HOME
DETAILS

'ഇല്ലാത്ത അധികാരം ഉപയോഗിച്ച് 'രാജാവ്' ചമയാന്‍ ശ്രമിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി എം.വി ഗോവിന്ദന്‍

  
backup
October 27 2022 | 06:10 AM

mv-govindan-against-governor-atricle-2022

തിരുവനന്തപുരം: ധനമന്ത്രിയിലല്ല ഗവര്‍ണറിലാണ് പ്രീതി നഷ്ടപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഭരണ അസ്ഥിരത സൃഷ്ടിക്കാനാണ് ഈ ഇടങ്കോലിടല്‍. മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. എന്നാല്‍, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്, ഗവര്‍ണര്‍ക്കല്ല എന്ന് ഓര്‍മിപ്പിക്കട്ടെ.

ഇല്ലാത്ത അധികാരം ഉപയോഗിച്ച് 'രാജാവ്' ചമയാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ ബാലപാഠംപോലും മാനിക്കാതെയുള്ള നടപടിയാണ് ഇത്. കേരളത്തിലെ ജനങ്ങള്‍ക്ക് ധനമന്ത്രിയിലല്ല മറിച്ച് ഗവര്‍ണറിലാണ് പ്രീതി നഷ്ടപ്പെട്ടിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമാക്കി തിരുവനന്തപുരത്തു ചേര്‍ന്ന ദ്വിദിന കൊളോക്വിയം ബുധനാഴ്ച സമാപിച്ചു. നിര്‍മിതബുദ്ധി, ബ്ലോക്ക്‌ചെയിന്‍ പോലുള്ള നൂതനമായ കോഴ്‌സുകള്‍, നാലുവര്‍ഷ ബിരുദം, കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകള്‍, അഞ്ചു വര്‍ഷത്തെ പ്രോജക്ട് മോഡ് കോഴ്‌സുകള്‍ തുടങ്ങി ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിലാണ് ഊന്നിയതെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനും ഉയര്‍ച്ചയ്ക്കുമാണ് ഊന്നല്‍നല്‍കുന്നത്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വിഭാവനം ചെയ്യുന്ന വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളത്തെ ഉയര്‍ത്തുക ലക്ഷ്യമാക്കിയാണ് ഈ രംഗത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഘട്ടത്തിലാണ് ഈ മുന്നേറ്റത്തെയാകെ തടസ്സപ്പെടുത്തുംവിധം ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ രംഗത്തുവന്നിട്ടുള്ളത്. കേരളത്തിലെ വിദ്യാഭ്യാസമേഖല ശാസ്ത്രത്തിലും മതനിരപേക്ഷതയിലും ഊന്നി മുന്നോട്ടുപോകുന്നുവെന്നത് സംഘപരിവാറിന് രുചിക്കുന്നില്ല.

അതുകൊണ്ടുതന്നെ എങ്ങനെയും വിദ്യാഭ്യാസമേഖലയെ വര്‍ഗീയവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണറെ ഇറക്കി ആര്‍എസ്എസും സംഘപരിവാറും കളിക്കുന്നത്. 11 വിസി മാര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കിയത് ഇതിന്റെ ഭാഗമാണ്. എന്നാല്‍, ഇവിടംകൊണ്ട് കളിനിര്‍ത്താന്‍ തയ്യാറല്ലെന്ന്, ധനമന്ത്രിയില്‍ 'പ്രീതി' നഷ്ടപ്പെട്ടെന്ന ഗവര്‍ണറുടെ പ്രഖ്യാപനം വ്യക്തമാക്കുന്നു. ഭരണ അസ്ഥിരത സൃഷ്ടിക്കാനാണ് ഈ ഇടങ്കോലിടല്‍. മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. എന്നാല്‍, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്, ഗവര്‍ണര്‍ക്കല്ല എന്ന് ഓര്‍മിപ്പിക്കട്ടെ. ഇല്ലാത്ത അധികാരം ഉപയോഗിച്ച് 'രാജാവ്' ചമയാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ ബാലപാഠംപോലും മാനിക്കാതെയുള്ള നടപടിയാണ് ഇത്. കേരളത്തിലെ ജനങ്ങള്‍ക്ക് ധനമന്ത്രിയിലല്ല മറിച്ച് ഗവര്‍ണറിലാണ് പ്രീതി നഷ്ടപ്പെട്ടിരിക്കുന്നത്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിര്‍ദേശാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നുപറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് ഗവര്‍ണര്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ഒരു സ്വകാര്യവസതിയില്‍ ചെന്നുകാണാനും നിഷ്പക്ഷതയുടെ മൂടുപടം അണിയുന്ന ആരിഫ് മൊഹമ്മദ് ഖാന് മടിയുണ്ടായില്ല. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഇടപെടാന്‍ ഗവര്‍ണര്‍ തിടുക്കംകാട്ടുന്നത്. നേരത്തേ സിഎഎ വിരുദ്ധ സമരത്തിനും കര്‍ഷകസമരത്തിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നിയമസഭ തയ്യാറായപ്പോള്‍ ഗവര്‍ണര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും. അക്കാദമിക പണ്ഡിതരെയും വിസിമാരെയും ഗുണ്ടയെന്നും ഭാഷ അറിയാത്തവരെന്നും ക്രിമിനലെന്നും വിളിച്ച് ആക്ഷേപിക്കുന്നതും നാം കണ്ടതാണ്.

ഏറ്റവും അവസാനമായി തന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ചില മാധ്യമങ്ങളെ ഒഴിവാക്കാനും ഗവര്‍ണര്‍ തയ്യാറായി. തന്റെ നടപടികളെ ചോദ്യംചെയ്യുന്ന മാധ്യമപ്രവര്‍ത്തകരൊന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കേണ്ട എന്ന ഗവര്‍ണറുടെ ഈ നിലപാട് ഫാസിസമല്ലാതെ മറ്റൊന്നുമല്ല. താന്‍ പറയുന്നതുമാത്രം കേട്ടാല്‍മതിയെന്ന ഗവര്‍ണറുടെ ധിക്കാരത്തിനു മുമ്പില്‍ വഴങ്ങിക്കൊടുക്കാനും ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടായിയെന്നത് അപകടകരമായ സൂചനയാണ്. യജമാനന്റെ മടിയില്‍ കയറിയിരുന്ന് സ്തുതിഗീതം പാടുന്ന മാധ്യമസംസ്‌കാരത്തെ പുല്‍കാന്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ തയ്യാറായിയെന്നത് ഗൗരവത്തില്‍ കാണേണ്ട വിഷയംതന്നെയാണ്. നേരത്തേ ഒരു കേന്ദ്രമന്ത്രിയും അവര്‍ക്ക് ഇഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരെമാത്രം വിളിച്ച് സംസാരിച്ചിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രതിപക്ഷഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ ബിജെപി നിയമിത ഗവര്‍ണര്‍മാരെപ്പോലെ തന്നെ കേരളത്തിലെ ഗവര്‍ണറും ശ്രമിക്കുന്നുവെന്നാണ്.

ഈയൊരു പശ്ചാത്തലത്തില്‍ വേണം ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയ പരാമര്‍ശങ്ങളെ വീക്ഷിക്കാന്‍. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിയണിയിക്കാനാണ് വിസിമാരെ പുറത്താക്കാനുള്ള നടപടിക്ക് ഗവര്‍ണര്‍ തുടക്കമിട്ടിട്ടുള്ളത്. ഏറാന്‍മൂളികളായ കാവിക്കുപ്പായക്കാരെ വിസിമാരായി നിയമിക്കാനാണ് ആരിഫ് മൊഹമ്മദ് ഖാന്റെ നീക്കമെന്ന് കൊച്ചുകുട്ടിക്കുപോലും തിരിച്ചറിയാന്‍ കഴിയും. മുസ്ലിംലീഗ് നേതാക്കള്‍ക്കും മറ്റ് യുഡിഎഫ് ഘടക കക്ഷി നേതാക്കള്‍ക്കും മാത്രമല്ല, കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനും ഗവര്‍ണറുടെ നീക്കം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ തെളിവാണ് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും മറ്റും നടത്തിയ പ്രസ്താവനകള്‍. എന്നാല്‍, വി ഡി സതീശനും കെ സുധാകരനും ചെന്നിത്തലയ്ക്കും അതിനു കഴിയുന്നില്ല. ഇതിനു കാരണം അവരുടെ ഹിന്ദുത്വരാഷ്ട്രീയ പക്ഷപാതിത്വമല്ലാതെ മറ്റൊന്നുമല്ല. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്ര അടിത്തറ വിപുലമാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ച ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുമ്പില്‍ കുനിഞ്ഞുനിന്ന് വിളക്കുകൊളുത്തി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മാന്യദേഹമാണ് പ്രതിപക്ഷ നേതാവ്. ബിജെപിയില്‍ പോകാനും മടിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് കെ സുധാകരന്‍. അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപി നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി സുധാകരന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

ഒരുകാര്യം ഇവിടെ വ്യക്തമാക്കാം. ആരിഫ് മൊഹമ്മദ് ഖാനും വി ഡി സതീശനും കെ സുധാകരനും ചേര്‍ന്ന് കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ വിസിമാരാക്കാന്‍ തുനിഞ്ഞാല്‍ അതിന് പ്രബുദ്ധ കേരളം നിന്നുകൊടുക്കില്ല. സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കും അതിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹവും ശക്തമായ പ്രക്ഷോഭംതന്നെ ഉയര്‍ത്തിക്കൊണ്ടുവരും. കഴിഞ്ഞ മൂന്നു ദിവസമായി നടന്ന പ്രതിഷേധ പരിപാടിയില്‍ത്തന്നെ പതിനായിരങ്ങളാണ് അണിനിരന്നത്. നവംബര്‍ 15നു നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ ലക്ഷംപേര്‍ പങ്കെടുക്കും. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറിലുള്ള അവിശ്വാസമാണ് അവിടെ രേഖപ്പെടുത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  6 hours ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  6 hours ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 hours ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  8 hours ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  8 hours ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  8 hours ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  8 hours ago