തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) പൊട്ടിത്തെറി. പാർട്ടി അധ്യക്ഷ മമതാ ബാനർജിക്കും ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കുമെതിരെ മുതിർന്ന നേതാക്കളും വക്താക്കളും പരസ്യമായി രംഗത്തെത്തി. അച്ചടക്കലംഘനം ആരോപിച്ച് പ്രമുഖ വക്താക്കളെയെല്ലാം പാർട്ടി പുറത്താക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് വക്താക്കളായ റിജു ദത്ത, കോഹിനൂർ മജുംദാർ, കാർത്തിക് ഘോഷ് എന്നിവരെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
ടി.എം.സിയുടെ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്ന റിജു ദത്ത, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരെ താൻ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞു. പാർട്ടിയുടെ സമ്മർദ്ദവും ഭീഷണിയും കാരണമാണ് താൻ അന്ന് അങ്ങനെ സംസാരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ കാണാൻ നേതാക്കൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുവെന്നും സാധാരണ പ്രവർത്തകർക്ക് അദ്ദേഹത്തിലേക്ക് എത്താൻ സാധിക്കുന്നില്ലെന്നും നേതാക്കൾ ആരോപിക്കുന്നു.
മുൻ മന്ത്രിയും ക്രിക്കറ്റ് താരവുമായ മനോജ് തിവാരി ഉന്നയിച്ച ആരോപണം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളോട് അഞ്ച് കോടി രൂപ വീതം പാർട്ടി നേതൃത്വം ആവശ്യപ്പെട്ടെന്നാണ് തിവാരിയുടെ വെളിപ്പെടുത്തൽ.
പാർട്ടി ഇപ്പോൾ അധികാരത്തിലില്ലാത്തതിനാൽ ഇത്തരം സസ്‌പെൻഷൻ നടപടികൾ കൊണ്ട് വിമത സ്വരങ്ങളെ അടിച്ചമർത്താൻ കഴിയില്ല. നേതൃത്വം അടിമുടി മാറേണ്ടതുണ്ട് എന്ന് കോഹിനൂർ മജുംദാർ പറഞ്ഞു.
നേതൃത്വം പ്രതിരോധത്തിൽ
മുതിർന്ന നേതാക്കളായ കൃഷ്‌ണേന്ദു നാരായൺ ചൗധരി, രബീന്ദ്രനാഥ് ഘോഷിന്റെ മകൾ പ്രിയാ ഘോഷ് എന്നിവരും നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് എത്തുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളിൽ കാണുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്.
Internal strife has erupted within the Trinamool Congress (TMC) following its heavy defeat in the West Bengal Assembly elections. Senior leaders and spokespersons have openly criticized Mamata Banerjee and Abhishek Banerjee, leading to the suspension of three prominent spokespersons for six years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."