നവകേരള സദസ് മര്‍ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എസ്.ഐ.ടി
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തല്‍. കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്താന്‍ എഡിജിപി നിര്‍ദേശിച്ചതായാണ് പ്രാഥമിക റിപോര്‍ട്ടിലെ വിവരങ്ങള്‍. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിവൈഎസ്പി സുനില്‍ രാജിനെ എഡിജിപിയുടെ ഓഫിസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദനം നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്ന എസ്.ഐ.ടിയുടെ കണ്ടെത്തല്‍ അട്ടിമറിക്കാനായിരുന്നു ഈ ശ്രമങ്ങള്‍. മുമ്പ് ആലപ്പുഴ എസ്പിയായിരുന്ന ചൈത്ര തെരേസ ജോണ്‍ സമര്‍പ്പിച്ച സമാനമായ അന്വേഷണ റിപോര്‍ട്ട് അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവച്ചതായും പുതിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പൊലിസ് നടപടി സേനയ്ക്ക് കടുത്ത അവമതിപ്പുണ്ടാക്കിയെന്നായിരുന്നു എസ്പിയുടെ റിപോര്‍ട്ട്. ഇത് ഡിജിപി വഴി ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
അതേസമയം, കേസില്‍ പ്രതികളായ ഗണ്‍മാന്‍മാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്താനാണ് എസ്.ഐ.ടിയുടെ നീക്കം. കേസില്‍ പരാതിക്കാരായ ആലപ്പുഴ എംഎല്‍എ എ.ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജോയല്‍ കുര്യാക്കോസ് എന്നിവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.
ലോക്കല്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് മാറ്റിനിര്‍ത്തിയ പ്രതിഷേധക്കാരെ ഗണ്‍മാന്‍മാര്‍ മര്‍ദിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും ഔദ്യോഗിക ചുമതലയ്ക്ക് പുറത്തുള്ള കാര്യങ്ങളാണ് അവര്‍ ചെയ്തതെന്നും എസ്.ഐ.ടിയുടെ ദൃശ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ചട്ടവിരുദ്ധമായ ലാത്തി ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ നാല് പൊലിസുകാര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. എസ്.ഐ.ടി തങ്ങളുടെ അന്തിമ റിപോര്‍ട്ട് രണ്ട് ദിവസത്തിനകം സംസ്ഥാന പൊലിസ് മേധാവിക്ക് കൈമാറും.
The SIT probe has revealed that ADGP MR Ajith Kumar pressured officers to alter the report on the Navakerala Sadas attack case, while a previous report by the Alappuzha SP was allegedly suppressed by the Home Department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."