Fact Check: നിമിഷ പ്രിയ ഹിന്ദു ആയതിനാല്‍ ഒന്നും ചെയ്യുന്നില്ലേ? അവര്‍ക്ക് വേണ്ടി പിരിവ് നടക്കുന്നുണ്ടോ?
കഴിഞ്ഞ 18 വര്‍ഷത്തോളമായി സഊദി ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു
റഹീമിന്റെ മോചനത്തിന് വേണ്ടി സാമ്പത്തിക സമാഹരണം നടക്കുകയും അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തുകൊണ്ടിരിക്കെ, പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്നാണ് യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയും അന്തരിച്ച വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനും അമുസ്ലിംകളായതിനാലാണ് ആരും തിരിഞ്ഞുനോക്കാത്തതും പിരിവ് നടക്കാത്തതും എന്ന്. വിവിധ സിനിമകള്‍ നിര്‍മിക്കുകയും ഏതാനും ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്ത അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബൈയിലെ ജയിലില്‍ കഴിഞ്ഞപ്പോള്‍ ആരും തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും ഉള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ കുറിപ്പുകളും കാര്‍ഡുകളും സോഷ്യല്‍മീഡിയകളില്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സുപ്രഭാതം ഫാക്ട് ചെക്കിങ് യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍, പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും വാസ്തവവിരുദ്ധവും സത്യത്തോട് ബന്ധമില്ലാത്തതാണെന്നും കണ്ടെത്തി.
സാമ്പത്തികവുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പരാതിയിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നത്. ഈ വിഷയത്തിലും കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ ഇടപെട്ടെങ്കിലും ആവശ്യമായ തുക തിരിച്ചടച്ചാല്‍ ബാങ്ക് നടപടികളില്‍നിന്ന് ഒഴിവാക്കും എന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ സ്വത്തുക്കള്‍ വില്‍പ്പനനടത്തിയും മറ്റ് മാര്‍ഗങ്ങളിലൂടെയും ഭീമമായ തുക സ്വരൂപിച്ചാണ് അദ്ദേഹം മോചിതനായത്. ഈ കേസില്‍ പൊതുജനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ പങ്കില്ലാത്തതിനാല്‍ നമുക്ക് നിമിഷയുടെ കേസ് പരിശോധിക്കാം.
എന്താണ് നിമിഷ പ്രിയ കേസ്
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നഴ്‌സ് നിമിഷ പ്രിയ (35) യമനി സ്വദേശിയായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളായി വെട്ടിനുറുക്കിയെന്നാണ് കേസ്. നേരത്തെ തന്നെ വിവിധ കേസുകളില്‍ പ്രതിയായ തലാല്‍ വ്യാജരേഖയുണ്ടാക്കിയാണ് നിമിഷയെ ഭാര്യയാക്കിയതെന്നുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ അവരുടെ കുടുംബം ഉന്നയിച്ചിട്ടുണ്ട്.
2017ല്‍ നടന്ന സംഭവത്തില്‍ യമനി സുപ്രിംകോടതി നിമിഷക്ക് വധശിക്ഷയാണ് വിധിച്ചത്. കുറ്റകൃത്യത്തില്‍ പങ്കാളിയായ യമനി സ്വദേശിനിയായ നഴ്‌സിന് ജീവപര്യന്തവും വിധിച്ചു. ഇപ്പോഴും കുറ്റമറ്റ രീതിയിലുള്ള ഭരണസംവിധാനം ഇല്ലാത്ത യമനില്‍ ഇന്ത്യക്ക് എംബസി പോലുമില്ലാത്തതിനാല്‍ നിമിഷപ്രിയയുടെ കേസില്‍ ഇടപെടുന്നതിന് തുടക്കത്തില്‍ വലിയ ബുദ്ധമിട്ടുകളുണ്ടായി.
സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍
നിമിഷ പ്രിയക്ക് നിയമസഹായം നല്‍കുന്നതിന് 2020ല്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍ വിവിധ കോണുകളില്‍ നിന്ന് പിന്തുണ തേടി കൗണ്‍സില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും നിമിഷ പ്രിയയുമായി അവരുടെ അഭിഭാഷകരും മാതാവും സംസാരിക്കുണ്ട്. ജയിലില്‍ സാമ്പത്തികമായ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ നടത്തി കൊടുക്കാറുണ്ട്. അവര്‍ക്ക് മാനസികമായ പിന്തുണയും കൊടുക്കാറുണ്ടെന്നും നിമിഷയുടെ മാതാവിന്റെ അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ സുപ്രഭാതത്തോട് പറഞ്ഞു.
വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍
കേസില്‍ കേരള, കേന്ദ്രസര്‍ക്കാരുകളും ഇടപെട്ടു. നേരത്തെ പറഞ്ഞത് പോലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കാത്ത രാജ്യമായതിനാലും, അവിടേക്ക് യാത്രാ വിലക്ക് ഉള്ളതിനാലും വലിയ പരിമിതികള്‍ ഉണ്ട്. സര്‍ക്കാര്‍ ഇടപെട്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ (ഐ.സി.ഡബ്ല്യു.എഫ്) നിന്ന് നിമിഷക്ക് നയതന്ത്രസഹായവും അഭിഭാഷക സഹായം ലഭ്യമാക്കിയിരുന്നു.
കൂടാതെ വ്യവസായി എം.എ യൂസഫലിയെപ്പോലുള്ളവരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സാമ്പത്തികമായി സഹായിക്കാന്‍ യൂസഫലിയടക്കമുള്ള ചില മലയാളി ധനികര്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ എല്ലാ എം.പിമാരും മലയാളിയായ വിദേശകാര്യസഹമന്ത്രിയും ഇടപെട്ടതാണ്. എങ്കിലും യമനി സര്‍ക്കാരിന് ഒരുതീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത കാര്യമായതിനാലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്.
ബ്ലഡ് മണി
അബ്ദുല്‍ റഹീമിന്റെ കേസിലെന്നത് പോലെ, നിമിഷ പ്രിയയുടെ കേസില്‍ കൊല്ലപ്പെട്ട യമനി പൗരന്റെ കുടുംബം ഇതുവരെ ദയാ ധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല. ബ്ലഡ് മണി ആവശ്യപ്പെടാതെ ഇതിനുള്ള സാമ്പത്തികസമാഹരം നടത്തിയിട്ടും കാര്യമില്ല.
ബ്ലഡ് മണി സ്വീകരിച്ച് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സാധിക്കുന്നതിനാല്‍ അതിനുള്ള ശ്രമം നടക്കുന്നുണ്ട്. സേവ് നിമിഷപ്രിയ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ ഫലമായി നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിക്ക് യമനില്‍ പോയി കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കാണാനുള്ള അനുമതി ലഭിച്ചു. യമനിലെത്തി തലാലിന്റെ കുടുംബത്തിനെയും ഗോത്രത്തലവന്‍മാരെയും കണ്ട് മാപ്പ് ലഭ്യമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.
നിമിഷ പ്രിയയുടെ അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ സംസാരിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."