മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: ലഹരി വിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) ഉദ്യോഗസ്ഥർ മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചത് വൻ ജനരോഷത്തിന് കാരണമായി. നിയന്ത്രണം വിട്ട ജീപ്പ് റോഡിലുണ്ടായിരുന്ന വനിതാ ഓട്ടോ ഡ്രൈവറെ ഇടിക്കുന്നത് തലനാരിഴയ്ക്കാണ് ഒഴിവായത്. അപകടകരമായ രീതിയിൽ പാഞ്ഞുവന്ന വാഹനം നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.
പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. ലഹരി വേട്ടയ്ക്കായി ഇറങ്ങിയ ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പ് റോഡിൽ നിയന്ത്രണം വിട്ട് പായുകയായിരുന്നു.
പൊലിസ് വാഹനം അപകടകരമായ രീതിയിൽ ഓടിക്കുന്നത് കണ്ട് നാട്ടുകാർ ഒത്തുകൂടി ജീപ്പ് തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചോദ്യം ചെയ്യുന്നതിനിടയിൽ ജീപ്പിലുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം വൻ ജനരോഷത്തിന് വഴിവെച്ചതോടെ കൂടുതൽ പൊലിസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.
സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി അറിയിച്ചു. സുരക്ഷാവീഴ്ചയെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും എസ്.പി വ്യക്തമാക്കി.
in pathanamthitta, locals detained a group of heavily drunk dansaf (anti-narcotic squad) officers after they recklessly drove a police jeep. a female auto-rickshaw driver had a miraculous escape from being hit by the vehicle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."