പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ
കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിന് സമീപം അതിഥി തൊഴിലാളിയെ കത്തിമുനയിൽ നിർത്തി മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടിലെ പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി പാലക്കുറ്റി സ്വദേശി നിസാമുദ്ദീനെ (28) ആണ് കോഴിക്കോട് കസബ പൊലിസ് സമർത്ഥമായി പിടികൂടിയത്. ഒഡീഷ സ്വദേശിയായ യുവാവിന്റെ ഗൂഗിൾ പേ അക്കൗണ്ടിൽ നിന്ന് 37,300 രൂപയാണ് പ്രതി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.
കഴിഞ്ഞ മെയ് 18-ന് രാത്രിയായിരുന്നു നാടകീയമായ സംഭവം. താമരശ്ശേരി അടിവാരത്ത് ബാർബർ ഷോപ്പ് നടത്തുന്ന ഒഡീഷ സ്വദേശി, കടയിലേക്കുള്ള സാധനങ്ങൾ വാങ്ങിയ ശേഷം മടങ്ങാനായി പാളയം ബസ് സ്റ്റാൻഡിനടുത്തുള്ള മിൽമ ബൂത്തിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ നിസാമുദ്ദീൻ യുവാവിനെ കത്തിമുനയിൽ നിർത്തുകയും മൊബൈൽ ഫോൺ കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി 37,300 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് മുങ്ങി.
അപ്രതീക്ഷിതമായുണ്ടായ അക്രമത്തിന്റെ ഭീതിയിൽ അതിഥി തൊഴിലാളി ആദ്യം അടിവാരത്തെ താമസസ്ഥലത്തേക്കും പിന്നീട് സ്വന്തം നാട്ടിലേക്കും മടങ്ങിയിരുന്നു. ശേഷമാണ് ഇയാൾ കസബ പൊലിസിൽ പരാതി നൽകാൻ തയ്യാറായത്.
പരാതി ലഭിച്ചയുടൻ കസബ പൊലിസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പണം കൈമാറിയ ഗൂഗിൾ പേ അക്കൗണ്ട് വിവരങ്ങൾ കൂടി ശേഖരിച്ചതോടെയാണ് പ്രതി നിസാമുദ്ദീനാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്. തുടർന്ന് കൊടുവള്ളി പത്താം മൈലിലെ പ്രതിയുടെ വീട്ടുപരിസരത്ത് പൊലിസ് വലവിരിച്ചു. പൊലിസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കസബ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
man who robbed migrant worker at knife-point via google pay in palayam arrested after trying to flee from police
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."