ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കോഴിക്കോട്: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് സമസ്തയുടെ പൂർണ്ണ പിന്തുണ. പദ്ധതിയുടെ പ്രചരണാർത്ഥം കോഴിക്കോട് ഫ്രാൻസിസ് റോഡിലെ സമസ്ത കാര്യാലയത്തിലെത്തിയ ആഭ്യന്തരമന്ത്രി, സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലഹരി വിരുദ്ധ പോരാട്ടത്തിനൊപ്പം സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ലഹരി നിർമാർജന രംഗത്ത് സമസ്ത പണ്ഡിതന്മാരും നേതാക്കളും സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായി ജിഫ്‌രി തങ്ങൾക്ക് തൂഫാൻ വാരിയർ ബാഡ്ജ് നൽകി. ഇതുപോലേ സമൂഹത്തിലെ മറ്റ് പ്രമുഖരെയും തൂഫാന്റെ വാരിയറാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വെള്ളിയാഴ്ച ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗമായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയെ മാനസികമായി ഏറെ സന്തോഷത്തോടെയാണ് സമസ്ത സ്വാഗതം ചെയ്തതെന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചതു മുതൽ തന്നെ എല്ലാവിധ പിന്തുണയും ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"പ്രായഭേദമന്യേ ചെറുപ്പക്കാരും മധ്യവയസ്കരുമെല്ലാം മയക്കുമരുന്നിന് അടിമപ്പെട്ട് ജീർണ്ണിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് സമൂഹത്തിലുള്ളത്. ഇതിനെതിരെ കഴിവിന്റെ പരമാവധി പ്രതിരോധം തീർക്കാൻ നമ്മൾ ശ്രമിക്കണം. സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഈ പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കണം. എല്ലാ പള്ളികളിലെയും ഖത്തീബുമാർ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഈ വിഷയത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം" എന്നും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാൻ സമസ്തയുടെയും പള്ളികളുടെയും ഈ കൂട്ടായ പ്രവർത്തനം വലിയ ഊർജ്ജം പകരും.
the home ministry and the influential islamic organization samastha kerala jem-iyyathul ulama have joined hands for a major anti-drug campaign. as part of this joint initiative, the home minister ramesh chennithala presented the 'toofan warrior' badge to samastha president sayyid muhammad jifri muthukkoya thangal, marking a collaborative effort to fight drug abuse in society.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."