ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'
കൊച്ചി: സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുമായി എത്തുന്ന ട്രെയിനുകള്‍ രോഗാണുവാഹകരാകുന്നു. പകര്‍ച്ചവ്യാധി വ്യാപനത്തിനെതിരേയുള്ള കേരളത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് വെല്ലുവിളിയാവുകയാണ് ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ശുചിത്വബോധമില്ലാത്ത ജീവിത ശൈലി .
അസം, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ നാലും അഞ്ചും ദിവസങ്ങള്‍ വരെ ട്രെയിനുകളില്‍ ഇത്തരം സാഹചര്യങ്ങളിലാണ് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഉത്തരേന്ത്യക്കാരല്ലാത്തവര്‍ക്ക് ഇത്തരം ട്രെയിനുകളില്‍ മൂക്ക് പൊത്താതെ ഇരിക്കാനാവില്ല. ഇത്രയും മലിനമായ കോച്ചുകള്‍ സമയബന്ധിതമായി ശുചീകരിക്കാന്‍ റെയില്‍വേ തയാറാകുന്നില്ലെന്ന പരാതിയും ശക്തമാണ്. എസ്.എം.എസ് അയച്ചാല്‍ കോച്ച് വൃത്തിയാക്കാന്‍ സംവിധാനമുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായി സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി. ട്രെയിൻ കോച്ചുകളുടെ ശുചീകരണം സ്വകാര്യ ഏജന്‍സി കരാറടിസ്ഥാനത്തിലാണ് ചെയ്തു വരുന്നത്. മംഗലാപുരം പോലുള്ള സ്‌റ്റേഷനുകളില്‍ ട്രെയിനുകളില്‍ ശുചീകരണം നടത്തുന്നുണ്ടെങ്കിലും വഴിപാട് പോലെയാണ് ഇതെന്നാണ് ആരോപണം.
ശുചിമുറികളും വാഷ്‌ബേസിനുകളും വൃത്തികേടാക്കുന്നത് യാത്രക്കാരായ ഉത്തരേന്ത്യക്കാര്‍ തന്നെയാണ്. വാഷ്‌ബേസിനുകളില്‍ പാന്‍മസാലയുടെ കവറുകളും മറ്റും ഇട്ട് വെള്ളം കെട്ടിക്കിടക്കുന്നത് ജനറല്‍ കോച്ചുകള്‍ക്ക് പുറമേ എ.സി, സ്ലീപ്പര്‍ കോച്ചുകളിലും അറപ്പുളവാക്കുന്ന കാഴ്ചയാണ്.
ശുചിമുറികളുടെ അവസ്ഥയും അതീവ ശോചനീയമാണ്. പാന്‍മസാലയും മറ്റും ചവച്ചു കംപാര്‍ട്ടുമെന്റുകളുടെ പ്ലാറ്റ്‌ഫോമുകളില്‍ തന്നെ തുപ്പിയിടുന്നതിനാല്‍ സീറ്റുകളില്‍ ഇരിക്കാന്‍ പോലും കഴിയാറില്ല. ഇത്രയും വൃത്തിഹീനമായ കോച്ചുകളില്‍ യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ ട്രെയിനുകളില്‍ വന്നിറങ്ങുന്ന അതിഥി തൊഴിലാളികളിലേറെയും സംസ്ഥാനത്തെ ഹോട്ടലുകളില്‍ പാചക ജോലികളുള്‍പ്പെടെ ചെയ്യുന്നവരാണെന്നതും ആശങ്കയുയര്‍ത്തുന്നതാണ്.
ഈ ഭീഷണിയെ നേരിടാന്‍ ഉത്തരേന്ത്യയില്‍ നിന്ന് ദിവസങ്ങള്‍ പിന്നിട്ട് കേരളത്തിലെത്തുന്ന ട്രെയിനുകളില്‍ കൃത്യമായ പരിശോധനയും ശുചിത്വ ബോധവൽക്കരണവും നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിനുകളില്‍ കഞ്ചാവ് അടക്കമുള്ള ലഹരിക്കടത്തുമായി ബന്ധപ്പെട്ട പരിശോധനകള്‍ ആര്‍.പി.എഫ് ഉള്‍പ്പെടെ നടത്തുന്നുണ്ട്. ഇതേ രീതിയില്‍ സംസ്ഥാന ആരോഗ്യവകുപ്പും റെയില്‍വേ സ്റ്റേഷനുകളില്‍ ആരോഗ്യ പരിശോധനയും ബോധവല്‍ക്കരണവും കൊവിഡ് കാലത്ത് ചെയ്തത് പോലെ നടത്തണമെന്ന ആവശ്യം ശക്തമാണ്.
മദ്യപിച്ച് കയറിയാൽ ഇനി പിഴ മാത്രമാകില്ല, സാമൂഹിക സേവനവും ചെയ്യേണ്ടി വരും
ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മദ്യപിച്ച് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ കര്‍ശനമാക്കി റെയില്‍വേ ബോര്‍ഡ്. ഇനിമുതല്‍ ട്രെയിനുകളില്‍ മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ യാത്ര ചെയ്താല്‍ പിഴ ഈടാക്കുന്നതിന് പുറമെ നിര്‍ബന്ധിത സാമൂഹിക സേവനവും ചെയ്യേണ്ടി വരും. ജന്‍ വിശ്വാസ് ഭേദഗതി ആക്ടിലാണ് പുതിയ ശിക്ഷ. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് 6 മാസം വരെ തടവോ അല്ലെങ്കില്‍ 1,000 രൂപ വരെ പിഴയോ ആയിരുന്നു ശിക്ഷ. എന്നാല്‍ പുതിയ നിയമപ്രകാരം ലഹരി ഉപയോഗിച്ച വ്യക്തിയെ ട്രെയിനില്‍നിന്ന് ഇറക്കിവിടാന്‍ സാധിക്കും. ഇതിനൊപ്പം 1,000 രൂപ വരെ പിഴയും റെയില്‍വേ പുതുതായി നടപ്പിലാക്കുന്ന നിർബന്ധിത സാമൂഹിക സേവനവും ചെയ്യേണ്ടി വരും. ശല്യം തുടരുന്നവര്‍ക്കെതിരേ ഇതിലും ഉയര്‍ന്ന ശിക്ഷാനടപടികള്‍ സ്വീകരിക്കും.മദ്യപാനത്തിന് പുറമെ ടിക്കറ്റില്ലാത്ത യാത്ര, സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറല്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകകളും റെയില്‍വേ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."