ക്യാപ്റ്റനെ അടിച്ചുപുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്! പകരം ടീമിനെ നയിക്കാൻ സൂപ്പർ താരം തിരിച്ചെത്തുന്നു
ലണ്ടൻ: നൈറ്റ് ക്ലബ്ബ് വിവാദത്തെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനും പേസർ ഗസ് അറ്റ്കിൻസണുമെതിരെ കടുത്ത നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി). ജൂൺ 17-ന് ഓവലിൽ ന്യൂസിലൻഡിനെതിരെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിൽ നിന്ന് ഇരുവരേയും ഒഴിവാക്കി. സ്റ്റോക്‌സിന് പകരം മുൻ നായകൻ ജോ റൂട്ട് താൽക്കാലികമായി ഇംഗ്ലണ്ടിനെ നയിക്കും.

ഒന്നാം ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇരുവരും ലണ്ടനിലെ നിശാക്ലബിൽ പോവുകയും അവിടെയുണ്ടായ തർക്കങ്ങളിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ബോർഡിന്റെ അച്ചടക്ക ലംഘന അന്വേഷണത്തെ തുടർന്നാണ് ഈ അടിയന്തര നടപടി.
നാല് വർഷത്തിന് ശേഷം വീണ്ടും റൂട്ട് യുഗം; ആർച്ചർ തിരിച്ചെത്തി
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തോൽവിക്ക് പിന്നാലെ 2022 മാർച്ചിലാണ് ജോ റൂട്ട് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റൂട്ട് വീണ്ടും നായകനായി ടോസിടാൻ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ (64) നയിച്ച പരിചയസമ്പത്ത് റൂട്ടിനുണ്ട്. വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ മറികടന്നാണ് ഇസിബി റൂട്ടിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
അതേസമയം, ഐപിഎൽ മത്സരങ്ങൾ പ്രമാണിച്ച് ടെസ്റ്റ് ടീമിൽ നിന്ന് മാറിനിന്ന സൂപ്പർ പേസർ ജോഫ്ര ആർച്ചർ ടീമിലേക്ക് തിരിച്ചെത്തിയത് ഇംഗ്ലണ്ടിന് കരുത്താകും. സ്റ്റോക്സിനും അറ്റ്കിൻസണിനും പകരക്കാരായി ആർച്ചർക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ജോർദാൻ കോക്സിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുകയുന്ന നൈറ്റ് ക്ലബ്ബ് വിവാദം
ന്യൂസിലൻഡിനെതിരെ ലോർഡ്‌സിൽ നേടിയ മിന്നും വിജയത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. ഇസിബിയുടെ കർശനമായ അർദ്ധരാത്രി കർഫ്യൂ ലംഘിച്ച് സ്റ്റോക്‌സും അറ്റ്കിൻസണും ലണ്ടനിലെ നൈറ്റ് ക്ലബ്ബിൽ തുടരുകയും, അവിടെവച്ച് റഗ്ബി കളിക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. സ്വന്തം ടീമിൽ കർശന അച്ചടക്കം കൊണ്ടുവന്ന ക്യാപ്റ്റൻ തന്നെ നിയമം ലംഘിച്ചതിൽ ഇസിബി കടുത്ത നിലപാടിലാണ്.
ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 115 റൺസിന്റെ വമ്പൻ വിജയമാണ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ വെറും 140 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടായെങ്കിലും ന്യൂസിലൻഡിനെ 113 റൺസിൽ ചുരുട്ടിക്കെട്ടാൻ അവർക്കായി. രണ്ടാം ഇന്നിംഗ്സിൽ 226 റൺസെടുത്ത ഇംഗ്ലണ്ട്, കിവീസിനെ 138 റൺസിന് പുറത്താക്കിയാണ് ജയം പിടിച്ചെടുത്തത്.
രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ്:
ജോ റൂട്ട് (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, സോണി ബേക്കർ, ഷൊയ്ബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, ബെൻ ഡക്കറ്റ്, മാത്യു ഫിഷർ, എമിലിയോ ഗേ, ജെയിംസ് റെവ്, ഒല്ലി റോബിൻസൺ, ജെയ്മി സ്മിത്ത്, ജോഷ് ടങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."