‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ
തെഹ്റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈയുടെ വിലാപയാത്രയ്ക്കിടെ ഭീഷണി പരാമർശം നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. അമേരിക്കയ്ക്ക് സംസ്കാരമോ ചരിത്രമോ അന്തസ്സോ ഇല്ലെന്ന് അർമേനിയയിലെ ഇറാൻ എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിലാണ് ഇറാന്റെ ഈ ശക്തമായ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
വ്യക്തികളെ കൊലപ്പെടുത്താൻ സാധിച്ചേക്കുമെങ്കിലും അവർ മുന്നോട്ടുവെച്ച ആദർശങ്ങളെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി.
നിങ്ങൾ ആയത്തുള്ള ഖംനഈയുടെ ജീവനെടുത്തു, പക്ഷേ നിങ്ങൾ തകർത്തത് ഒരു സുഗന്ധദ്രവ്യക്കുപ്പിയാണ്. അതിന്റെ സുഗന്ധം ഇപ്പോൾ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അമേരിക്കയ്ക്ക് സംസ്കാരമോ ചരിത്രമോ ഇല്ലാത്തതുകൊണ്ടാണ് ട്രംപിന് ഇത്തരം കാര്യങ്ങൾ മനസ്സിലാകാത്തത് എന്നും ഇറാൻ എംബസി വ്യക്തമാക്കി.
ട്രംപിന്റെ വിവാദ പരാമർശം:
അമേരിക്കൻ മാധ്യമമായ 'ആക്സിയോസിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. ഖംനഈയുടെ കബറടക്ക ചടങ്ങുകൾക്കായി ഒത്തുകൂടിയ ഇറാന്റെ ഉന്നത നേതൃത്വത്തെ 'ഒറ്റയടിക്ക്' ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
"അവരെല്ലാവരും അവിടെ ഒത്തുകൂടിയിട്ടുണ്ട്. ഒരൊറ്റ ഷോട്ട്, നമുക്ക് അവരെ എല്ലാവരെയും ഇല്ലാതാക്കാം." എന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഖംനഈയുടെ സംസ്കാരച്ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതിൽ ട്രംപ് അത്ഭുതം പ്രകടിപ്പിച്ചു. ജനങ്ങൾ ഖംനഈയെ വെറുക്കുന്നു എന്നാണ് താൻ കരുതിയതെന്നും, വിലാപയാത്രയിൽ കണ്ടത് ജനങ്ങളുടെ 'വ്യാജക്കണ്ണുനീർ' ആയിരിക്കാമെന്നുമാണ് ട്രംപ് പരിഹസിച്ചത്.
എന്തുകൊണ്ട് ആക്രമിച്ചില്ല? ട്രംപിന്റെ മറുപടി
ഇത്രയും വലിയൊരു അവസരം ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിനും ട്രംപ് മറുപടി നൽകി. ഇറാന്റെ നേതൃത്വത്തെ മുഴുവൻ ഒന്നിച്ച് ഇല്ലാതാക്കിയാൽ പിന്നീട് ചർച്ചകൾ നടത്താൻ ഇറാനിൽ ആരും അവശേഷിക്കില്ല എന്നതിനാലാണ് അമേരിക്ക അതിന് മുതിരാതിരുന്നതെന്നാണ് ട്രംപിന്റെ വാദം.
ട്രംപിന്റെ ഈ യുദ്ധക്കൊതിയൻ പരാമർശങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.
iran has issued a sharp response to trump, declaring that while individuals can be targeted and killed, their core ideals and principles can never be destroyed. the statement criticizes the actions against them as lacking culture and dignity, emphasizing that their movement's underlying beliefs remain invincible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."