ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍
ഫിലാഡല്‍ഫിയ: നിര്‍ണായക മത്സരത്തില്‍ ഘാനയെ വീഴ്ത്തി ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ച് ക്രൊയേഷ്യ. ഗ്രൂപ്പ് എല്ലില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രോട്ടുകാരുടെ വിജയം. ഗ്രൂപ്പ് എല്ലില്‍ ആറ് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യയുടെ നോക്കൗട്ട് പ്രവേശനം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 4-2ന് തകർന്ന ക്രൊയേഷ്യ അടുത്ത രണ്ട് മത്സരവും ജയിച്ച് അതിശക്തമായി തിരിച്ചുവരികയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പനാമയെയാണ് ക്രോട്ടുകാർ വീഴ്ത്തിയിരുന്നത്. അതേസമയം നാല് പോയിന്റുള്ള ഘാനയും മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കടന്നു.
ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യ തന്നെയാണ് ആദ്യം ലീഡെടുത്തത്. 32ാം മിനുട്ടില്‍ പീറ്റര്‍ സൂസിചായിരുന്നു ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്.
മാറ്റിയോ കൊവാസിചിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. ഇതോടെ ആദ്യ പകുതി ഒരു ഗോള്‍ ലീഡില്‍ അവസാനിപ്പിക്കാനും ക്രൊയേഷ്യക്കായി. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുറച്ചെത്തിയ ഘാന 73ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ഡെറിക് ലക്കാസെനാണ് ഘാനയെ ഒപ്പമെത്തിച്ചത്. 70ാം മിനുട്ടില്‍ പകരക്കാരനായെത്തിയ ഏര്‍ണെസ്റ്റ് നൗമാഹ് യുടെ അസിസ്റ്റില്‍നിന്നായിരുന്നു ലക്കാസെന്റെ ഗോള്‍. എന്നാല്‍ അധികം വൈകാതെ ക്രൊയേഷ്യ ലീഡ് തിരിച്ചുപിടിച്ചു. നിക്കോളാ വഌസിചായിരുന്നു ക്രൊയേഷ്യയുടെ വിജയഗോള്‍നേടിയത്. സീനിയര്‍ താരം ലൂക്ക മോഡ്രിചിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍.
ഇതോടെ ലോകകപ്പില്‍ അസിസ്റ്റ് നല്‍കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടത്തിലെത്താനും മോഡ്രിചിനായി. മോഡ്രിചിന്റെ കോര്‍ണറില്‍നിന്ന ഹെഡ് ചെയ്തായിരുന്നു വഌസിചിന്റെ ഗോള്‍. തുടര്‍ന്ന് ഈ ഗോള്‍ പ്രതിരോധിച്ചതോടെ ക്രൊയേഷ്യ ജയവുമായി കളംവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."