ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ
ഷാർജ: സുരക്ഷാ ഉദ്യോഗസ്ഥരെന്ന എന്ന വ്യാജേന ആൾമാറാട്ടം നടത്തി മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തും ബാങ്ക് അക്കൗണ്ടുകൾ വഴിയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഏഴംഗ സൈബർ ക്രിമിനൽ സംഘത്തെ ഷാർജ പൊലിസ് പിടികൂടി. പിടിയിലായവരെല്ലാം ഏഷ്യൻ പൗരന്മാരാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളെ ഫോണിൽ വിളിച്ച് വിശ്വസിപ്പിച്ച ശേഷം, ഫോണിന്റെ നിയന്ത്രണം പൂർണ്ണമായും കൈക്കലാക്കാൻ സഹായിക്കുന്ന റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
ഒരു അറബ് പൗരൻ നൽകിയ പരാതിയിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ. ഖലീഫ ബൽഹായുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചവർ മൊബൈലിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നും, അതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം യുഎഇയിലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നുമായിരുന്നു പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിന്റെ ഉടമയെ പൊലിസ് ആദ്യം പിടികൂടി. സൗജന്യ വിമാന ടിക്കറ്റും പണവും വാഗ്ദാനം ചെയ്ത് സംഘം തന്റെ പേരിൽ അക്കൗണ്ട് എടുക്കുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. തുടർന്നാണ് വൻ ശൃംഖലയിലെ ബാക്കി പ്രതികളിലേക്ക് പോലീസ് എത്തിയത്.
സാധാരണക്കാരായ തൊഴിലാളികൾക്ക് ജോലിയും താമസസൗകര്യവും വാഗ്ദാനം ചെയ്ത് അവരുടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കിയാണ് ഇവർ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി ഈ അക്കൗണ്ടുകൾ വഴിയാണ് ഇവർ മാറ്റിയിരുന്നത്.
പ്രതികളിൽ നിന്ന് നിരവധി ബാങ്ക് കാർഡുകൾ, ചെക്ക് ബുക്കുകൾ, പാസ്‌പോർട്ടുകൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, വ്യാജ കമ്പനി സ്റ്റാമ്പുകൾ, സാമ്പത്തിക രേഖകൾ എന്നിവ പൊലിസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അപരിചിതമായ സന്ദേശങ്ങളോ ലിങ്കുകളോ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. ബാങ്ക് വിവരങ്ങളോ വ്യക്തിഗത രേഖകളോ അജ്ഞാതരുമായി പങ്കിടരുത്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും, അല്ലാത്തവ റിപ്പോർട്ട് ചെയ്യാൻ 901 എന്ന നമ്പറിലും ഷാർജ പൊലിസിനെ 24 മണിക്കൂറും ബന്ധപ്പെടാം.
Sharjah Police arrested seven Asian nationals linked to a major cyber fraud network, highlighting the UAE's continued efforts to combat online scams and strengthen cybersecurity across the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."