കരിപ്പൂർ പൊലിസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം: മുൻ എസ്.എച്ച്.ഓയ്ക്ക് സസ്‌പെൻഷൻ
മലപ്പുറം: കരിപ്പൂർ പൊലിസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) അബ്ബാസലിയെ സസ്‌പെൻഡ് ചെയ്തു. കൊണ്ടോട്ടി എ.എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.
വിവിധ കാലയളവുകളിൽ വിമാനത്താവള പരിസരത്തുനിന്നും മറ്റും കളഞ്ഞുകിട്ടി സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് മുൻ എസ്.എച്ച്.ഓ ആണെന്ന് എ.എസ്.പിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ പാലക്കാട് സൗത്ത് എസ്.എച്ച്.ഒ ആയിരിക്കെ മറ്റൊരു കൃത്യവിലോപത്തിന്റെ പേരിലും അബ്ബാസലി സസ്‌പെൻഷനിലായിട്ടുണ്ട്.
2018-ന് മുൻപും ശേഷവുമുള്ള വിവിധ കാലയളവുകളിൽ നാട്ടുകാരും മറ്റും സ്റ്റേഷനിൽ ഏൽപ്പിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തൊണ്ടിമുതലുകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന സ്റ്റേഷനിലെ പ്രത്യേക ലോക്കറിൽ നിന്നാണ് നാല് പവന്റെ മാല, ബ്രേസ്‌ലറ്റ്, ചെറിയ മാല, കമ്മൽ, മോതിരം എന്നിവ കാണാതായത്.
സ്വർണം നഷ്ടപ്പെട്ട വിവരം പുറത്തായതോടെ, ഇത് തിരികെ നൽകി കേസ് ഒതുക്കിതീർക്കാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചതായും റിപ്പോർട്ടിലുണ്ട്. സ്വർണം അബദ്ധത്തിൽ കൈവശം വന്നുപോയതാണെന്നും പിന്നീട് കാര്യം മറന്നുപോയെന്നുമാണ് മുൻ എസ്.എച്ച്.ഒ എ.എസ്.പിക്ക് നൽകിയ വിശദീകരണം.
2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം (ഇന്റലിജൻസ്) നൽകിയ രഹസ്യ റിപ്പോർട്ടിലൂടെയാണ് സ്വർണം കാണാതായ ഗുരുതര വിവരം പുറംലോകമറിയുന്നത്. പൊലിസിന്റെ സുരക്ഷിത കസ്റ്റഡിയിൽ ഇരുന്ന സ്വർണം തന്നെ കാണാതായത് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിപുലമായ അന്വേഷണം നടത്തുന്നതിനായി മലപ്പുറം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
A former Station House Officer (SHO) of the Karipur police station has been suspended following the mysterious disappearance of gold that was kept in police custody. The missing gold was part of a previous seizure made by the police. An investigation was launched after discrepancies were found in the station's locker records, leading to official disciplinary action against the officer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."