പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല
പാലക്കാട്: നഗരത്തിലെ പൊതുനിരത്തുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ കർശന നടപടികളുമായി പാലക്കാട് നഗരസഭ. ഇതിനായി നഗരസഭ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. നിലവിൽ അഞ്ച് പശുക്കളെ സ്ക്വാഡ് പിടികൂടിയിട്ടുണ്ട്. യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുംവിധം കന്നുകാലികളെ റോഡിലേക്ക് അഴിച്ചുവിടുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് നഗരസഭാ കൗൺസിലിന്റെ ഇടപെടൽ.
കന്നുകാലി ശല്യം കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി നഗരത്തെ 6 മേഖലകളായി (സോണുകൾ) തിരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ക്വാഡ് നേരിട്ടെത്തി കാലികളെ പിടിച്ചുകെട്ടും. നഗരപരിധിയിൽ കന്നുകാലി വളർത്തുന്നവരുടെ പൂർണ്ണമായ വിവരങ്ങൾ നഗരസഭ ശേഖരിച്ചിട്ടുണ്ട്.
പിടികൂടുന്ന കന്നുകാലികളെ ഉടമസ്ഥർ നഗരസഭ നിശ്ചയിക്കുന്ന പിഴയടച്ചാൽ മാത്രമേ വിട്ടുനൽകുകയുള്ളൂ. പിഴയടച്ച് കൊണ്ടുപോകുന്ന മൃഗങ്ങളെ വീണ്ടും പൊതുനിരത്തിലേക്ക് അഴിച്ചുവിട്ടാൽ ഉടമസ്ഥർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.
ഈ നടപടികളെക്കുറിച്ച് കൗൺസിലർമാർ വഴി നഗരത്തിലെ വീടുകളിൽ മുൻകൂട്ടി ബോധവൽക്കരണം നൽകുന്നുണ്ടെന്ന് നഗരസഭാ അധ്യക്ഷൻ പി. സ്മിതേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.എസ്. മീനാക്ഷി എന്നിവർ അറിയിച്ചു.
കഴിഞ്ഞ ദിവസം നഗരസഭ പിടിച്ചുകെട്ടിയ കന്നുകാലിയെ ചിലർ ബലമായി അഴിച്ചുകൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇനിമുതൽ സ്ക്വാഡിനൊപ്പം പൊലിസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭാധ്യക്ഷൻ പി. സ്മിതേഷ് പാലക്കാട് ഡിവൈഎസ്പി സി.എൽ. ഷാജുവുമായി നടത്തിയ ചർച്ചയിലാണ് പൊലിസിന്റെ പിന്തുണ ഉറപ്പാക്കിയത്.
കഴിഞ്ഞ ദിവസം കാലികളെ ബലമായി അഴിച്ചുകൊണ്ടുപോയ പ്രതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്.
The Palakkad municipality has initiated strict measures to tackle the growing menace of stray cattle on public roads. Under the new regulations, owners of cattle found roaming on the streets will face hefty penalties. Authorities have made it clear that seized animals will not be released until the owners pay the prescribed fine, aiming to ensure public safety and smooth traffic flow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."