"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാധാരണ പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ നിർദേശിക്കുകയും എന്നാൽ പ്രധാനമന്ത്രി അന്താരാഷ്ട്ര യാത്രകളിൽ തുടരുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്, വരും മാസങ്ങളിൽ വിലക്കയറ്റവും ഇന്ധനവിലയും രാജ്യത്ത് കുത്തനെ ഉയരുമെന്നും രാഹുൽ ഗാന്ധി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവ അടുത്ത കാലത്ത് ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ടെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങൾ താമസിയാതെ അനുഭവിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.
നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പൗരന്മാരോട് സ്വർണ്ണം വാങ്ങരുതെന്നും വിദേശയാത്രകൾ ഒഴിവാക്കണമെന്നുമാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ആയിരക്കണക്കിന് കോടികൾ വിലയുള്ള വിമാനങ്ങളിലാണ് പ്രധാനമന്ത്രി ഇപ്പോൾ വിദേശയാത്ര നടത്തുന്നത്. സാധാരണക്കാരായ ജനങ്ങളോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറയുന്ന പ്രധാനമന്ത്രി ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത് എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ആഗോള അസ്ഥിരതയും പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂണ്ടിക്കാട്ടി യാത്രകളും ചെലവഴിക്കലുകളും കുറയ്ക്കാൻ നേരത്തെ സർക്കാർ നടത്തിയ അഭ്യർഥനകളെ പരാമർശിച്ചായിരുന്നു രാഹുലിന്റെ ഈ വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും 'രാജ്യദ്രോഹികൾ' എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം. "നിങ്ങളുടെ പ്രധാനമന്ത്രി ഒരു രാജ്യദ്രോഹിയാണ്, നിങ്ങളുടെ ആഭ്യന്തര മന്ത്രി ഒരു രാജ്യദ്രോഹിയാണ്, നിങ്ങളുടെ സംഘടന രാജ്യദ്രോഹപരമാണ്, നിങ്ങൾ ഇന്ത്യയെ വിറ്റുതുലയ്ക്കാൻ പ്രവർത്തിച്ചു." ആർഎസ്‌എസ് പ്രവർത്തകർ മുന്നിൽ വന്ന് സംസാരിക്കുമ്പോൾ അവരോട് ഇങ്ങനെ പറയണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രിയുടെ മുൻകാല പ്രസംഗങ്ങളെയും രാഹുൽ ഗാന്ധി പരിഹസിച്ചു. വരാനിരിക്കുന്ന പ്രതിസന്ധികളിൽ നിന്നും മോദി കൈകഴുകുമെന്നും കൂട്ടിച്ചേർത്തു. "നരേന്ദ്ര മോദി നിങ്ങളോട് സംസാരിക്കും, അദ്ദേഹം കരയും. കോവിഡ് സമയത്തും നോട്ടുനിരോധന സമയത്തും കരഞ്ഞതുപോലെ ഇതും തന്റെ തെറ്റല്ലെന്ന് പറഞ്ഞ് അദ്ദേഹം കരയും," രാഹുൽ പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ബിജെപി തിരിച്ചടിച്ചത്. കോൺഗ്രസിന്റെ യഥാർഥ സ്വത്വമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല കുറ്റപ്പെടുത്തി.
കോൺഗ്രസ് 'സ്നേഹത്തിന്റെ കട' തുറക്കുകയാണെന്നാണ് അവകാശപ്പെടുന്നത്, എന്നാൽ ഇതാണ് അവരുടെ യഥാർഥ സ്വത്വം. അവർ പ്രധാനമന്ത്രി മോദിയെ ആവർത്തിച്ച് അപമാനിക്കുകയും അദ്ദേഹത്തിന്റെ അമ്മയെപ്പോലും ലക്ഷ്യമിടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഒബിസി (OBC) പശ്ചാത്തലത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് കോൺഗ്രസ് അദ്ദേഹത്തെ ബഹുമാനിക്കാത്തത് എന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും മോദിയോടുള്ള രാഷ്ട്രീയ വിരോധം രാജ്യത്തോടുള്ള വിരോധമായി കോൺഗ്രസ് മാറ്റുകയാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.
Congress leader Rahul Gandhi launched a sharp attack against Prime Minister Narendra Modi, pointing out a contradiction in his actions. Gandhi criticized the Prime Minister for traveling abroad in a highly expensive, multi-crore aircraft while simultaneously advising Indian citizens to avoid foreign travel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."