ചെന്നിത്തലയുടെ സാന്നിധ്യം മന്ത്രിസഭയില്‍ അനിവാര്യം; ഹൈക്കമാന്‍ഡ് തീരുമാനം ജനഹിതം മാനിച്ചെന്ന് കെ. മുരളീധരന്‍
തൃശൂര്‍: സംസ്ഥാനത്തെ ജനവികാരവും കോണ്‍ഗ്രസിലെ പൊതുവായ അഭിപ്രായങ്ങളും മാനിച്ചുകൊണ്ടാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് നിശ്ചയിച്ചതെന്ന് കെ. മുരളീധരന്‍ എം.പി. എം.എല്‍.എമാര്‍, എം.പിമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ നിലപാടുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് കേന്ദ്ര നേതൃത്വം ഈ തീരുമാനത്തിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം വോട്ടര്‍മാര്‍ക്കിടയില്‍ പ്രകടമായിരുന്നുവെന്നും തന്റെ മണ്ഡലത്തില്‍ നിന്നും സമാനമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ അംഗമാകുമോ എന്നത് ഹൈക്കമാന്‍ഡും അദ്ദേഹവും നേരിട്ടു തീരുമാനിക്കേണ്ട കാര്യമാണ്. കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പ്രവര്‍ത്തകനായ ചെന്നിത്തല പാര്‍ട്ടി തീരുമാനങ്ങളെ എക്കാലത്തും ബഹുമാനിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ചെന്നിത്തലയെപ്പോലൊരു മുതിര്‍ന്ന നേതാവിന്റെ സേവനം മന്ത്രിസഭയില്‍ അത്യന്താപേക്ഷിതമാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്്‌ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സതീശനെ തെരഞ്ഞെടുത്തതെന്ന സി.പി.എം ആരോപണം പരാജയഭീതിയില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കേരളത്തില്‍ ബി.ജെ.പിക്ക് വേരോട്ടമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി വരുന്നത് യു.ഡി.എഫിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും സഭയില്‍ ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
K. Muraleedharan stated that V.D. Satheesan's appointment as CM reflects the public and party sentiment, while emphasizing that Ramesh Chennithala's inclusion in the cabinet is highly necessary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."