മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ആൺമക്കളെ; ബിഹാറിൽ ആൾക്കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്ന് പൊലിസ്? സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ
പട്ന: ബിഹാറിലെ സിവാൻ ജില്ലയിൽ മോഷണക്കുറ്റമാരോപിച്ച് 25കാരനായ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ ഒരു പൊലിസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർ കൂടി പിടിയിൽ. ക്രൂരതയ്ക്ക് കൂട്ടുനിന്ന ഡയൽ-112 എമർജൻസി വിഭാഗത്തിലെ സബ് ഇൻസ്പെക്ടർ സഞ്ജീവ് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മേയ് 30-നായിരുന്നു സിവാൻ ജില്ലയിലെ ബർഹാരിയ പൊലിസ് സ്റ്റേഷൻ പരിധിയിലെ ശിവ്‌രാജ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന ഷഹ്സാദ് അലി ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. മൂന്ന് മാസത്തിനിടെ കുടുംബത്തിലെ രണ്ട് ആൺമക്കളാണ് സമാനമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്.
ബാർഹരിയ സ്റ്റേഷൻ പരിധിയിലെ ശിവരാജ്പൂരിൽ പ്രഫഷണൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു ഷഹ്സാദ് അലി. കഴിഞ്ഞ ദിവസം ഒരുകൂട്ടം ആളുകൾ വീട്ടിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു മർദനം. അക്രമികൾ ഷഹ്സാദിന്റെ പക്കലുണ്ടായിരുന്ന 5000 രൂപ കവർന്നതായും ഭാര്യ മുബീന ഹാത്തൂൻ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഭാര്യ നൽകിയ പരാതിയിലാണ് ഇപ്പോൾ പൊലിസ് കേസ് അന്വേഷണം നടത്തുന്നത്.
രക്ഷിക്കേണ്ട പൊലിസ് അക്രമികൾക്ക് വിട്ടുകൊടുത്തു; വൻ വീഴ്ച
യുവാവിനെ രക്ഷിക്കേണ്ട പൊലിസ് തന്നെ മരണത്തിലേക്ക് തള്ളിവിട്ടത് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. അക്രമം നടക്കുന്നതിനിടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു സബ് ഇൻസ്പെക്ടർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് യുവാവിനെ രക്ഷിക്കുന്നതിന് പകരം, സബ് ഇൻസ്പെക്ടർ ഇയാളെ അക്രമാസക്തരായ ജനക്കൂട്ടത്തിന് നടുവിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. പൊലിസ് കടന്ന് കളഞ്ഞതിന് ശേഷമുണ്ടായ ആൾക്കൂട്ടത്തിന്റെ ക്രൂരമായ മർദ്ദനമാണ് ഷഹ്‌സാദിന്റെ മരണത്തിന് ഇടയാക്കിയത്.
ക്രമസമാധാന പാലനത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും, കൃത്യനിർവഹണത്തിൽ നിരുത്തരവാദിത്തം കാണിക്കുകയും ചെയ്തതിന് എസ്.ഐ സഞ്ജീവ് കുമാറിനെ സർവിസിൽ നിന്നും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാതിരുന്ന ബർഹാരിയ സ്റ്റേഷൻ അധികൃതരോട് സിവാൻ എസ്പി വിശദീകരണം തേടിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ട് ഹോം ഗാർഡുമാരെ പിരിച്ചുവിടാൻ ശിപാർശ ചെയ്തതായും സിവാൻ എസ്.പി അറിയിച്ചു.
വിടാതെ വേട്ടയാടി ദുരന്തം; രണ്ട് മാസത്തിനിടെ നഷ്ടമായത് രണ്ട് മക്കളെ
മൂന്ന് മാസങ്ങൾക്ക് മുൻപ് മൂത്ത മകനെയും സമാനമായ രീതിയിൽ നഷ്ടമായ കുടുംബത്തിന് ഷഹ്സാദിന്റെ മരണം തീരാവേദനയായി മാറിയിരിക്കുകയാണ്. ഷഹ്സാദിന്റെ ജ്യേഷ്ഠൻ നൗഷാദ് അലിയെ മൂന്ന് മാസം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലിക്ക് പോയ നൗഷാദിനെ കാണാതാവുകയും പിന്നീട് പ്രദേശത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഈ കേസിൽ കുടുംബം പരാതി നൽകിയിരുന്നെങ്കിലും തെളിവുകളുടെ അഭാവം പറഞ്ഞ് പൊലിസ് അന്വേഷണം നടത്തിയിരുന്നില്ല. ഇതിനിടയിലാണ് കുടുംബത്തിന്റെ അടുത്ത അത്താണിയായ ഷഹ്സാദും ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി കൊല്ലപ്പെടുന്നത്.
വൻ പ്രതിഷേധം; സോഷ്യൽ മീഡിയയ്ക്ക് വിലക്ക്
കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.ഐ (എം.എൽ) ലിബറേഷന്റെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധം അരങ്ങേറി. പ്രതികളെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യുക, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സൈബർ പൊലിസ് ജാഗ്രതയിലാണ്. ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്യാൻ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിന് പൊലിസ് നോട്ടീസ് അയച്ചു. സംഭവത്തിലെ പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇവർക്കായി പ്രത്യേക അന്വേഷണ സംഘം (SIT) തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഷഹ്‌സാദിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."