സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം
ന്യൂഡൽഹി: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് സിബിഎസ്ഇ പ്ലസ്ടു പുനർമൂല്യനിർണ്ണയത്തിനുള്ള (Revaluation) അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി. പുതുക്കിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്ന് മുതൽ വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം.
മേയ് 26 മുതൽ 29 വരെ അപേക്ഷിക്കാമെന്നായിരുന്നു സിബിഎസ്ഇ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വെബ്‌സൈറ്റിലെ സാങ്കേതിക തകരാറുകൾ മൂലം തീയതി മാറ്റുകയായിരുന്നു. പുനർമൂല്യനിർണ്ണയത്തിനുള്ള ഔദ്യോഗിക വെബ്‌സൈറ്റ് ജൂൺ 1 മുതൽ പൂർണ്ണസജ്ജമാകുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയ 'കോംപ്റ്റ്' (COEMPT) കമ്പനിക്കെതിരെ കടുത്ത നടപടിക്ക് ബോർഡ് ഒരുങ്ങുന്നു. ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായുള്ള ഒഎസ്എം (OSM - On-Screen Marking) സംവിധാനം നടപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ട സാഹചര്യത്തിലാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംപ്റ്റ് എജ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു ഒഎസ്എം ചുമതല. എന്നാൽ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതിൽ വ്യാപകമായ അപാകതകളാണ് കണ്ടെത്തിയത്.
വ്യക്തതയില്ലാതെ സ്കാൻ ചെയ്ത അയ്യായിരത്തോളം ഉത്തരക്കടലാസുകൾ സിബിഎസ്ഇ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാറിപ്പോയ ഉത്തരക്കടലാസുകൾ തിരുത്തി 23 വിദ്യാർത്ഥികൾക്ക് യഥാർത്ഥ കോപ്പികൾ നൽകേണ്ടി വന്നു.
കമ്പനിയുടെ വീഴ്ച പരീക്ഷാഫലത്തെത്തന്നെ ബാധിച്ചതായി കേന്ദ്രമന്ത്രി സമ്മതിച്ചതോടെ, നഷ്ടം പരിഹരിക്കാൻ പുനർമൂല്യനിർണ്ണയത്തിൽ ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വിവാദ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. തെലങ്കാന സർക്കാർ മുൻപ് കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനത്തിന് സിബിഎസ്ഇ കരാർ നൽകിയതിൽ വലിയ അഴിമതിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
മുൻപ് ‘ഗ്ലോബറീന ടെക്നോളജീസ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തെ, 2019-ൽ പ്ലസ് ടു പരീക്ഷാ ഫലങ്ങളിലെ വ്യാപകമായ പൊരുത്തക്കേടുകളെ തുടർന്നാണ് തെലങ്കാന സർക്കാർ കരിമ്പട്ടികയിലുൾപ്പെടുത്തിയത്.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. നിലവിൽ തെലങ്കാന, കർണാടക സർക്കാരുകൾക്ക് ഈ കമ്പനിയുമായി കരാറുണ്ടെന്നും, വിവാദ കമ്പനിയാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തിനാണ് കരാർ നൽകിയതെന്നും ബിജെപി മറുചോദ്യമുന്നയിക്കുന്നു.
വീഴ്ച മറയ്ക്കാൻ 'റീൽസ്'
പരീക്ഷാഫലത്തിലെ പിഴവുകൾ കാരണം സിബിഎസ്ഇ പ്രതിരോധത്തിലായിരിക്കെ, ഒഎസ്എം സംവിധാനത്തെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ വീഡിയോകളും റീലുകളും പോസ്റ്റ് ചെയ്യാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയത് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
വിവിധ സ്കൂൾ പ്രിൻസിപ്പൽമാർക്കാണ് സിബിഎസ്ഇ റീജിയണൽ ഓഫീസുകളിൽ നിന്ന് ഇതുസംബന്ധിച്ച നിർദ്ദേശം ലഭിച്ചത്. റീൽസ് ചെയ്യേണ്ട തീയതിയും സ്ക്രിപ്റ്റും അടങ്ങുന്ന പ്രത്യേക 'ടൂൾ കിറ്റ്' സഹിതമാണ് അധികൃതർ സ്കൂളുകളെ സമീപിച്ചിരിക്കുന്നത്. പിഴവുകൾ മൂടിവെക്കാൻ സ്കൂളുകളെ ഉപയോഗിച്ച് പിആർ വർക്ക് നടത്താനുള്ള ബോർഡിന്റെ നീക്കത്തിനെതിരെ അധ്യാപകരും വിദ്യാർഥി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
due to a technical glitch on the official website, the central board of secondary education (cbse) has extended the deadline for the marks revaluation process. students who wish to apply for verification or revaluation of their exam papers can now submit their applications online starting from june 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."