അയോധ്യ രാമക്ഷേത്രത്തിന് നല്‍കിയ അഞ്ച് കോടിയുടെ സ്വര്‍ണ 'രാമചരിതമാനസം' കാണാനില്ല; പരാതിയുമായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവനയായി നല്‍കിയ അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത 'രാമചരിതമാനസം' ഇപ്പോള്‍ കാണാനില്ലെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണന്‍. രാമക്ഷേത്രത്തിലെ സംഭാവനകളിലും ഉപഹാരങ്ങളിലും വന്‍ ക്രമക്കേടുകളും കൊള്ളയും നടന്നുവെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുന്‍ ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതര ആരോപണം.
താന്‍ സംഭാവനയായി നല്‍കിയ സ്വര്‍ണ 'രാമചരിതമാനസം' ആദ്യം ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും പിന്നീട് അത് മാറ്റിയെന്നും ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ ക്ഷേത്രം അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ലക്ഷ്മിനാരായണന്‍ പറഞ്ഞു.
'രാമചരിതമാനസം എന്റെ അന്തരിച്ച അമ്മയുടെ ഏറ്റവും വിലപ്പെട്ട നിധിയായിരുന്നു. ജീവിതത്തിലെ ഏകദേശം 15 മുതല്‍ 18 വര്‍ഷം വരെ അമ്മ 'ശ്രീരാമ' നാമം എഴുതുന്നതിനാണ് ചെലവഴിച്ചത്. ഞങ്ങളുടെ കുടുംബം പതിറ്റാണ്ടുകളായി രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. ക്ഷേത്ര നിര്‍മാണത്തിനായി കന്യാകുമാരിയില്‍ നിന്ന് അയച്ച ആദ്യ ഇഷ്ടിക എന്റെ ഭാര്യാപിതാവിന്റെ വീട്ടില്‍ നിന്നായിരുന്നു. ശ്രീരാമനുമായി അഭേദ്യ ബന്ധമുള്ള കുടുംബമാണ് ഞങ്ങളുടേത്,' എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ശ്രീരാമന് സമര്‍പ്പിക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു സംഭാവനയ്ക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞാന്‍ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. എനിക്ക് ജീവിക്കാന്‍ പെന്‍ഷന്‍ മാത്രം മതി. ദൈവം നല്‍കിയ സമ്പാദ്യം തിരികെ നല്‍കണമെന്നാണ് കരുതിയത്. അങ്ങനെയാണ് ഞാനും ഭാര്യ സരസ്വതിയും ചേര്‍ന്ന് സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവ ഉപയോഗിച്ച് 'രാമചരിതമാനസം' നിര്‍മ്മിച്ച് ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. ഏകദേശം അഞ്ച് കോടി രൂപ ചെലവഴിച്ചു. സ്വര്‍ണം പൂശിയ 552 പേജുകളുള്ള ഈ ഗ്രന്ഥം 2024 ഏപ്രിലിലാണ് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചത്,' അദ്ദേഹം പറഞ്ഞു.
ആദ്യം ഈ ഗ്രന്ഥം ശ്രീകോവിലിന് സമീപം സൂക്ഷിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചിരുന്നുവെന്നും, ഭക്തര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഏറെ സന്തോഷമുണ്ടായിരുന്നുവെന്നും ലക്ഷ്മിനാരായണന്‍ പറഞ്ഞു. പിന്നീട് ശ്രീകോവിലിന് സമീപം വെക്കാനാകില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്നും അറിയിച്ചെങ്കിലും അതിനുശേഷം ഗ്രന്ഥം എവിടെയും കണ്ടിട്ടില്ല. പലതവണ ക്ഷേത്രം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, രാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകളും ഉപഹാരങ്ങളും ഭണ്ഡാരത്തിലെ വരുമാനവും ഉള്‍പ്പെടെ ഏകദേശം 200 കോടി രൂപയുടെ ക്രമക്കേടും കൊള്ളയും നടന്നുവെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം തുടരുകയാണ്. കേസില്‍ ക്ഷേത്രം ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരോപണങ്ങള്‍ക്കിടെ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവനും വിഎച്ച്പി നേതാവുമായ ചമ്പത് റായിയും ട്രസ്റ്റി അനില്‍ മിശ്രയും രാജിവെച്ചിരുന്നു. സംഭവത്തില്‍ ഉന്നതതല പങ്കാളിത്തം ഉള്‍പ്പെടെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Former Union Home Secretary S. Lakshminarayanan has alleged that the gold 'Ramcharitmanas' worth around ₹5 crore donated to the Ram Temple in Ayodhya is now missing.The serious allegation came while an investigation is already underway into complaints of large-scale irregularities and loot in donations and offerings at the Ram Temple.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."