ഇറാൻ യുദ്ധം അവസാനിച്ചു; കോൺഗ്രസിനെ അമ്പരപ്പിച്ച് ട്രംപിന്റെ പ്രഖ്യാപനം, നിയമക്കുരുക്ക് ഒഴിവാക്കി വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ഔദ്യോഗികമായി 'അവസാനിച്ചു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് കോൺഗ്രസിന് കത്തയച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച്, ഏപ്രിൽ 7 മുതൽ വെടിനിർത്തലിൽ തുടരുന്ന പോരാട്ടം പൂർണ്ണമായും അവസാനിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇതോടെ, യുദ്ധം തുടരുന്നതിനായി പാർലമെന്റിന്റെ (കോൺഗ്രസ്) പ്രത്യേക അനുമതി തേടേണ്ടിയിരുന്ന മെയ് 1 എന്ന നിർണ്ണായക സമയപരിധി ട്രംപ് ഭരണകൂടം മറികടന്നു.
നിയമപരമായ കടമ്പയും 'വാർ പവേഴ്സ് റെസല്യൂഷനും'
1973-ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' പ്രകാരം, ഒരു വിദേശ രാജ്യവുമായി 60 ദിവസത്തിലധികം യുദ്ധം തുടരണമെങ്കിൽ ജനപ്രതിനിധി സഭയുടെ അംഗീകാരം നിർബന്ധമാണ്. ഈ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് ട്രംപ് കോൺഗ്രസിനെ വെട്ടിലാക്കിയത്. ഹൗസ് സ്പീക്കർ മൈക്ക് ജോൺസന് അയച്ച കത്തിൽ, ഏപ്രിൽ 7-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പ്
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് പ്രസിഡന്റ് ഒളിച്ചോടുകയാണെന്ന് അവർ ആരോപിക്കുന്നു.
ഇറാനിലെ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഇപ്പോഴും ഉപരോധം തുടരുന്നത് യുദ്ധത്തിന്റെ ഭാഗമാണെന്ന് സെനറ്റർ ടിം കെയ്ൻ വാദിച്ചു."ഭരണഘടനയിൽ യുദ്ധം താൽക്കാലികമായി നിർത്താൻ 'പോസ്' (Pause) ബട്ടൺ ഇല്ല" എന്ന് ഡെമോക്രാറ്റിക് നേതാക്കൾ പരിഹസിച്ചു.
ആശങ്ക വിട്ടുമാറാതെ പശ്ചിമേഷ്യ
യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യയിൽ ഇപ്പോഴും 50,000-ത്തിലധികം യുഎസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് കത്തിൽ സമ്മതിച്ചു. ഇറാനിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതും സൈനിക സാന്നിധ്യം തുടരുന്നതും രാജ്യാന്തര വിപണിയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും ട്രംപിന്റെ പെട്ടെന്നുള്ള ഈ പ്രഖ്യാപനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."