സഊദിയിൽ വിദേശികൾക്ക് സ്വത്ത് വാങ്ങാൻ അനുമതി; നിയമം ലംഘിച്ചാൽ 10 മില്യൺ റിയാൽ വരെ കനത്ത പിഴ
റിയാദ്: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി സഊദി അറേബ്യ. വിദേശികൾക്കും വിദേശ കമ്പനികൾക്കും രാജ്യത്തെ പ്രോപ്പർട്ടി വിപണി തുറന്നുനൽകിയതിനൊപ്പം, സുതാര്യത ഉറപ്പാക്കാനായി കർശനമായ പുതിയ നിയമങ്ങളും റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (REGA) പ്രാബല്യത്തിൽ വരുത്തി. നിയമങ്ങൾ ലംഘിക്കുന്ന വിദേശികൾക്ക് 10 മില്യൺ (ഒരു കോടി) സഊദി റിയാൽ വരെ കനത്ത പിഴ ചുമത്താനാണ് പുതിയ വ്യവസ്ഥ.
റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സുരക്ഷിതമാക്കാൻ 'സഊദി പ്രോപ്പർട്ടി' എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇനി മുതൽ വാങ്ങുന്നവരും വിൽക്കുന്നവരും കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് ഈ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
ആർക്കൊക്കെ വാങ്ങാം? എവിടെയൊക്കെ വാങ്ങാം?
പുതിയ ഭേദഗതി പ്രകാരം സഊദി പൗരന്മാരല്ലാത്ത വ്യക്തികൾ (രാജ്യത്ത് താമസിക്കുന്നവരും അല്ലാത്തവരും), വിദേശ കമ്പനികൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവർക്ക് റിയാദ്, ജിദ്ദ, മക്ക, മദീന ഉൾപ്പെടെ സഊദിയിലെ എല്ലാ നഗരങ്ങളിലും സ്വത്ത് വാങ്ങാൻ അനുമതിയുണ്ട്. എന്നാൽ മക്ക, മദീന എന്നീ പുണ്യനഗരങ്ങളിൽ മുസ് ലിം വ്യക്തികൾക്കും മുസ് ലിം പങ്കാളിത്തമുള്ള കമ്പനികൾക്കും മാത്രമായി ഉടമസ്ഥാവകാശം പരിമിതപ്പെടുത്തിയിട്ടുണ്ട്.
വിദേശികൾ അറിയേണ്ട പ്രധാന നിബന്ധനകൾ
ഫീസ് ഘടന: വിദേശികളുടെ പ്രോപ്പർട്ടി ഉടമസ്ഥതയ്ക്ക് ആകെ 10 ശതമാനം ഫീസ് ഈടാക്കും. ഇതിൽ 5% റിയൽ എസ്റ്റേറ്റ് ഡിസ്പോസിഷൻ നികുതിയും, 5% അധിക ഫീസുമാണ്. കൂടാതെ പ്രമുഖ നഗരങ്ങളിലെ ഇടപാടുകൾക്ക് 2% പ്രത്യേക ഫീസും ഉണ്ടാകും (അനന്തരാവകാശം, കോടതി വിധികൾ തുടങ്ങിയ ചില വിഭാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്).
കുടുംബ ഉടമസ്ഥത: ഒരു വിദേശ കുടുംബത്തിന് ഒന്നിധികം വീടുകൾ വാങ്ങാൻ അനുവാദമില്ല. പങ്കാളിയെയും 25 വയസ്സിന് താഴെയുള്ള മക്കളെയും ആശ്രയിതാക്കളായി മാത്രമേ കണക്കാക്കൂ.
ബാങ്ക് അക്കൗണ്ട്: നിക്ഷേപകർക്ക് സ്വന്തം പേരിൽ സൗദി ബാങ്ക് അക്കൗണ്ടും, ഡിജിറ്റൽ ഐഡന്റിറ്റിയുമായി (Absher/UAE Pass പോലുള്ളവ) ബന്ധിപ്പിച്ച സൗദി മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകിയാൽ 10 മില്യൺ റിയാൽ വരെ പിഴ ചുമത്തുകയും പൊതു ലേലത്തിലൂടെ പ്രസ്തുത വസ്തു വിൽക്കുകയും ചെയ്യും. പൊതുവായ നിയമലംഘനങ്ങൾക്ക് പ്രോപ്പർട്ടി മൂല്യത്തിന്റെ 5% വരെ പിഴ ലഭിക്കാം. എന്നാൽ പിഴ ഈടാക്കുന്നതിന് മുൻപ് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് തെറ്റുകൾ തിരുത്താൻ നിയമലംഘകർക്ക് 10 മുതൽ 180 ദിവസം വരെ സമയം അനുവദിക്കും.
റിയൽ എസ്റ്റേറ്റ് മേഖലയിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സഊദി ഭരണകൂടം ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.
Saudi Arabia has approved a new law allowing foreigners to own property, while imposing strict penalties of up to SAR 10 million for violations, marking a major reform in the Kingdom's real estate sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."