ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ
ഫിലാഡൽഫിയ: ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിന് ശേഷം ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് നേരെ പന്തെറിഞ്ഞ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഹിൽ. ആ നിമിഷത്തിൽ തോന്നിപ്പോയ കടുത്ത നിരാശയും ദേഷ്യവും കാരണമാണ് അങ്ങനെ സംഭവിച്ചതെന്ന് താരം തുറന്നുപറഞ്ഞു. ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പാരഗ്വായ് എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു.
മത്സരത്തിന് ശേഷമുള്ള ഹസ്തദാനവുമായി ബന്ധപ്പെട്ടാണ് മൈതാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് ഒർലാൻഡോ ഹിൽ പറയുന്നതിങ്ങനെ:
"മത്സരശേഷം കിലിയൻ എംബാപ്പെയെ അഭിനന്ദിക്കാൻ വേണ്ടി ഞാൻ കൈ നീട്ടിയതായിരുന്നു. എന്നാൽ അദ്ദേഹം എന്നെ ഒട്ടും ശ്രദ്ധിച്ചില്ല, ഒരു തരത്തിലും മൈൻഡ് ചെയ്യാതെ എന്നെ മറികടന്ന് മുന്നോട്ട് പോയി. ആ സമയത്ത് എനിക്ക് വലിയ ദേഷ്യം തോന്നി. പരാജയത്തിന്റെ നിരാശയും ആ അവഗണനയും കൂടിയായപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു. അപ്പോഴാണ് കയ്യിലിരുന്ന പന്ത് അദ്ദേഹത്തിന്റെ പുറത്തേക്ക് എറിഞ്ഞത്."
എന്നിരുന്നാലും ആ സംഭവത്തിന് ശേഷം താൻ ശാന്തനായെന്നും ഫ്രഞ്ച് ക്യാപ്റ്റനെ അഭിനന്ദിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും പാരഗ്വായ് കീപ്പർ വ്യക്തമാക്കി. മത്സരത്തിന്റെ എഴുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് എംബാപ്പെ ഫ്രാൻസിന് ക്വാർട്ടർ ടിക്കറ്റ് ഉറപ്പാക്കിയത്. കനത്ത ചൂടിൽ ഇരു ടീമുകളും തമ്മിൽ കടുത്ത ശാരീരിക പോരാട്ടമായിരുന്നു മത്സരത്തിലുടനീളം കാഴ്ചവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."