ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്ക് പിന്നാലെ സുരക്ഷ ശക്തമാക്കി ക്ഷേത്ര ട്രസ്റ്റ്. പണമെണ്ണുന്ന കേന്ദ്രത്തിലെ ജോലിക്കാര്‍ക്ക് പുതിയ പോക്കറ്റുകളില്ലാത്ത നീല നിറത്തിലുള്ള യൂണിഫോമുകള്‍ വിതരണം ചെയ്തു. ക്ഷേത്രത്തിനുള്ളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.
പണമെണ്ണുന്ന കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതും, തിരികെ വരുന്നതുമായ ജീവനക്കാരെ ഇനിമുതല്‍ കര്‍ശന പരിശോധനക്ക് വിധേയരാക്കും. പണം കൊണ്ടുപോകുന്നത് തടയാനാണ് പോക്കറ്റില്ലാത്ത ഷര്‍ട്ടുകള്‍ നിര്‍ബന്ധമാക്കിയത്. കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ ഉടന്‍ നടത്തില്ല. എസ്.ഐ.ടി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികള്‍ പണം തട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചമ്പത് റായ്, അവിനാശ് ശുക്ല എന്നിവരെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മൗനം വെടിഞ്ഞ് ആർഎസ്എസ് രംഗത്തെത്തി. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും, ഇത് കോടിക്കണക്കിന് രാമഭക്തരുടെയും, ഹിന്ദു സമൂഹത്തിന്റെയും വിശ്വാസത്തെ മുറിപ്പെടുത്തിയതായും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു. പ്രയാസകരമായ ഘട്ടത്തിൽ ഹൈന്ദവ സമൂഹം സംയമനം പാലിക്കണമെന്നും ഹൊസബാലെ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ നടത്തിപ്പിലും സുരക്ഷാ സംവിധാനങ്ങളിലും സംഭവിച്ച പാളിച്ചകൾ അതീവ ഗൗരവത്തോടെ കാണണം. ഈ സംഭവത്തെ ഒരു അസാധാരണ വിഷയമായി കണ്ട് മാനേജ്‌മെന്റിലുള്ള എല്ലാ പോരായ്മകളും അടിയന്തരമായി പരിഹരിക്കാൻ ട്രസ്റ്റ് മുൻകൈയെടുക്കണം. രാമഭക്തരുടെ വിശ്വാസം അചഞ്ചലമായി നിലനിർത്താൻ ഇത്തരം നടപടികൾ അത്യന്താപേക്ഷിതമാണെന്നും, നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും അനിശ്ചിത്വങ്ങളും അവസാനിപ്പിക്കണം,' പ്രസ്താവനയിൽ പറയുന്നു.
അതേസമയം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന മാനിച്ച് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചകാര്യം ആർഎസ്എസ് ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമത്തിന്റെ ഏറ്റവും കർശനമായ വകുപ്പുകൾ ചുമത്തി ശിക്ഷഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഈ നിർഭാഗ്യകരമായ സംഭവത്തെ മുൻനിർത്തി 'ഹിന്ദു വിരുദ്ധ' 'ദേശ വിരുദ്ധ' ശക്തികൾ ഹൈന്ദവ ധർമത്തെയും, ക്ഷേത്രത്തെയും അവഹേളിക്കാൻ ശ്രമിക്കുകയാണെന്നും ഹൊസബാലെ കുറ്റപ്പെടുത്തി. ഇത്തരം ഗൂഢാലോചനകളെ തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറയുന്നു. ക്ഷേത്ര അന്തരീക്ഷത്തിൽ പരിശുദ്ധിയും ഭക്തിയും നിലനിർത്തിക്കൊണ്ടുപോകാൻ ട്രസ്റ്റിന് കഴിയുമെന്നും, വിശ്വാസികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ അത് സഹായിക്കുമെന്നും ഹൊസബാലെ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."