'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് ഒരു രാജിക്കത്ത് പോലും എഴുതാൻ അറിയാമോ എന്ന് മഹുവ മൊയ്ത്ര എക്സിൽ പരിഹാസ രൂപേണ കുറിച്ചു.
"ഒരുപക്ഷേ വിദ്യാഭ്യാസ മന്ത്രിക്ക് രാജി കത്ത് എഴുതാൻ അറിയാമായിരിക്കില്ല. മാപ്പുസാക്ഷി ഹരജികൾ എഴുതാൻ മാത്രമാണ് ആർ.എസ്.എസ് പഠിപ്പിച്ചിട്ടുള്ളത്,"എന്ന് പരിഹസിച്ചായിരുന്നു മഹുവ മൊയ്ത്രയുടെ കുറിപ്പ്.
ഡൽഹിയിൽ നടന്ന 'സൻസദ് ചലോ' മാർച്ചിന് നേരെയുണ്ടായ പൊലിസ് അതിക്രമത്തിനും ലാത്തിച്ചാർജിനും പിന്നാലെ ജന്തർമന്തറിൽ സമരം തുടരുന്ന 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മഹുവയുടെ പ്രതികരണം.
വിവിധ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെയും ജൂൺ 20 മുതലാണ് സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രതിഷേധം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, പരീക്ഷാ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്തിയ 'സൻസദ് ചലോ' മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് മുന്നേറിയ പ്രതിഷേധക്കാർക്ക് നേരെ പൊലിസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. കനത്ത മഴയും പൊലിസ് സുരക്ഷയും അവഗണിച്ച് ചൊവ്വാഴ്ചയും ജന്തർമന്തറിൽ സമരം പുനഃസ്ഥാപിച്ച് വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്.
സമരക്കാർക്ക് നേരെ ഉണ്ടായ പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 24-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ജന്തർമന്തറിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, സമരം ആശുപത്രി കിടക്കയിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകിയിട്ടുണ്ട്.
യു.ഡി.എഫ് നേതാക്കളായ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എം.പി, വി.ഡി. സതീശൻ, ഇടതുപക്ഷ നേതാക്കളായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസൻ, പി. സന്തോഷ് കുമാർ, ഡി. രാജ, എൻ.സി.പി (എസ്) അധ്യക്ഷൻ ശരദ് പവാർ എന്നിവർ സമരപ്പന്തൽ സന്ദർശിച്ച് പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
TMC MP Mahua Moitra took a sharp jab at Union Education Minister Dharmendra Pradhan regarding demands for his resignation over recent exam controversies. She mocked him by saying that he might not know how to send a resignation letter, as the RSS has allegedly only taught how to write mercy petitions and pardon requests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."