നിപ രോഗബാധ; ഫറോക്ക് സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; കടുത്ത നിയന്ത്രണങ്ങള്‍
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡിന് പുറത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും, പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് രോഗിയെ സാവിത്രി ദേവി സാബു വാര്‍ഡിലെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.
വാര്‍ഡ് പരിസരത്തെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കുകയും, ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗികള്‍ ഉള്‍പ്പെടെ ആശുപത്രിയുടെ പ്രധാന ഗെയിറ്റ് ഉപയോഗിക്കണമെന്നും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
നിയന്ത്രണങ്ങൾ
1. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചിരിക്കുന്നു.
2. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കേണ്ടതാണ്.
3. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകേണ്ടതാണ്.
4. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്.
5. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
6. സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.
അതേസമയം കഴിഞ്ഞ ദിവസമാണ് ഫറോക്ക് സ്വദേശിയായ 43 കാരന് രോഗബാധ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്രവ സാമ്പിളുകൾ അന്തിമ സ്ഥിരീകരണത്തിനായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും ആരോഗ്യവന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗബാധിതനായ വ്യക്തിക്ക് വിപുലമായ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇയാളുമായി സമ്പർക്കത്തിൽ വന്ന ബന്ധപ്പെട്ട എല്ലാവരോടും അടിയന്തരമായി ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
ക്ലീനിങ് ജോലിക്കാരനായ ഇയാൾ ഫറോക്കിലെ ഒരു പഴയ കെട്ടിടം (ഗോഡൗൺ) ഒറ്റയ്ക്ക് വൃത്തിയാക്കാൻ പോയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇവിടെ നിന്നാകാം വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
"രോഗിക്ക് വിപുലമായ സമ്പർക്കമുണ്ടായിട്ടുണ്ട്. എന്നാൽ മറ്റാർക്കും ഇതുവരെ ലക്ഷണങ്ങൾ കണ്ടിട്ടില്ല. ഒരിക്കൽ പനി വന്ന് മാറിയ ആളാണ് ഇയാൾ. ഗോഡൗൺ വൃത്തിയാക്കിയ സ്ഥലത്ത് വവ്വാലിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ടെന്ന്." ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.
farook resident who was confirmed to be infected with nipah virus has been shifted to a special isolation ward at kozhikode medical college.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."