രണ്ട് പതിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം
നീണ്ട 20 വർഷത്തെ ഉമ്മയുടെ കാത്തിരിപ്പിന് വിരാമം, എല്ലാ പെരുന്നാളിനും കരഞ്ഞുകലങ്ങിയ കണ്ണുമായി മകനെയോർത്ത് നെഞ്ചുനീറി കഴിയുമ്പോഴും പടച്ചോനോട് മകന് കാണാനാവണേ എന്നൊരൊറ്റ പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം പടച്ചോൻ പ്രാർഥന കേട്ടു. ഇന്ന ആ ഉമ്മ ലോകത്തിലെ ഏറ്റവും സന്താഷവതിയാണ്. പെരുന്നാൾ സന്തോഷം ആ മുഖത്തും കണ്ണുകളിലും നിറയുന്നുണ്ട്.
രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷമാണ് റഹീം ഉമ്മയുടെയും കുടുംബത്തി?ന്റെയും അടുത്തേക്ക് ഇന്ന്മടങ്ങിയെത്തുന്നത്. സഊദിപൗരനായ ബാലന്റെ കൊലപാതക കേസിൽ സഊദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീം ഇന്ന് രാവിലെയാണ് ജന്മനാടായ കോഴിക്കോട്ടേക്ക് എത്തിയത്.
കോഴിക്കോട് കോടമ്പുഴ സ്വദേശിയാണ് അബ്ദുൽ റഹീം. 2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വിസയിൽ അബ്ദുൽ റഹീം റിയാദിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട് വൈദ്യോപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചിരുന്ന അനസ് അൽ ശഹ്റി എന്ന ബാലനെ പരിചരിക്കലായിരുന്നു റഹീമിന്റെ ചുമതല. എന്നാൽ റഹീം ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിന് ശേഷം ഡിസംബർ 24-ന് അനസ് മരണപ്പെട്ടു. ഇതേത്തതുടർന്ന് 2006 ഡിസംബർ 25-ന് റഹീം അറസ്റ്റിലായി.
അന്ന് 26 വയസുകാരനായിരുന്ന റഹീം സഊദിയിലെത്തി വെറും 28 ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ അറസ്റ്റിലായി. ഒടുവിൽ 2011ൽ സൗദി കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ഉന്നത കോടതികളും ഈ ശിക്ഷ ശരിവെച്ചു. ഇതോടെ ഏത് നിമിഷവും ശിക്ഷ നടപ്പാക്കപ്പെട്ടേക്കാം എന്ന ഭയവും പേറിക്കൊണ്ടായിരുന്നു റഹീമിന്റെ കുടുംബം നാളുകൾ കഴിച്ചുകൂട്ടിയത്. എന്നാൽ വാർത്ത പുറംലോകമറിഞ്ഞു. കേരള ജനത മുഴുവൻ ഇടപെട്ടു. പ്രവാസികൾ സഹായിച്ചു. അങ്ങനെ ബാലന്റെ കുടുംബത്തിന് ദയാധനം നൽകാനുള്ള പണം എല്ലാവരും സ്വരുകൂട്ടി.
ദയാധനം നൽകിയതിനെ തുടർന്ന് 2024 ജൂലൈയിൽ അദ്ദേഹത്തിന്റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. റഹീമിൻറെ മോചനത്തിനായി 34 കോടി രൂപയാണ് ലോക മലയാളികൾ സമാഹരിച്ചത്. വലിയൊരു ക്രൗഡ് ഫണ്ടിംഗ് വഴിയാണ് തുക സമാഹരിച്ചത്. സാധാരണ തൊഴിലാളികൾ, പ്രവാസികൾ, സാമൂഹിക സംഘടനകൾ, പ്രമുഖ വ്യക്തികൾ എന്നിവരിൽ നിന്നെല്ലാം സഹായങ്ങൾ ഒഴുകിയെത്തി.
പിന്നെയും മോചനത്തിനായി കാത്തിരിപ്പ് തുടർന്നു. പലതവണകളിലായി നാട്ടിലെത്താനുള്ള അനുമതി നീണ്ടുപോയി. അവസാനം ബലിപെരുന്നാൾ ദിനത്തിൽ അവൻ ഉമ്മയ്ക്കരികിലെത്തി സന്താഷത്താൽ നിറയുന്ന നിറകണ്ണുകളുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."