HOME
DETAILS

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: വേണ്ടത് ശാശ്വത പരിഹാരം

  
Web Desk
March 03 2022 | 03:03 AM

editorial-956345632-2


ഈ വർഷം മാർച്ച് മാസമായപ്പോഴേക്കും അട്ടപ്പാടിയിൽ നിന്ന് മൂന്നാമത്തെ ശിശുമരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മാസത്തിൽ ഒന്ന് എന്ന നിലയിലാണിപ്പോൾ മരണനിരക്ക്. ജനുവരി പത്തിനു പുതുർ നടുമുള്ളി ഊരിലെ ഈശ്വരി - കുമാർ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് ഈ വർഷം ആദ്യം മരണപ്പെട്ടത്. ഫെബ്രുവരി ആറിന് വെള്ളക്കുളം ഊരിൽ വീരക്കൽമേട്ടിൽ മുരുകൻ - പാപ്പാ ദമ്പതികളുടെ രണ്ട് വയസുള്ള പെൺകുഞ്ഞും മരണപ്പെട്ടിരുന്നു. ഇപ്പോഴിതാ മൂന്നാം മാസത്തിൽ മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഷോളയൂർ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പൻ -നഞ്ചമാൾ ദമ്പതികളുടെ മൂന്നു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.


2021ൽ അട്ടപ്പാടിയിൽ ഇതേ പോലെ ശിശുമരണങ്ങൾ ഉണ്ടായപ്പോൾ കഴിഞ്ഞ നവംബറിൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയരക്ടർക്ക് നിർദേശം നൽകിയിരുന്നു. പിന്നീട് അതേപ്പറ്റി ഒന്നും കേട്ടില്ല. ഡയരക്ടർ ഇതുവരെ അന്വേഷണം പൂർത്തിയാക്കിയില്ലേ. അതോ റിപ്പോർട്ട് സമർപ്പിച്ചിട്ടും എന്ത് ചെയ്യണമെന്നറിയാതെ മന്ത്രി റിപ്പോർട്ട് കൈയിൽ പിടിച്ചിരിപ്പാണോ?


കഴിഞ്ഞ വർഷം 10 ശിശുക്കൾ അട്ടപ്പാടിയിൽ മരണപ്പെടുകയുണ്ടായി. മൂന്ന് മാസം മുമ്പ് നവംബറിൽ നാല് ദിവസത്തിനുള്ളിൽ അഞ്ചുകുഞ്ഞുങ്ങൾ മരിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനു പിന്നാലെ മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള ഭക്ഷ്യവസ്തുക്കൾ ലോഡ് കണക്കിനാണ് അട്ടപ്പാടിയിൽ എത്തിയത്. ഇതാണവസ്ഥ. ദുരന്തമുണ്ടാകാൻ കാത്തിരിക്കുകയാണ് മുകളിൽ തലോടുന്ന ഇത്തരം ആശ്വാസപ്രവർത്തനങ്ങൾക്ക്. ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു എന്നതല്ലാതെ അട്ടപ്പാടിയിലെ തുടർപ്രവർത്തനമെന്ന നിലയിൽ ആദിവാസികൾക്ക് എന്തെങ്കിലും സേവനങ്ങൾ ലഭിച്ചതായി അറിവില്ല. ഉണ്ടായിരുന്നെങ്കിൽ ഈ വർഷം മാർച്ച് ആയപ്പോഴേക്കും അട്ടപ്പാടിയിൽ മൂന്നു കുഞ്ഞുങ്ങൾ മരിക്കില്ലായിരുന്നു. ആദിവാസി ഗർഭിണികൾക്ക് ഇപ്പോഴും മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. ഗർഭിണികളിൽ വിളർച്ച വ്യാപകമായി കാണപ്പെടുന്നത് പോഷകാഹാരക്കുറവ് കൊണ്ടാണ്. ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പു വരുത്താനുള്ള ജനനി ജന്മരക്ഷാപദ്ധതി കാര്യക്ഷമമല്ല. അട്ടപ്പാടിയിലെ ഇതിൻ്റെ ഒാഫിസ് ഉചിതമായ രീതിയിൽ ഇടപെടുന്നില്ല.


അട്ടപ്പാടിയിൽ തുടർച്ചയായി ശിശുമരണങ്ങൾ സംഭവിക്കുന്നത് പരിഹരിക്കാൻ ശാശ്വതമായ പരിഹാര നടപടികളാണ് വേണ്ടത്. അട്ടപ്പാടിയിലെ 192 ഊരുകളിലായി ഇരുളർ, കുറുമ്പർ, മുഡുകർ എന്നീ പട്ടിക വിഭാഗങ്ങളാണ് ഉള്ളത്. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകൾ ചേർന്നതാണ് അട്ടപ്പാടി. ഇവിടെ മതിയായ ചികിത്സാകേന്ദ്രങ്ങളൊന്നും ഇല്ല. കോട്ടത്തറയിലേത് ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഗർഭിണികൾക്ക് വിദഗ്ധ ചികിത്സ കിട്ടുന്നില്ല. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ സ്ഥിതിയും തഥൈവ. വർഷങ്ങളായി അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ചും പോഷകാഹാര ദൗർലഭ്യത്തെക്കുറിച്ചും നാം സംസാരിച്ചുകൊണ്ടിരിക്കുന്നു. താൽക്കാലിക സമാശ്വാസനടപടികൾ കൊണ്ട് സർക്കാരുകൾ ജനരോഷം തണുപ്പിക്കുകയല്ലാതെ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ എന്നെന്നേക്കും ഇല്ലാതാക്കാനുള്ള ഒരു പദ്ധതിയും ഇന്നേവരെ സർക്കാരിന്റെ ആലോചനയിൽ പോലും വന്നിട്ടില്ലെന്ന് വേണം മനസിലാക്കാൻ.
അമേരിക്കയിൽ ഒരു വർഷം മരിക്കുന്ന കുഞ്ഞുങ്ങൾക്ക് തുല്യമാണത്രെ അട്ടപ്പാടിയിൽ മാത്രം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം. 1,000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവരിൽ എത്രപേർ ഒരു വയസ് എത്തുംമുമ്പ് മരണപ്പെടുന്നു എന്നത് കണക്കാക്കിയാണ് ശിശുമരണ നിരക്ക് നിർണയിക്കുന്നത്.
ഗർഭിണികളിലെ വിളർച്ചയും പോഷകാഹാരക്കുറവുമാണ് ശിശു മരണങ്ങൾക്ക് പ്രധാന കാരണമെന്ന് 2013ൽ യൂണിസെഫ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ട റിപ്പോർട്ടിന് ഉത്തരമായി ആരോഗ്യവകുപ്പ് ഡയരക്ടർക്കും ഇതേ ഉത്തരം തന്നെയായിരിക്കും പറയാനുണ്ടാവുക. അപ്പോൾ അത്തരം മരണങ്ങൾ ഇല്ലാതാക്കാൻ ശാശ്വതമായ പരിഹാരമാണ് വേണ്ടത്. അതേപ്പറ്റിയാണ് മന്ത്രിയും വകുപ്പും ചിന്തിക്കേണ്ടത്.


വിളർച്ചയും പോഷകാഹാരക്കുറവും മാത്രമല്ല അട്ടപ്പാടിയിൽ ശിശു മരണങ്ങൾക്ക് കാരണമാകുന്നത്. അരിവാൾ രോഗം അട്ടപ്പാടിയിൽ വ്യാപകമാണ്. ഇതാകട്ടെ ജനിതക രോഗവുമാണ്. അതിനാൽ രോഗം വരുംതലമുറകളിലേക്കും പടരുന്നു. അരിവാൾ രോഗിയായ സ്ത്രീ ഗർഭിണിയായാൽ പ്രസവശേഷം അവരുടെ കുഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുകയാണ്. രോഗം അടുത്ത തലമുറയിലേക്ക് പടർത്താൻ സാധ്യതയുള്ളവരായി രണ്ടായിരത്തിലധികം ആദിവാസി സ്ത്രീകൾ അട്ടപ്പാടിയിൽ ഉണ്ടെന്ന് പറയപ്പെടുന്നു. അരിവാൾ രോഗം പൂർണമായും ചികിത്സിച്ച് മാറ്റാൻ കഴിയില്ല എന്നിരിക്കെ, ഈ രോഗത്തെക്കുറിച്ചും രോഗികളായ ആദിവാസി സ്ത്രീകൾ ഗർഭിണികളായാൽ ഉണ്ടായേക്കാവുന്ന ശിശു മരണത്തെക്കുറിച്ചും അവരിൽ അവബോധം ഉണ്ടാക്കുകയാണ് വേണ്ടത്. ഇതിനായുള്ള ബോധവൽക്കരണ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്കരിക്കേണ്ടത്. ജീനിലൂടെ അരിവാൾ രോഗം അടുത്ത തലമുറയിലേക്കും പടരും. രോഗമുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് രോഗം വരാനുള്ള സാധ്യതയും ഏറെയാണ്. അരിവാൾ രോഗമുള്ള വ്യക്തികൾ തമ്മിൽ വിവാഹിതരാകരുതെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും ആദിവാസികൾ ഇതേക്കുറിച്ച് ബോധവാന്മാരല്ല. അതേപോലെ സർക്കാർ വിതരണം ചെയ്യുന്ന പോഷകാഹാരങ്ങൾ മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികളായ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നൽകാതെ ഗൃഹനാഥൻമാർ അത് പുറത്ത് കടകളിൽ വിറ്റ് മദ്യപിക്കാനുള്ള പണം കണ്ടെത്തുകയാണ്.
അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തടയാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പലതും വിജയം കാണാതെ പോകുന്നത് ആദിവാസികൾക്ക് എന്തെല്ലാം ആരോഗ്യപരിപാലന പദ്ധതികൾ നടപ്പാക്കുന്നുവെന്നത് സംബന്ധിച്ച് അവർക്ക് യാതൊരു അറിവും ഇല്ലാത്തതു കൊണ്ടും കൂടിയാണ്.


ശിശുമരണങ്ങൾ അട്ടപ്പാടിയിൽനിന്നു ശാശ്വതമായി ഉന്മൂലനം ചെയ്യാൻ, സർക്കാർ നടപ്പാക്കുന്ന പോഷകാഹാര വിതരണത്തോടൊപ്പം തന്നെ മതിയായ ചികിത്സ കിട്ടുന്ന അത്യാധുനിക സൂപ്പർ സ്പെഷാലിറ്റി ആശുപത്രി അട്ടപ്പാടിയിൽ തന്നെ സ്ഥാപിക്കണം. ദൂരക്കൂടുതലുള്ള മണ്ണാർക്കാട്ടോ പാലക്കാട്ടോ ഇത്തരം ആശുപത്രികൾ കൊണ്ട് ആദിവാസികൾക്ക് ഒരു ഫലവും കിട്ടുന്നില്ല. ജന്മനാ അരിവാൾ രോഗിണികളായ ആദിവാസി സ്ത്രീകൾ വരും തലമുറയിലേക്കും കൂടി രോഗം പകർന്നുകൊടുക്കാതിരിക്കാൻ നിരന്തരമായ ബോധവൽക്കരണ പരിപാടികളും അത്യാവശ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  15 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  15 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  15 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  15 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  15 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  15 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  15 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  15 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  15 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  15 days ago