യുഎഇ ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച മനുഷ്യസ്‌നേഹി; മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ളയുടെ ഓർമ്മകൾ പുതുക്കി രാജ്യം
ഷാർജ: കേവലം പണം സംഭാവന ചെയ്യുന്നതിനപ്പുറം, സ്വന്തം സമ്പത്തും ജീവിതവും അഞ്ച് പതിറ്റാണ്ടിലേറെക്കാലം യുഎഇയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സമർപ്പിച്ച പ്രമുഖ ഇമാറാത്തി മനുഷ്യസ്‌നേഹി മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ളയുടെ വിയോഗത്തിന് ഒരു വർഷം തികയുന്നു. യുഎഇയുടെ ആരോഗ്യരംഗത്തെ നിശബ്ദമായി പരിവർത്തനം ചെയ്ത അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി രാജ്യം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി അബുദബി അവാർഡ് നൽകി ആദരിച്ചിരുന്നു.
തന്റെ പിതാവ് അവശേഷിപ്പിച്ചുപോയ വലിയ പാഠങ്ങളെക്കുറിച്ച് മകൻ അബ്ദുല്ല മുഹമ്മദ് ഉബൈദുള്ള മനസ്സ് തുറക്കുന്നു.
സഹാനുഭൂതിയിൽ നിന്ന് ജനിച്ച ദർശനം
ദുബൈയിൽ വ്യാപാര-റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിന്നാണ് മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള തന്റെ കരിയർ ആരംഭിക്കുന്നത്. എങ്കിലും സമൂഹത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴും ബോധവാനായിരുന്നു. വിദ്യാഭ്യാസം വ്യക്തികളെ ശാക്തീകരിക്കാനുള്ള ആയുധമാണെന്ന് വിശ്വസിച്ച അദ്ദേഹം, നല്ല ജീവിതത്തിന് ആരോഗ്യം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി.
റാസൽഖൈമയിലെ പഴയ സെയ്ഫ് അൽ ഘോബാഷ് ആശുപത്രിയിൽ തന്റെ അമ്മായിയെ സന്ദർശിക്കാൻ പോയപ്പോഴാണ് യുഎഇയിൽ മികച്ച മെഡിക്കൽ സൗകര്യങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിയുന്നത്. അവിടെ കണ്ട അടിസ്ഥാനപരമായ സാഹചര്യങ്ങളെ തുടർന്ന് അദ്ദേഹം ആദ്യം 20 മുറികളുള്ള ഒരു ചെറിയ ആശുപത്രി നിർമ്മിച്ചു. അത് ഒറ്റ ദിവസം കൊണ്ട് പൂർണ്ണ ശേഷിയിലായതോടെ വലിയ രീതിയിലുള്ള ആരോഗ്യ ശൃംഖല സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
വെറുതെ പണം നൽകി കൈയൊഴിയുന്ന രീതിയായിരുന്നില്ല ഉബൈദുള്ളയുടേത്. ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ സ്വന്തം മേൽനോട്ടത്തിൽ നിർമ്മിച്ച ശേഷം അവ പ്രവർത്തിപ്പിക്കുന്നതിനായി അദ്ദേഹം ആരോഗ്യ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു പതിവ്.
ഇബ്രാഹിം ഉബൈദുള്ള ആശുപത്രി: പരേതനായ ശൈഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം റാസൽഖൈമയിൽ തന്റെ മുത്തച്ഛന്റെ പേരിൽ 250 കിടക്കകളുള്ള വൻകിട ആശുപത്രി നിർമ്മിച്ചു. മേഖലയിലെ ഏറ്റവും വലിയ ലബോറട്ടറികളിൽ ഒന്നായിരുന്നു ഇത്.
ഡയാലിസിസ് കേന്ദ്രം: വൃക്ക രോഗികൾ ഡയാലിസിസിനായി രാത്രി വൈകിയും കാത്തിരിക്കുന്നത് കണ്ട് 150 ഓളം മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ച് നൽകി.
വയോജന ആശുപത്രി: മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിചരണം ഉറപ്പാക്കാൻ മേഖലയിലെ ആദ്യത്തെ വയോജന പ്രത്യേക ആശുപത്രി സ്ഥാപിച്ചു.
ആധുനിക സാങ്കേതികവിദ്യ: ഗുരുതരമായ രോഗികളെ മാറ്റുന്നത് ഒഴിവാക്കാൻ ഐസിയുവിലേക്ക് നേരിട്ട് എത്തിക്കാൻ കഴിയുന്ന വിപ്ലവകരമായ മൊബൈൽ സിടി സ്കാനർ യുഎഇയിൽ ആദ്യമായി എത്തിച്ചത് അദ്ദേഹമാണ്. കൂടാതെ ദുബൈയിൽ ദന്തചികിത്സയ്ക്കും മുഖചികിത്സയ്ക്കുമായി പ്രത്യേക ക്ലിനിക്കുകളും സ്ഥാപിച്ചു.
"രണ്ട് തരം ദാനധർമ്മങ്ങളുണ്ടെന്നാണ് പിതാവ് പറയാറുള്ളത്. ആളുകൾ കാണുന്ന ഒരു ആശുപത്രി പോലെയുള്ള ദാനധർമ്മമുണ്ട്, അത് മറ്റുള്ളവർക്ക് മാതൃകയാകാൻ സഹായിക്കും. എന്നാൽ നിങ്ങൾക്കും സഹായം ആവശ്യമുള്ള വ്യക്തിക്കും ഇടയിൽ മറ്റാരും അറിയാതെ ചെയ്യുന്ന മറ്റൊരു ദാനധർമ്മവുമുണ്ട്." അബ്ദുള്ള മുഹമ്മദ് ഉബൈദുള്ള പറഞ്ഞു.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അദ്ദേഹം തന്റെ ഓഫീസിൽ നടത്തിയിരുന്ന മജ്‌ലിസിൽ സാധാരണക്കാർ മുതൽ മന്ത്രിമാർ വരെ സഹായം തേടി വരുമായിരുന്നു. പ്രശ്നങ്ങളുടെ താൽക്കാലിക പരിഹാരത്തിന് പണം നൽകുന്നതിന് പകരം, അവർക്ക് ആവശ്യമായ ജോലിയോ പരിശീലനമോ നൽകി അവരെ സ്വയംപര്യാപ്തരാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
The UAE has renewed memories of Mohammed Ibrahim Obaidullah, the visionary philanthropist whose contributions transformed healthcare services and left a lasting impact on communities across the nation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."