തീരുമാനം വൈകിയാൽ വലിയ വില നൽകേണ്ടിവരും; ഇറാന് ട്രംപിന്റെ കനത്ത താക്കീത്; ധാരണ ലക്ഷ്യമിട്ട് ഖത്തർ സംഘം ടെഹ്റാനിൽ
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ അന്തിമ തീരുമാനമെടുക്കാൻ വൈകുന്നതിൽ ഇറാന് കനത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിലെത്താൻ ഇറാൻ ഇനിയും വൈകിയാൽ അതിന്റെ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് താക്കീത് നൽകി. അതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ ധാരണയ്ക്ക് മധ്യസ്ഥത വഹിക്കാൻ ഖത്തറിന്റെ പ്രത്യേക നയതന്ത്ര സംഘം ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ അപ്പാഷെ (Apache) ഹെലിക്കോപ്റ്റർ ഇറാൻ വീഴ്ത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ അടിയന്തര നയതന്ത്ര നീക്കം.
മിസൈലാക്രമണവും പ്രത്യാക്രമണവും: പുകഞ്ഞ് പശ്ചിമേഷ്യ
അപ്പാഷെ ഹെലിക്കോപ്റ്റർ തകർത്തതിന് പകരമായി കഴിഞ്ഞ രാത്രി ഇറാനിലെ 20 ഓളം തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബുകളും മിസൈലുകളും വർഷിച്ചത്. ഹോർമൂസ് തീരമേഖലയിലെ ഇറാന്റെ റഡാർ, കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, ബന്ദർ അബ്ബാസ്, മിനാബ്, ഖേഷ്ം, സിരിക് ദ്വീപുകൾ എന്നിവടങ്ങളിലായിരുന്നു അമേരിക്കയുടെ ശക്തമായ ആക്രമണം.
ഇതിന് തൊട്ടുപിന്നാലെ ഇറാനും വൻ തിരിച്ചടി നൽകി. ജോർദാനിലെ എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്കറുകൾ, കുവൈത്തിലെ സലിം അൽ സാലിം വ്യോമതാവളം, ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ താവളം എന്നിവയുൾപ്പെടെയുള്ള 21 കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. ഖദർ, ഇമാദ്, ഖൈബർ, സിജ്ജീൽ തുടങ്ങിയ ദീർഘദൂര ഖരഇന്ധന മിസൈലുകളാണ് തിരിച്ചടിക്കായി ഇറാൻ ഉപയോഗിച്ചത്. ആക്രമണത്തെത്തുടർന്ന് കുവൈത്തിലും ബഹ്റൈനിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഉപരോധവും മുന്നറിയിപ്പുമായി ഇറാൻ
മേഖലയിൽ സംഘർഷം രൂക്ഷമായതോടെ സഊദി അറേബ്യയും തുർക്കിയും സ്ഥിതിഗതികൾ ശാന്തമാക്കാൻ ഇടപെടൽ നടത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇറാന്റെ നിലപാട്. നിലവിൽ ഹോർമൂസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഇറാന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
തങ്ങളുടെ ഒരു ആക്രമണവും മറുപടിയില്ലാതെ പോകില്ലെന്ന് വ്യക്തമാക്കിയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ഇറാന്റെ അതിർത്തികൾക്ക് ചുറ്റും തമ്പടിച്ചിരിക്കുന്ന വിദേശ സൈന്യങ്ങൾ എത്രയും വേഗം മേഖല വിട്ടുപോകുന്നതാണ് നല്ലതെന്നും മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."