'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്
കുവൈത്ത് സിറ്റി: സിനിമാക്കഥകളെ പോലും വെല്ലുവിളിക്കുന്ന രീതിയിൽ പൗരത്വ രേഖകളിൽ കൃത്രിമം കാണിച്ച് കുവൈത്ത് അധികൃതരെ കബളിപ്പിച്ച തട്ടിപ്പ് പുറത്ത്. 1977-ൽ അന്തരിച്ച ഒരു കുവൈത്ത് പൗരന്റെ ഐഡന്റിറ്റി കൈക്കലാക്കി, അദ്ദേഹത്തിന്റെ പേരിൽ 21 പേരെ കൂടി പൗരത്വ ഫയലിൽ ഉൾപ്പെടുത്തിയ വിചിത്രമായ കേസാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
1947-ൽ ജനിച്ച ഒരു കുവൈത്ത് പൗരന്റെ പേരിലാണ് ആൾമാറാട്ടം നടന്നത്. പ്രതിരോധ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം 1977-ൽ അവിവാഹിതനായിരിക്കെയാണ് അന്തരിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം ശവസംസ്കാര അനുമതിയോടെ ഇദ്ദേഹത്തെ അടക്കം ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം ഇറാഖി അധിനിവേശത്തിൽ നിന്നും കുവൈത്ത് മോചിതമായ കാലയളവിലെ ഭരണപരമായ വിടവുകൾ മുതലെടുത്ത് ഒരു അജ്ഞാതൻ ഇദ്ദേഹത്തിന്റെ ഐഡന്റിറ്റി തട്ടിയെടുക്കുകയായിരുന്നു.
1993 മുതലാണ് മരിച്ച വ്യക്തിയുടെ പേരിൽ പുതിയ ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഏകീകൃത ഇലക്ട്രോണിക് സംവിധാനങ്ങൾ നിലവിലില്ലാതിരുന്ന ആ കാലത്ത്, മരിച്ച പൗരന്റെ ഫയലിൽ ഇയാൾ 21 പേരെ മക്കളായി രജിസ്റ്റർ ചെയ്തു. എന്നാൽ ഈ കുട്ടികളുടെ ജനനത്തീയതികൾ പരിശോധിച്ചപ്പോൾ പലതും അധിനിവേശത്തിന് മുൻപുള്ളവയാണെന്ന് കണ്ടെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കുവൈത്ത് പൗരത്വ ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്ന അതേ പേരും അതേ കുട്ടികളുമുള്ള ഒരു വ്യക്തി മറ്റൊരു ഗൾഫ് രാജ്യത്ത് പൗരനായി കഴിയുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഇതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് മരിച്ച പൗരന്റെ യഥാർത്ഥ സഹോദരങ്ങളെ വിളിച്ചുവരുത്തി മൊഴിയെടുത്തു. തന്റെ സഹോദരൻ 1977-ൽ തന്നെ മരിച്ചുവെന്ന് ഇവർ സ്ഥിരീകരിക്കുകയും തെളിവായി മരണ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. നിലവിൽ രേഖകളിൽ കാണുന്ന വ്യക്തിയെ തങ്ങൾക്ക് അറിയില്ലെന്നും തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഇവർ മൊഴി നൽകി.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ പൗരത്വ ഫയലുകൾ പുനഃപരിശോധിക്കുന്നതിനിടെയാണ് ഈ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. ദേശീയതയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കർശനമായി പരിശോധിക്കാൻ കുവൈത്ത് അധികൃതർ തീരുമാനിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ വ്യാജരേഖാ കേസുകൾ പുറത്തുവരുമെന്നാണ് സൂചന. പൗരത്വ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ നടത്തിയ ഈ വലിയ ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
kuwait authorities uncovered a major citizenship fraud case involving the identity of a deceased man. officials found records linking him to 21 children, exposing a large-scale manipulation of civil documents and nationality records.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."