ഇൻഡോർ മലിനജല മരണം: വെള്ളമല്ല, വിതരണം ചെയ്തത് വിഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇൻഡോറിൽ മലിനജലം കുടിച്ച് 10 പേർ മരിച്ച സംഭവത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ജനങ്ങൾക്ക് കുടിവെള്ളത്തിന് പകരം സർക്കാർ വിതരണം ചെയ്തത് വിഷമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
ഇൻഡോറിൽ ജനങ്ങൾക്ക് ലഭിച്ചത് കുടിവെള്ളമല്ല, മറിച്ച് വിഷമാണ്. ഭരണകൂടം തികഞ്ഞ അനാസ്ഥ കാട്ടുമ്പോൾ സാധാരണക്കാരായ ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നു. ഓരോ വീട്ടിലും മരണം വിതച്ച ഈ ദുരന്തത്തിന് ശേഷവും ബിജെപി നേതാക്കൾ അഹങ്കാരത്തോടെയാണ് സംസാരിക്കുന്നത്. സാന്ത്വനം പ്രതീക്ഷിച്ചവർക്ക് മുന്നിൽ സർക്കാർ ധാർഷ്ട്യമാണ് കാട്ടുന്നത്. രാഹുൽ ഗാന്ധി കുറിപ്പിൽ വ്യക്തമാക്കി.
ചെളിയും ദുർഗന്ധവുമുള്ള വെള്ളത്തെക്കുറിച്ച് നാട്ടുകാർ ആവർത്തിച്ച് പരാതി നൽകിയിട്ടും എന്തുകൊണ്ട് അധികൃതർ അത് അവഗണിച്ചു. കുടിവെള്ള പൈപ്പുകളിൽ എങ്ങനെ മലിനജലം കലർന്നു. അപകടം തിരിച്ചറിഞ്ഞ ഉടൻ എന്തുകൊണ്ട് ജലവിതരണം നിർത്തിവെച്ചില്ല. ഈ മരണങ്ങൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കും നേതാക്കൾക്കുമെതിരെ എപ്പോൾ നടപടിയുണ്ടാകും രാഹുൽ ഗാന്ധി കുറിപ്പിലൂടെ ചോദിക്കുന്നു.
ശുദ്ധജലം സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശമാണ്. ആ അവകാശം നിഷേധിച്ച ബിജെപി സർക്കാരും ഭരണകൂടവും ഇതിന് മറുപടി പറയണം. മധ്യപ്രദേശ് ഇപ്പോൾ ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത ചുമ മരുന്ന് കഴിച്ച് ആളുകൾ മരിച്ച സംഭവവും, സർക്കാർ ആശുപത്രിയിൽ എലികൾ കുഞ്ഞുങ്ങളെ കടിച്ചു കൊന്ന വാർത്തയും ഇതിന് തെളിവാണ്. പാവപ്പെട്ടവർ മരിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും രാഹുൽ ഗാന്ധി കുറിപ്പിൽ വ്യക്തമാക്കുന്നു.
Rahul Gandhi has strongly criticized the Madhya Pradesh government over the Indore water contamination incident, which has claimed 10 lives. He accused the administration of distributing "poison" instead of water and questioned the government's negligence and lack of accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."