രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു
ഇരിക്കൂർ (കണ്ണൂർ): രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂര മർദനത്തിന് ഇരയാക്കി എയ്ഡഡ് സ്കൂൾ അധ്യാപകൻ. മട്ടന്നൂർ ഉപവിദ്യാഭ്യാസ ജില്ലയിലെ കൊളപ്പ പട്ടാന്നൂർ എ.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയെയാണ് ക്ലാസ് അധ്യാപകൻ വിപിൻ അടിച്ചു പരുക്കേൽപിച്ചത്. അധ്യാപകനെതിരേ മട്ടന്നൂർ പൊലിസ് കേസെടുത്തു. അടിയേറ്റ് കുട്ടിക്ക് പുറംഭാഗത്ത് മുറിവേൽക്കുകയും എല്ലിന് ചതവുണ്ടാവുകയും ചെയ്തതായി എക്‌സറേ റിപ്പോർട്ടിൽ വ്യക്തമാണെന്ന് ഡോക്ടർ പറഞ്ഞു.
കഴിഞ്ഞ 16നായിരുന്നു സംഭവം. ക്ലാസിൽ അധ്യാപകൻ ബോർഡിൽ എഴുതിയത് വേഗത്തിൽ പുസ്തകത്തിലേക്ക് പകർത്തിയെഴുതാത്തതിനാണ് വിദ്യാർഥിയെ നാലു തവണ പുറത്ത് അടിച്ചത്. അടി കിട്ടിയ വിവരം വീട്ടിലെത്തിയ വിദ്യാർഥി പേടിച്ച് രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല.
മർദനത്തിനു പിന്നാലെ പുറംവേദന മൂലം കുട്ടിക്ക് കിടന്നുറങ്ങാൻ പറ്റാതായി. രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി അടി കിട്ടിയതും പുറംഭാഗത്തെ പരുക്കും കാണിച്ചത്.ഉടൻ തന്നെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. ഷോൾഡറിനും വേദനയുണ്ടായിരുന്നു. ആശുപതി അധികൃതരാണ് പൊലിസിനെയും ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ ശനിയാഴ്ച വീട്ടിലും സ്‌കൂളിലും എത്തിയ ശേഷം കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. രക്ഷിതാക്കൾ വിവരം പ്രധാനാധ്യാപികയെ അറിയിച്ചെങ്കിലും സ്‌കൂൾ അധികൃതൽ വിഷയം ഗൗരവത്തിലെടുക്കാതെ തള്ളുകയായിരുന്നു. ഈ അധ്യാപകനെതിരേ മുമ്പും സമാന ആരോപണങ്ങൾ ഉയർന്നതായി പരാതിയുണ്ട്. അടിയേറ്റ കുട്ടിയെ ഇനി സ്‌കൂളിലേക്ക് അയക്കില്ലെന്നും അധ്യാപകനെ പിരിച്ചുവിടണമെന്നും രക്ഷിതാക്കൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."