നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി തൃശൂർ സ്വദേശിനിയായ യുവതിയെ കസ്റ്റംസ് വിഭാഗം പിടികൂടി. തൃശൂർ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് വിമാനത്താവളത്തിൽ വെച്ച് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്.
ബാങ്കോക്കിൽ നിന്നും കൊച്ചിയിലെത്തിയ ഇവരിൽ നിന്ന് 5.8 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവാണ് കസ്റ്റംസ് കണ്ടെടുത്തത്. പരിശോധന വെട്ടിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് യുവതിയുടെ ചെക്ക്-ഇൻ ബാഗേജിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.
വിമാനത്താവളത്തിലെ പതിവ് പരിശോധനകൾക്കിടയിലാണ് ബാഗേജിൽ സംശയാസ്പദമായ രീതിയിൽ പാക്കറ്റുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് അന്താരാഷ്ട്ര വിപണിയിൽ വൻ വിലയുള്ള ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.
യുവതിയെ നിലവിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇത്രയും വലിയ ലഹരിമരുന്ന് ശേഖരം കൊച്ചിയിലേക്ക് കടത്തിയതിന് പിന്നിൽ വൻകിട ലഹരി മാഫിയ സംഘങ്ങൾക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. ലഹരിമരുന്ന് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
A Thrissur native woman was arrested at the Nedumbassery airport (Cochin International Airport) following a massive drug bust. Customs officials seized high-quality hybrid ganja (cannabis) valued at approximately 5.8 crore rupees from her possession. The contraband was hidden in her baggage, and an investigation is underway to track down the network behind the smuggling attempt.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."