പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
കണ്ണൂർ: പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തസ്രാവം മൂലം യുവാവ് മരിച്ച സംഭവത്തിൽ, ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ചക്കരക്കൽ ഇരിവേരി സ്വദേശിയും ബംഗളൂരുവിൽ ഡെലിവറി ജീവനക്കാരനുമായിരുന്ന ഷാനവാസിന്റെ (45) മൃതദേഹമാണ് മരണപ്പെട്ട് മാസങ്ങൾക്ക് ശേഷം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ബംഗളൂരു വിക്ടോറിയ സർക്കാർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം നടപടി.
കണ്ണൂർ തഹസിൽദാർ ഡോ. എം.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. തുടർന്ന് പരിയാരം മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഖബർസ്ഥാനിൽ വെച്ച് തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
മൊബൈൽ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ എന്ന് ഭാര്യ
കഴിഞ്ഞ മാർച്ച് 16-നാണ് ഷാനവാസിന്റെ മൃതദേഹം ഇരിവേരിയിൽ സംസ്കരിച്ചത്. 20 വർഷമായി കുടുംബത്തോടൊപ്പം ബംഗളൂരുവിലായിരുന്ന ഷാനവാസ് പൈൽസ് ശസ്ത്രക്രിയയ്ക്കായി വിക്ടോറിയ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ക്രൂരമായ അനാസ്ഥയുണ്ടായതായി തമിഴ്‌നാട് സ്വദേശിയായ ഭാര്യ ഷേർളി ആരോപിക്കുന്നു.
ആശുപത്രിയിൽ വെളിച്ചമില്ലാത്തതിനെ തുടർന്ന് മൊബൈൽ ഫോണിലെ ടോർച്ച് വെളിച്ചത്തിലാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതെന്ന് ഭാര്യ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ വലിയ രീതിയിൽ രക്തസ്രാവം ഉണ്ടായെങ്കിലും ആശുപത്രി അധികൃതർ ഇത് വകവെക്കാതെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് മാർച്ച് 15-ന് വീട്ടിൽ വെച്ച് വീണ്ടും ശക്തമായ രക്തസ്രാവമുണ്ടാവുകയും ഷാനവാസ് മരണപ്പെടുകയുമായിരുന്നു. മരണാനന്തരം സ്വന്തം നാട്ടിൽ അടക്കണമെന്ന ഷാനവാസിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം കണ്ണൂരിലെത്തിച്ച് സംസ്കരിച്ചത്.
ചികിത്സാ പിഴവിനെതിരെ കുടുംബം ബംഗളൂരുവിലെ കോടതിയെ സമീപിച്ചതോടെയാണ് സംഭവത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. കേസ് പരിഗണിച്ച കോടതി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും, പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്ന് പൊലിസ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കർശന നിർദേശം നൽകി.
ഇതേതുടർന്ന് ബംഗളൂരു വി.വി. പുരം പൊലിസ് മൃതദേഹം പുറത്തെടുക്കാൻ അനുമതി തേടി തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ടിനെ സമീപിക്കുകയായിരുന്നു. ആർ.ഡി.ഒയുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മെഡിക്കൽ അനാസ്ഥയ്ക്ക് ആശുപത്രി അധികൃതർക്കെതിരെ തുടനടപടികൾ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. നടപടികൾ നടക്കുമ്പോൾ ഷാനവാസിന്റെ ഭാര്യയും മക്കളും സ്ഥലത്തുണ്ടായിരുന്നു.
a young man tragically passed away following suspected medical negligence during a piles surgery. after allegations of an error during the procedure surfaced, authorities exhumed the youth's body from the grave to conduct a detailed post-mortem examination and investigate the exact cause of death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."