ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി
അബുദബി: ശമ്പളം നിർത്തലാക്കിയിട്ടും ജീവനക്കാരിയുടെ സേവനം ഔദ്യോഗികമായി അവസാനിപ്പിക്കാതിരുന്ന കമ്പനിക്ക് വൻ തിരിച്ചടി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഇക്കാര്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ തൊഴിലുടമയോട് ജീവനക്കാരിക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ആകെ 875,761 ദിർഹം (ഏകദേശം രണ്ട് കോടിയോളം ഇന്ത്യൻ രൂപ) നൽകാൻ അബുദബിയിലെ പരമോന്നത ജുഡീഷ്യൽ കോടതി ഉത്തരവിട്ടു.
കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്, അപ്പീൽ കോടതി എന്നിവയ്ക്ക് ശേഷം പരമോന്നത കോടതിയായ കാസേഷനിലാണ് കേസിൽ അന്തിമ വിധിയുണ്ടായത്.
തന്റെ ജോലി ഔപചാരികമായി അവസാനിപ്പിക്കാതെ, 2025 ഏപ്രിൽ മുതൽ തൊഴിലുടമ പ്രതിമാസ ശമ്പളമായ 26,666 ഡോളർ (ഏകദേശം 97,866 ദിർഹം) നൽകുന്നത് നിർത്തിയതായി കാണിച്ച് 2025 ലാണ് യുവതി തൊഴിൽ കേസ് ഫയൽ ചെയ്യുന്നത്. കമ്പനി ഔദ്യോഗികമായി പിരിച്ചുവിടൽ നോട്ടീസ് നൽകാത്തതിനാൽ നിയമപരമായി തൊഴിൽബന്ധം നിലനിന്നിരുന്നുവെന്നും, മറ്റൊരു ജോലിയിലേക്ക് മാറാൻ കഴിഞ്ഞില്ലെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.
കീഴ്‌ക്കോടതി ആദ്യം യുവതിയുടെ ഭൂരിഭാഗം ആവശ്യങ്ങളും തള്ളിക്കൊണ്ട് വെറും 18,350 ദിർഹവും മടക്ക ടിക്കറ്റും മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ജീവനക്കാരി നൽകിയ അപ്പീലിലാണ് ഉയർന്ന കോടതി കേസ് പുനഃപരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.
വിദഗ്ദ്ധ സമിതിയുടെ പ്രധാന കണ്ടെത്തലുകൾ
രേഖകളുടെ അഭാവം: കമ്പനി ജീവനക്കാരിയെ പിരിച്ചുവിട്ടതായി കാണിക്കുന്ന ഒരു കത്തോ, ഇമെയിലോ, ഔദ്യോഗിക രേഖയോ കണ്ടെത്താൻ കോടതി നിയോഗിച്ച വിദഗ്ദ്ധന് കഴിഞ്ഞില്ല.
ബന്ധപ്പെടാനുള്ള ശ്രമങ്ങൾ: ഇമെയിൽ, ഫോൺ വഴിയും പത്രക്കുറിപ്പിലൂടെയും കമ്പനിയുമായി ബന്ധപ്പെടാൻ ജീവനക്കാരി ആവർത്തിച്ച് ശ്രമിച്ചെങ്കിലും കമ്പനി അധികൃതർ പ്രതികരിച്ചില്ല.
തൊഴിൽ കാലയളവ്: ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 2025 നവംബർ 25-ന് കേസ് ഫയൽ ചെയ്യുന്നത് വരെ ജീവനക്കാരി ജോലിയിൽ തുടർന്നതായി സമിതി കണ്ടെത്തി.
അതേസമയം, കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ജീവനക്കാരി ആവശ്യപ്പെട്ടിരുന്ന രണ്ട് ബോണസുകൾ കോടതി നിരസിച്ചു. കൂടാതെ മറ്റ് ചില അനുബന്ധ അവകാശവാദങ്ങളും കോടതി തള്ളിയിട്ടുണ്ട്.
A UAE court fined an employer nearly ₹2 crore for withholding an employee's salary while keeping her officially employed, reinforcing workers' rights and accountability under the country's labour laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."