ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധമുണ്ടാക്കിയ ഊർജ പ്രതിസന്ധി, അമേരിക്കയുടെ താരിഫ് അസ്ഥിരതയുണ്ടാക്കിയ ആഗോള വ്യാപാര തടസങ്ങൾ എന്നിവയ്ക്കിടെ ഊർജ സുരക്ഷ, പ്രതിരോധം, എ.ഐ സാങ്കേതികവിദ്യ തുടങ്ങിയവയിൽ ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ. ഊർജ സുരക്ഷയിലും വ്യാപാരത്തിലും രാജ്യം പുതിയ പങ്കാളിയെത്തേടുന്ന പശ്ചാത്തലത്തിലാണ് കരാർ. കരാറോടെ ഇന്ത്യയിലേക്ക് ജപ്പാൻ 10 ട്രില്യൺ യെൻ നിക്ഷേപം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ സന്ദർശിക്കുന്ന ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കരാറുകളിൽ ഒപ്പുവച്ചത്.
ഇന്ത്യയിൽ ഊർജ സംഭരണ സൗകര്യങ്ങളുണ്ടാക്കുന്നതിൽ ജപ്പാൻ സഹകരിക്കും. വിവിധ കരാറുകൾ ഉൾപ്പെടുത്തി സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ഒരു സംയുക്ത റോഡ് മാപ്പാണ് ഇരുരാജ്യങ്ങളും തയാറാക്കിയിരിക്കുന്നത്. ഇന്തോ-പസഫിക്കിൽ നിയമാധിഷ്ഠിത ക്രമം ശക്തിപ്പെടുത്തുന്നതിന് പ്രതിരോധ സഹകരണം വർധിപ്പിക്കും.
കൂടുതൽ സംയുക്ത നാവിക അഭ്യാസങ്ങൾ, പ്രതിരോധ സാങ്കേതിക സഹകരണം തുടങ്ങിയവയുണ്ടാകും. നിർണായക ധാതുക്കൾ, ബാറ്ററികൾ, ഫാർമസ്യൂട്ടിക്കൽസ്, ബയോഗ്യാസ് എന്നിവയെയും ഉൾക്കൊള്ളുന്നതാണ് കരാറുകൾ.
സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യകൾ, നൂതന വസ്തുക്കൾ എന്നിവയിൽ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ജപ്പാനും ഒരു സംയുക്ത റോഡ് മാപ്പ് തയാറാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയിൽ 1,000 ബയോഗ്യാസ്, ജൈവ വള പ്ലാന്റുകൾ നിർമിക്കുന്നതിനുള്ള സംരംഭവും ഇരു രാജ്യങ്ങളും ആരംഭിച്ചു. സാമ്പത്തിക സമ്മർദം, വിപണിയേതര രീതികൾ എന്നിവയിൽനിന്ന് ഉയർന്നുവരുന്ന വെല്ലുവിളികൾ ഇരു രാജ്യങ്ങളും നേരിടുന്നുണ്ടെന്ന് തകായിച്ചി പറഞ്ഞു. ഇന്ത്യയുടെ പെട്രോളിയം സംഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഉഭയകക്ഷി സംഭാഷണം ആരംഭിക്കുമെന്നും അവർ പറഞ്ഞു.
ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ ഒരു ഡിസ്ട്രോയറും ഇന്ത്യൻ നാവിക കപ്പലുകളും സംയുക്ത അഭ്യാസം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."