വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കുമിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം. നികുതി കുറച്ചുകൊണ്ടുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ധനബില്ലിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. വരും ദിവസങ്ങളിൽ രാഷ്ട്രീയ വടംവലിക്ക് വഴിതുറക്കുന്ന ബില്ല് ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും.
എന്നാൽ, ബില്ല് പാസായാൽ പോലും പുതിയ ഇനം മദ്യത്തിന്റെ വിൽപ്പനയ്ക്ക് ഉടനടി അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. വിപണിയിൽ പുതിയ മദ്യം എത്തിക്കണമെങ്കിൽ എക്സൈസ് വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കേരള സർക്കാരിന്റെ മദ്യനയത്തിനെതിരെ കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തുമെന്നാണ് സൂചന. നികുതി ഘടനയിൽ ഉടൻ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ മുഖ്യമന്ത്രി. വിവാദങ്ങൾ തത്കാലം അവസാനിച്ചുവെന്ന മട്ടിലാണ് എക്സൈസ് മന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണമെങ്കിലും മുന്നണിക്കുള്ളിലെ ഭിന്നത പൂർണ്ണമായി മാറിയിട്ടില്ല.
അതേസമയം, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നീക്കം അടിയന്തരമായി പിൻവലിക്കണമെന്നും ധനബില്ലിൽ ഇത്തരം നികുതി ഘടനകൾ ഉൾപ്പെടുത്തരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ നിയമസഭയ്ക്കകത്തും പുറത്തും ഈ വിഷയം വൻ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
The Kerala government has published the draft of the Finance Bill, which includes a tax relief for low-strength alcohol (mild liquor/wine). Despite opposition or criticism, Chief Minister vd satheeshan has firmly stated that the government will not back down from this decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."