ഡൽഹി ഹോട്ടൽ ദുരന്തം: ലക്ഷങ്ങളുടെ നഷ്ടം വകവെക്കാതെ സ്വന്തം കടയിൽ നിന്നും മെത്തകൾ താഴെ നിരത്തിയിട്ട് പിതാവും മകനും രക്ഷിച്ചത് എട്ടോളം പേരുടെ ജീവൻ; നൻമയുടെ പ്രതീകമായി റിയാസുദ്ദീനും അർമാനും
ന്യൂഡൽഹി: ചോരയുറയുന്ന ദുരന്തമുഖത്ത് സ്വന്തം നഷ്ടങ്ങൾക്ക് വില കല്പിക്കാതെ പിതാവും മകനും രക്ഷിച്ചത് എട്ടോളം പേരുടെ ജീവൻ. ഇന്നലെ ഡൽഹി മാളവ്യ നഗറിലെ 'ഫ്ലൂറിഷ് സ്റ്റേ ബി ആൻഡ് ബി' ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിനിടയിലാണ് സമീപത്ത് മെത്തക്കട നടത്തുന്ന റിയാസുദ്ദീൻ മൻസൂരിയും മകൻ അർമാൻ മൻസൂരിയും ചേർന്ന് ജനങ്ങളുടെ രക്ഷകരായത്.
രാവിലെ 8.30 ഓടെയാണ് അഞ്ച് നിലകളുള്ള ഹോട്ടൽ കെട്ടിടത്തിൽ നിന്നും തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം കെട്ടിടമാകെ പുകപടലങ്ങൾ കൊണ്ട് മൂടുന്ന കാഴ്ചയാണ് നഗരം കണ്ടത്. ഇടുങ്ങിയ കെട്ടിടത്തിന് ഒരേയൊരു പ്രവേശന കവാടം മാത്രമാണുണ്ടായിരുന്നത്. ജനാലകൾ പൂർണ്ണമായി അടച്ച നിലയിലായിരുന്നതും, സെൻസർ പ്രവർത്തിപ്പിക്കുന്ന പ്രധാന വാതിൽ ജാമായതും ഉള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള മാർഗ്ഗങ്ങൾക്ക് തിരിച്ചടി സൃഷ്ടിച്ചു. ഇതോടെ പ്രാണരക്ഷാർത്ഥം ആളുകൾ മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ചാടാൻ തുടങ്ങി.
രക്ഷകരായി മാറിയ മെത്തകൾ
ഈ ദാരുണമായ കാഴ്ച കണ്ടതോടെയാണ് ഹൗസ് റാണി പ്രദേശത്ത് മെത്തക്കട നടത്തുന്ന റിയാസുദ്ദീനും മകനും രംഗത്തിറങ്ങിയത്. ബിസിനസിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഒന്നും ആ സമയം ചിന്തിച്ചില്ല. ഉടനെ തന്നെ കടയിലുണ്ടായിരുന്ന വിലകൂടിയ മെത്തകളെല്ലാം ഇവർ റോഡിലേക്ക് വാരി വലിച്ചിട്ടു. ജനാലകളിൽ നിന്നും മുകളിൽ നിന്നും ആളുകൾ മെത്തകൾ ലക്ഷ്യമാക്കി താഴേക്ക് ചാടി. പ്രാണ രക്ഷാർത്ഥം താഴേക്ക് ചാടുന്നവരുടെ ആഘാതം കുറയ്ക്കാൻ ഈ മെത്തകൾക്ക് കഴിഞ്ഞതു കൊണ്ടാണ് പലരും വലിയ പരുക്കുകളില്ലാതെ രക്ഷപെട്ടത്.
"കെട്ടിടത്തിൽ നിന്ന് ആളുകൾ താഴേക്ക് ചാടുന്നത് കണ്ടപ്പോൾ കടയിലെ മെത്തകളെല്ലാം ഞാൻ റോഡിലേക്ക് വലിച്ചിട്ടു. അങ്ങനെ എട്ട് പേരുടെ ജീവനാണ് നേരിട്ട് രക്ഷിക്കാൻ എനിക്ക് കഴിഞ്ഞത്. പിന്നീട് മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ മൂടാനായി കടയിൽ നിന്ന് ബെഡ് ഷീറ്റുകളും നൽകി. ഞങ്ങൾ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ഇരുപതിലധികം പേരെയാണ് അവിടെ നിന്ന് രക്ഷപ്പെടുത്തിയത്," എന്ന് റിയാസുദ്ദീൻ മൻസൂരി പറയുകയുണ്ടായി.
തീപിടിത്തത്തിന്റെ ഭീകരതയും ആളുകൾ കെട്ടിടത്തിൽ നിന്ന് ചാടുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണവിധേയമായ ശേഷവും പൊലിസിനെയും അധികാരികളെയും സഹായിക്കാൻ ഇരുവരും മുന്നിലുണ്ടായിരുന്നു.
ദുരന്തത്തിൽ 12 വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം. പരുക്കേറ്റ 58 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട വിദേശികളിൽ ഭൂരിഭാഗവും അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന തങ്ങളുടെ ബന്ധുക്കളെ പരിചരിക്കാൻ എത്തിയവരായിരുന്നു.
അതേസമയം, ഹോട്ടലിന്റെ ഭാഗത്തുനിന്ന് വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഫയർ ഫോഴ്സിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ആറ് മുറികൾക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെങ്കിലും ബേസ്മെന്റിലടക്കം 25 മുറികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൽ നിയമവിരുദ്ധമായി അധിക നിലകൾ നിർമ്മിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരന്തമുഖത്ത് അന്യന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം സമ്പാദ്യം തെരുവിലിറക്കിയ റിയാസുദ്ദീനെയും മകനെയും പ്രശംസകൊണ്ട് മൂടുകയാണ് രാജ്യ തലസ്ഥാനമായ ഡൽഹി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."