HOME
DETAILS

ഫാസിസത്തിന് കേരളത്തില്‍  വിരുന്നൊരുക്കുന്നവര്‍

  
backup
September 23, 2020 | 12:12 AM

kaeral-fascism
ഇലയനങ്ങിയാല്‍ പോലും ഭൂതക്കണ്ണാടി വച്ച് ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ പഴുതുകള്‍ അന്വേഷിക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ ക്ലാസിക്കല്‍ പ്രചാരണരീതി കേരളത്തിലും പ്രകടമായി കാണുന്നു. മതഗ്രന്ഥങ്ങള്‍ നിരോധിക്കപ്പെടാത്ത രാജ്യമാണ് ഇന്ത്യ. ഖുര്‍ആന്‍ കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും വിവാദ വിഷയമല്ല. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികള്‍  ചോദ്യം ചെയ്തുവരുന്ന സ്വപ്ന സുരേഷ് ചിത്രത്തില്‍ വരുന്നത് സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. കെ.ടി ജലീല്‍ മുന്‍കാലങ്ങളില്‍ നടത്തിയ അതിരുകടന്നതും അപകടകരവുമായ വിശ്വാസവിരുദ്ധ പ്രസ്താവനകളും ചേര്‍ത്തുവായിക്കുമ്പോള്‍ മതവും വിശ്വാസവും മതഗ്രന്ഥങ്ങളും രാഷ്ട്രീയ ഉപകരണമാക്കുന്ന സ്വാര്‍ഥ താല്‍പര്യം പ്രകടമാവുകയാണ്. കേരള രാഷ്ട്രീയത്തിന്റെ ബാലന്‍സ് നിശ്ചയിക്കുന്ന ഐക്യജനാധിപത്യ മുന്നണി, ഇടതുപക്ഷ ജനാധിപത്യ മുന്നണി ബലാബലത്തില്‍ ഫാസിസ്റ്റുകള്‍ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളി അഭിസംബോധന ചെയ്യാനുള്ള ആയുധം നല്‍കി ഹിന്ദുത്വ വര്‍ഗീയത ആളിക്കത്തിക്കാന്‍ അവസരമൊരുക്കുന്നത് ആത്മഹത്യാപരമായിരിക്കും. തികച്ചും വ്യാജമായ ന്യൂനപക്ഷ പ്രീണനാരോപണം ഇപ്പോള്‍ തന്നെ ബി.ജെ.പി ഉയര്‍ത്തിയിട്ടുണ്ട്.
 
ചെങ്കടല്‍, സൂയസ് കനാല്‍, ഹോര്‍മൂസ് കടലിടുക്കിനും ഇടയില്‍ ഏകദേശം ഒരു മില്യണ്‍ ചതുരശ്ര മൈല്‍ കണക്കാക്കപ്പെടുന്ന വിശാല പ്രദേശമാണ് അറേബ്യയായി പരിഗണിക്കപ്പെടുന്നത്. ഇതില്‍ 8,65,000 ചതുരശ്ര മൈല്‍ ചുറ്റളവുള്ള സഊദി അറേബ്യയുടെ പ്രധാന നഗരങ്ങളില്‍ ഒന്നാണ് വിശുദ്ധ മക്ക. അഭൗമമായ ആത്മീയ പ്രഭാവം ഉള്‍ക്കൊള്ളുന്ന ഗ്രേറ്റ് മോസ്‌ക് (കഅബ) സ്ഥിതിചെയ്യുന്ന വിശുദ്ധ നഗരത്തിനടുത്തുള്ള ജബലുന്നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹയില്‍ എ.ഡി 610 ഓഗസ്റ്റ് ആറിനാണ് (റമദാന്‍ 17) വിശുദ്ധ ഖുര്‍ആന്റെ അവതരണാരംഭം. അറേബ്യയുടെ ഏറിയ പങ്കും തരിശുഭൂമിയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള വരണ്ട കാലാവസ്ഥ പ്രദേശങ്ങളിലെ ജനജീവിതം പ്രയാസകരമാക്കുന്നു. ലോകത്തിന് ഇതുവരെ ലഭ്യമായ അറിവനുസരിച്ച് ഭൂമിയിലെ ഏറ്റവും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഭൂപ്രദേശമാണ് അറേബ്യ. 
ദുഷ്‌കരമായ വ്യാകരണ നിയമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് മനോഹരമായ കവിതകളാല്‍ ധന്യമാക്കി അറബി ഭാഷയ്ക്ക് ആദരവും അംഗീകാരവും നേടിയെടുക്കാന്‍ അറബികള്‍ക്ക് സാധിച്ചു. വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയിലാണ് അവതരിച്ചത്. അനേക ലക്ഷം മഹാഗ്രന്ഥങ്ങള്‍ അറബിയില്‍ വിരചിതമായിട്ടുണ്ട്. മറ്റൊരു ഭാഷയ്ക്കും അറബിയോട് കിടപിടിക്കാനോ മത്സരിക്കാനോ കഴിയാത്ത പോലെ അറബി അക്ഷരങ്ങളെ മറ്റിതര ഭാഷകളിലേക്ക് തര്‍ജമ ചെയ്യാന്‍ പോലും കഴിയില്ല. അറബി പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍ഥവ്യാപ്തി വ്യാഖ്യാനിക്കാന്‍ മറ്റു ഭാഷകള്‍ സമ്പന്നമല്ല. അറബി വാക്കുകളോട് നീതിപുലര്‍ത്തുന്ന അര്‍ഥങ്ങള്‍ നല്‍കാന്‍ ഇതര ഭാഷകള്‍ക്ക് കഴിയാത്തതും ഭാഷയുടെ മഹത്വമായി വിലയിരുത്തപ്പെടുന്നു. 
 
വിശുദ്ധ ഖുര്‍ആനെ കുറിച്ച് വിവിധ മേഖലകളിലുള്ളവര്‍ പറഞ്ഞത് കാണുക:  ഖുര്‍ആനിക അധ്യാപനത്തില്‍ അയിത്തവും ജാതിയുമില്ല. കുലം, ജാതി, സമ്പത്ത് എന്നിവ ആസ്പദമാക്കി അത് ഒരാള്‍ക്കും മഹത്വം കല്‍പ്പിക്കുന്നില്ല (ബിപിന്‍ ചന്ദ്രപാല്‍). യാതൊരു മാറ്റവുമില്ലാതെ ഖുര്‍ആന്‍ പോലെ പരിശുദ്ധമായി നിലനില്‍ക്കുന്ന മറ്റൊരു ഗ്രന്ഥം ലോകത്ത് കാണുകയില്ല (സര്‍ വില്യം മൂര്‍). ഓരോ വിഷയത്തിലും വാദം തെളിവു സഹിതം ആയിരിക്കാന്‍ ഖുര്‍ആന്‍ വളരെ മനസിരുത്തുന്നു. യുക്തി വീക്ഷിക്കാന്‍ അടിക്കടി ഊന്നിപ്പറയുന്നു. അന്ധവിശ്വാസങ്ങളില്‍നിന്ന് മുക്തരായിരിക്കാനും അബദ്ധധാരണകള്‍ വച്ചുപുലര്‍ത്താതിരിക്കാനും ഖുര്‍ആന്‍ ഉപദേശിക്കുന്നു. പ്രപഞ്ചത്തെ കുറിച്ച് ചിന്തിച്ച് യാഥാര്‍ഥ്യത്തില്‍ എത്താന്‍ അതു പ്രേരിപ്പിക്കുന്നു. ഖുര്‍ആന്റെ ഈ ഗുണം ആദ്യമായി മനുഷ്യനെ അത്ഭുതപ്പെടുത്തും. പിന്നീടവനെ വശീകരിക്കും. ഒടുവില്‍ ഖുര്‍ആന്റെ അനുയായി ആക്കിത്തീര്‍ക്കും. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് പോലെ അതൊരു മാര്‍ഗദര്‍ശിയും വഴികാട്ടിയുമാണ്. 
 
വിശുദ്ധ ഖുര്‍ആന്‍ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. 30 ഭാഗങ്ങള്‍, 114 അധ്യായങ്ങള്‍, 3,23,071 അക്ഷരങ്ങള്‍, ഘടനയിലും അവതരണത്തിലും അത്ഭുതാവഹമായ സാമ്യതകള്‍, ആകാശത്തെ സംബന്ധിച്ച് 115 ഇടങ്ങളിലും ഭൂമിയെക്കുറിച്ച് 228 ഇടങ്ങളിലും പരാമര്‍ശം. വാഗ്ദാനങ്ങള്‍ 1,000, താക്കീതുകള്‍ 1,000, സമാധാനത്തെ കുറിച്ച് 50 തവണ പറഞ്ഞു. അപകടം സംബന്ധിച്ചുള്ള പരാമര്‍ശം 75, നന്ദി സംബന്ധിച്ചുള്ള പരാമര്‍ശം 75, ഞെരുക്കം 12 ഇടങ്ങളില്‍ പറഞ്ഞപ്പോള്‍ 36 ഇടങ്ങളില്‍ എളുപ്പം പരാമര്‍ശിച്ചു. സല്‍പ്രവര്‍ത്തനത്തെ കുറിച്ചും ദുഷ്‌ചെയ്തികളെക്കുറിച്ചും മരണം, ജീവിതം, കാരുണ്യം, ക്ഷമ, സ്‌നേഹം തുടങ്ങിയ എല്ലാത്തിനെയും കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്റെ വാതില്‍ തുറക്കേണ്ടത് ജ്ഞാന ദാഹികളായിരിക്കണം. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടണം. ലോകത്തെ പിറകോട്ട് വലിക്കാനല്ല, മുന്നോട്ടുനയിക്കാനാണ് മഹത്വമുള്ളവര്‍ ശ്രമിക്കേണ്ടത്.
 
മുസ്‌ലിം വേട്ടയ്ക്ക് അവസരം പാര്‍ത്തുകഴിയുന്ന ചെന്നായ്ക്കള്‍ക്ക് വിരുന്നൊരുക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. 1967ല്‍ സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് സ്‌കൂളുകളില്‍ അറബിക് അധ്യാപക നിയമനത്തിന്റെ വാതില്‍ തുറന്നപ്പോള്‍ ചെരുപ്പുകുത്തികളെ മുന്‍ഷിമാരാക്കി എന്നായിരുന്നു പ്രചാരണം. ചാക്കീരി അഹമ്മദ് കുട്ടി, എന്‍. സൂപ്പി, അബ്ദുറബ്ബ്, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ ഒരാളെയും വിടാതെ പാപ്പരാസികളെ പോലെ പിന്തുടരുന്ന ഒരുതരം മാധ്യമസംസ്‌കാരം കേരളം അനുഭവിച്ചിട്ടുണ്ട്. ജലീല്‍ വിഷയത്തിലും ഈ നിറം കടന്നുവന്നിട്ടുണ്ട്. അടിക്കാന്‍ വടിയെടുത്തു കൊടുക്കുന്ന അബദ്ധം ജലീല്‍ കാണിച്ചത് ഉപേക്ഷിക്കാമായിരുന്നു. പണവും ഏതാനും മുസ്ഹഫുകളും കുറച്ച് ഈന്തപ്പഴവും കൊണ്ടുവന്ന് അതൊരു സമുദായത്തിനു ലഭിച്ച ആനക്കാര്യമാണെന്നു വരുത്തിത്തീര്‍ത്തു ആര്‍.എസ്എസ്. ക്ലാസുകളിലും അവരുടെ സൈബര്‍ പേജുകളിലും ഒരു സമുദായത്തെയും അവരുടെ വിശ്വാസപ്രമാണങ്ങളും വേട്ടയ്ക്ക് സജ്ജമാക്കി കൊടുത്ത അപരാധം കറുത്ത പാട് തന്നെയായി അവശേഷിക്കും.
 
ഇടതുവലതു മുന്നണികളുടെ മുസ്‌ലിം പ്രീണന നാട്യവും പ്രചാരണവും ഹിന്ദുത്വര്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്. മൂന്നാം സ്ഥാനത്ത് അവസരംകാത്ത് വരിനില്‍ക്കുന്ന ബി.ജെ.പിയിലേക്ക് ഇടതുവലതു മുന്നണിയില്‍ നിന്നുള്ള ചോര്‍ച്ച ഇപ്പോള്‍ മന്ദഗതിയിലാണെങ്കിലും പലതുള്ളി പെരുവെള്ളമായി ബി.ജെ.പിയെ ഒന്നാംസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കും. ജനാധിപത്യ സെക്യുലര്‍ ചേരികളില്‍ ചെറുഗ്രൂപ്പുകള്‍ രൂപപ്പെടുത്തി മതന്യൂനപക്ഷങ്ങളെ വൈകാരിക തടവറയില്‍ നിര്‍ത്തി ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിച്ച് കേരള ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ഫാസിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍. അജന്‍ഡ രാഹിത്യം, ആസൂത്രണമില്ലായ്മ, ദീര്‍ഘവീക്ഷണ പരാജയം, താല്‍ക്കാലിക അധികാരനേട്ടം തുടങ്ങിയ ദരിദ്രവീക്ഷണങ്ങള്‍ ജനാധിപത്യ മതേതര ചേരികളില്‍ ഐക്യം അസാധ്യമാക്കും. ഭരണപക്ഷവും പ്രതിപക്ഷവും മതഗ്രന്ഥവുമായിട്ടല്ല രാഷ്ട്രീയധര്‍മം നിര്‍വഹിക്കേണ്ടത്. രാഷ്ട്രീയ സംഘടനകള്‍ കാലത്തിനു മുന്നേ നടക്കാന്‍ കരുത്തും കരുതലും ആര്‍ജിക്കണം. ഫാസിസം ഇന്ത്യയില്‍ വളര്‍ന്നതും വികസിച്ചതും അധികാരം പിടിച്ചതും ജനാധിപത്യ മതേതര ചേരികളുടെ കുറ്റകരമായ വീക്ഷണ ദാരിദ്ര്യത്തിന്റെ പിന്‍ബലത്തിലാണ്. അന്നു മാറിനിന്ന കേരളം മാതൃകയായി. ഇപ്പോള്‍ വടക്കേ ഇന്ത്യന്‍ രാഷ്ട്രീയം കേരളത്തിലും പിച്ചവച്ചു തുടങ്ങിയിട്ടുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  7 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  7 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  7 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  7 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  7 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  7 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  7 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  7 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  7 days ago