സംസ്ഥാനത്ത് ക്ഷയ രോഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ
കോഴിക്കോട്: സംസ്ഥാനത്ത് ആരോഗ്യമേഖലയെ ഭീതിയിലാഴ്ത്തിയ ക്ഷയരോഗികളുടെ എണ്ണം കുറയുന്നു. രോഗനിര്‍ണയത്തിനുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിലൂടെ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വലിയ വിജയമായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. കൊവിഡിനു ശേഷമാണ് ക്ഷയരോഗ വ്യാപനം വര്‍ധിച്ചത്. പ്രത്യേക പരിശോധനകളിലൂടെ രോഗികളെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയതോടെയാണ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നത്.
കൊവിഡാനന്തരം 2019ല്‍ പരിശോധനയിലൂടെ 25,291 ക്ഷയരോഗികളെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. 2022ല്‍ 23,046 ക്ഷയരോഗികളെയും കണ്ടെത്തി. ഇക്കാലയളവില്‍ ബോധവൽക്കരണത്തിലൂടെയും പ്രത്യേക ഡ്രൈവുകളിലൂടെയും പരിശോധനകള്‍ വര്‍ധിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും അവരെയും ഉള്‍പ്പെടുത്തി പരിശോധനകള്‍ നടത്തിയത് ഗുണം ചെയ്തു. 2024ല്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 1,581 ടെസ്സ് നടത്തി 20,526 രോഗികളെ കണ്ടെത്തി ചികിത്സ നല്‍കി.
2025ല്‍ 1,807 ടെസ്റ്റ് നടത്തിയെങ്കിലും 19,335 രോഗികളെ മാത്രമേകണ്ടെത്താൻ കഴിഞ്ഞുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് രേഖകള്‍ വെളിപ്പെടുത്തുന്നത്. ദിവസേന ശരാശരി ആറുപേര്‍ എന്ന നിരക്കില്‍ ക്ഷയരോഗം മൂലം മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ്, പ്രമേഹം, എച്ച്.ഐ.വി, രക്തസമ്മര്‍ദം തുടങ്ങിയ മറ്റു രോഗമുള്ളവര്‍ക്ക് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം മരണകാരണത്തിന് ഇടയാക്കുന്നുമുണ്ട്.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് കുറവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."