ആകെയുള്ള ഒരു എംഎല്‍എയും പോയി; അച്ചടക്ക നടപടി നേരിട്ട എഎംഎംകെ നേതാവ് ടിവികെയില്‍ ചേരും
ചെന്നൈ: നിയമസഭയില്‍ വിജയ്‌യെ പിന്തുണച്ചതിന്റെ പേരില്‍ എഎംഎംകെ പുറത്താക്കിയ എംഎല്‍എ എസ് കാമരാജ് ടിവികെയിലേക്ക്. പാര്‍ട്ടി നടപടിക്ക് പിന്നാലെ ടിവികെയില്‍ ചേരുമെന്ന് കാമരാജ് വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കാമരാജിനെ പുറത്താക്കിയതായി ടിടിവി ദിനകരന്‍ അറിയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎംഎംകെയില്‍ നിന്ന് ജയിച്ച ഏക എംഎല്‍എയാണ് കാമരാജ്. മന്നാര്‍ഗുഡി മണ്ഡലത്തില്‍ 1566 വോട്ടിനാണ് കാമരാജ് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി നിര്‍ത്തിയ മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊന്നും വിജയിക്കാനായില്ല. കാമരാജ് പാര്‍ട്ടി മാറുന്നതോടെ അമ്മാ മക്കള്‍ മുന്നേട്ര കഴകത്തിന് ഇത്തവണ നിയമസഭയില്‍ പ്രാതിനിധ്യമില്ലാതാവും.
കാമരാജ് കൂടി എത്തുന്നതോടെ ടിവികെയുടെ അംഗബലം 108 ആയി ഉയരും. രണ്ട് സീറ്റില്‍ വിജയിച്ച വിജയ് ഒരു സീറ്റ് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രിച്ചി സീറ്റില്‍ കൂടി വിജയിക്കാനായാല്‍ ടിവികെ അംഗബലം 109 ആവും.
അതേസമയം കാമരാജിനെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെ കുറിച്ച് ടിവികെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിഎംകെ മുന്നണിയില്‍ ഉണ്ടായിരുന്ന വിസികെ, മുസ്‌ലിം ലീഗ്, ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെയാണ് ടിവികെ തമിഴ്‌നാട്ടില്‍ അധികാരം ഉറപ്പിച്ചത്. എന്നാല്‍ എടപ്പാടി പളനിസ്വാമിയുമായി തെറ്റിപ്പിരിഞ്ഞ എഐഎഡിഎംകെ അംഗങ്ങള്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിവി ഷണ്‍മുഖദാസിന്റെ നേതൃത്വത്തില്‍ 24 എംഎല്‍എമാരാണ് ഇന്ന് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
അതിനിടെ ടിവികെക്ക് വിജയം പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം നല്‍കി വിജയുടെ നടപടിയിൽ പ്രതിഷേധം കനക്കുന്നു. റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഒഎസ്ഡിയാക്കി (Officer of Special Duty) നിയമിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിന്നാലെ വിജയിക്കെതിരെ രൂക്ഷ പ്രതികരണവുമായി നെറ്റിസണ്‍സ് രംഗത്തെത്തി.
തമിഴ്‌നാട്ടിലെ പ്രമുഖ സംഖ്യാശാസ്ത്രജ്ഞനായ റിക്കി രാധന്‍, ടിവികെ വക്താവാണ്. വിജയ് മുഖ്യമന്ത്രിയാകുമെന്നും, തമിഴ്‌നാട്ടില്‍ രാഷ്ട്രീയ സുനാമി വരുമെന്നും ഇയാള്‍ നേരത്തെ പ്രവചിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ അനുമതി തേടി വിജയ് ഗവര്‍ണറെ കാണാന്‍ പോയപ്പോഴും റിക്കി ഒപ്പമുണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."