HOME
DETAILS

സാമ്പത്തികാരോഗ്യം: സംസ്ഥാനത്തെ കൈവിടുന്ന കേന്ദ്രസർക്കാർ

  
backup
October 07 2023 | 17:10 PM

fiscal-health-central-government-abandoning-the-state

ഡോ.അബ്ദുൽ അസീസ് എൻ.പി

സ്തംഭനാവസ്ഥയിലായ വരുമാനവും കുതിച്ചുയരുന്ന ചെലവുകളുമാണ് കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങൾ. എന്നാൽ, ഈ അടിസ്ഥാന പ്രശ്നങ്ങൾക്കുപുറമേ മറ്റു ചില പ്രതിസന്ധികളുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കേരളത്തെ വിവിധ രീതിയിലാണ് കേന്ദ്രസർക്കാർ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രം വാർഷിക കടമെടുപ്പ് പരിധി കുറച്ചതും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയതുമൂലമുള്ള നഷ്ടവും ഇതിന്റെ പേരിൽ വായ്പയെടുക്കുന്നത് ഏകപക്ഷീയമായി കുറച്ചതും തുടങ്ങിയ ദോഷകരമായ കേന്ദ്രനയങ്ങളും കേരളത്തെ സാരമായി ബാധിച്ചു. ഇത്തരം കേന്ദ്ര നിലപാടുകൾമൂലം സംസ്ഥാനത്തിന് അടുത്തിടെ വലിയ വരുമാനക്കുറവാണുണ്ടായത്.


ഓരോ സാമ്പത്തിക വർഷവും ഒരു സംസ്ഥാനത്തിന്റെ മൊത്തം കടമെടുക്കുന്നതിന്റെ പരിധി നിർണയിക്കുന്നത് രാജ്യത്തിന്റെ കേന്ദ്ര ധനമന്ത്രാലയമാണ്. ധനകാര്യ കമ്മിഷന്റെ ശുപാർശകൾ കണക്കിലെടുത്ത് സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.എസ്.ഡി.പി) അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. ഇതിനെ നെറ്റ് ലോൺ സീലിങ്(എൻ.ബി.സി) എന്നാണ് അറിയപ്പെടുന്നത്. കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം ജി.എസ്.ഡി.പി പ്രതീക്ഷിക്കുന്നത് ഏകദേശം 10,81,412 കോടി രൂപയാണ്. അതനുസരിച്ച്, കേരളത്തിന് പ്രതീക്ഷിക്കുന്ന ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനം എന്ന നിരക്കിൽ എൻ.ബി.സി 32,442 കോടി രൂപയാണ്. എന്നാൽ 2023-24ൽ കേരളത്തിന്റെ എൻ.ബി.സി 20,521 കോടി രൂപയായാണ് കേന്ദ്രം കുറച്ചത്. ഇതിൽ പരമാവധി 15,390 കോടി രൂപയാണ് ആദ്യ ഒമ്പത് മാസങ്ങളിലായി ലഭിക്കുക. ബാക്കി അവസാന പാദത്തിലും ലഭിക്കും. ഇത്തരം വെട്ടിക്കുറക്കലുകൾ സംസ്ഥാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.


അർധസർക്കാർ സ്ഥാപനങ്ങളായ കിഫ്‌ബിയുടെയും (KIIFB) പെൻഷൻ കമ്പനിയുടെയും (KSSPL) പേരിൽ വായ്പയെടുത്തു ഗവൺമെന്റിന്റെ ധനക്കമ്മി നിയന്ത്രിക്കുന്ന രീതിയാണ് സർക്കാർ കഴിഞ്ഞ കുറച്ചു കാലങ്ങളായിട്ട് സ്വീകരിച്ചുപോരുന്നത്. സംസ്ഥാന ബജറ്റ് ചട്ടക്കൂടിനെ മറികടന്നുള്ള ക്രമീകരണത്തിലൂടെ കേരളത്തിന് അടിസ്ഥാന സൗകര്യ വികസനം നടത്താമെന്ന് സർക്കാർ വ്യാമോഹിച്ചു. ഇത്തരം ബജറ്റിന് പുറത്തുള്ള കടമെടുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) മുന്നറിയിപ്പ് നൽകിയിട്ടും സർക്കാരിത് തുടർന്നുകൊണ്ടേയിരുന്നു. എന്നാല്‍ ഇപ്പോൾ കിഫ്ബിയും പെന്‍ഷന്‍ ഫണ്ട് കമ്പനിയും എടുത്ത വായ്പകളും പലിശയും സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ ഉൾപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

ബജറ്റിന് പുറത്തെ കടമെടുപ്പായി ഇവയെ കണക്കാക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ വെട്ടിലായിരിക്കുകയാണ് കേരള സർക്കാർ. അതുകൊണ്ടുതന്നെ കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചിരിക്കുകയാണ്. ബജറ്റിന് പുറത്തുള്ള വായ്പകൾ സംബന്ധിച്ചുള്ള സംസ്ഥാന-കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള തർക്കം വരുംദിവസങ്ങളിൽ നിയമപരമായ പരിശോധനയ്ക്ക് വിധേയമാകുകയാണ്.


അതുപോലെ, സംസ്ഥാനങ്ങളുടെ വലിയ വരുമാനസ്രോതസായിരുന്നു പരോക്ഷ നികുതികൾ. എന്നാൽ ഈ നികുതികളെല്ലാം ലയിപ്പിച്ചു ഒറ്റ ചരക്ക് സേവന നികുതിയായി(ജി.എസ്.ടി) 2017 ജൂലൈ ഒന്നിന് കേന്ദ്രം നടപ്പാക്കുകയുണ്ടായി. ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ വരുമാനം 20 ശതമാനം വർധിക്കുമെന്ന് മുൻ ധനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇത് നടപ്പാക്കിയിട്ട് ഏകദേശം ആറു വർഷമായി. തന്മൂലം വലിയ വരുമാനനഷ്ടമാണ് കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾക്ക് സംഭവിച്ചത്. ജി.എസ്.ടി നടപ്പാക്കുന്നതുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്ടത്തിന് അഞ്ചുവർഷം വരെ നഷ്ടപരിഹാരം നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുപ്രകാരം, 2022 ജൂൺ മുതൽ ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കുന്നതിനാൽ പ്രതിവർഷം ഏകദേശം 10,000 മുതൽ 12,000 കോടി രൂപവരെ വരുമാനനഷ്ടം കേരളത്തിന് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഷ്ടപരിഹാര പദ്ധതി അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടണമെന്ന് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം അത് പരിഗണച്ചിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ മറ്റൊരു പ്രധാന വരുമാനമായിരുന്നു കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ വിതരണം ചെയ്യുന്ന നികുതി വരുമാനത്തിന്റെ വിഹിതം (Divisible Pool). പതിനാലാം ധനകാര്യ കമ്മിഷന്റെ (2015 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ) വിഭജിക്കാവുന്ന നികുതി വരുമാനത്തിൽ സംസ്ഥാനങ്ങളുടെ വിഹിതം 42 ശതമാനമായി ഉയർത്തുകയുണ്ടായി. എന്നാൽ, പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം ഇത് 41 ശതമാനമായി കുറച്ചു. കേന്ദ്രത്തിന്റെ വിഭവങ്ങളിൽനിന്ന് പുതുതായി രൂപീകരിച്ച ജമ്മു, കശ്മിർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നൽകാനാണ് ഒരു ശതമാനത്തിന്റെ ക്രമീകരണം നടത്തിയത്.

എന്നാൽ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കാവുന്ന നികുതിയിൽ കേരളത്തിന്റെ വിഹിതം വർഷങ്ങളായി കുറഞ്ഞുവരികയാണ്. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് (1995 മുതൽ 2000 വരെ) കേരളത്തിന്റെ നികുതി വിഹിതം 3.875 ശതമാനമായിരുന്നു. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലാവധിയിൽ (2020 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ) ഇത് വെറും 1.92 ശതമാനമായി കുറഞ്ഞു. ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് നമ്മുടെ സംസ്ഥാനത്തിന് സംഭവിച്ചിട്ടുള്ളത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്തും സർക്കാരിന്റെ ധനധൂർത്തിനും യാതൊരു കുറവുമില്ല.

ശക്തമായ ചെലവുചുരുക്കൽ നടപടികൾ സ്വീകരിച്ചതായി അവകാശപ്പെടുന്ന സർക്കാർ, ഖജനാവിന് നഷ്ടമുണ്ടാക്കി മുഖ്യമന്ത്രിക്കു വേണ്ടി 33 ലക്ഷം രൂപയുടെ പുതിയ കാർ, 25 മണിക്കൂർ യാത്രയ്ക്കായി 80 ലക്ഷം രൂപ മുടക്കി ഹെലികോപ്ടർ, ഔദ്യോഗിക വസതിയിൽ 40 ലക്ഷം രൂപ മുടക്കി പശുത്തൊഴുത്ത്, നീന്തൽക്കുളം പരിപാലിക്കാൻ 30 ലക്ഷം രൂപ, 25 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ്, ലണ്ടൻ സന്ദർശനത്തിനായി 43.14 ലക്ഷം രൂപ, കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്(കെഫോൺ) പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് 4 കോടിയിലധികം രൂപ, ഖാദി ബോർഡ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ തുടങ്ങി ഒട്ടനവധി അനാവശ്യ ചെലവുകളാണ് ഈ മാന്ദ്യകാലത്തും സർക്കാർ നടത്തിയത്. കൂടാതെ, രാഷ്ട്രീയ കൊലപാതകമുൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളായ പാർട്ടി നേതാക്കളെയും അണികളെയും സംരക്ഷിക്കാൻ ഉന്നത അഭിഭാഷകർക്കായി നിരവധി കോടികൾ വേറെയും.


കേരളത്തിന്റെ ധനപ്രതിസന്ധി വളരെ സങ്കീർണമായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പ്രശ്നമാണ്. പരിഹാരങ്ങൾ നിർദേശിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സർക്കാർ ഒന്നുകിൽ സംസ്ഥാനത്തിനുള്ളിൽ മതിയായ വരുമാന മാർഗങ്ങൾ കണ്ടെത്തണം അല്ലെങ്കിൽ കടമെടുക്കൽ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കണം. നിലവിലെ സാഹചര്യത്തിൽ, സംസ്ഥാനത്തിനകത്തുനിന്ന് വലിയ വരുമാനമാർഗങ്ങൾ കണ്ടെത്താൻ സാധ്യമല്ല. അതുപോലെ, കുമിഞ്ഞുകൂടിയ കടത്തിനു മുകളിൽ വലിയരീതിയിൽ കടമെടുക്കൽ പരിധി ഇനി ഉയർത്താനും സാധ്യതയില്ല. ഇത്തരം സാഹചര്യത്തിൽ, പ്രതിസന്ധികളെ അതിജീവിക്കുന്നതിന് സംസ്ഥാന സർക്കാർ പൊതുചെലവുകൾ ചുരുക്കി മുന്നോട്ടുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


സർക്കാർ സ്ഥാപനങ്ങളുടെയും ഡിപ്പാർട്ട്‌മെന്റുകളുടെയും അനാവശ്യമായ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട്. തുടർച്ചയായ നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നികുതി പിരിവിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. നിക്ഷിപ്ത താൽപ്പര്യങ്ങളുടെയും സമ്മർദ ഗ്രൂപ്പുകളുടെയും ആവശ്യം തൃപ്തിപ്പെടുത്തുന്നതിനുള്ള ധനപരമായ അതിരുകടന്ന ചെലവുകളും ധനധൂർത്ത് സ്വഭാവത്തിലുള്ള ചെലവുകളും കർശനമായി നിയന്ത്രിക്കണം.
(അവസാനിച്ചു)

Content Highlights:Fiscal health Central government abandoning the state



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  13 days ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  13 days ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  13 days ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  13 days ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  13 days ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  13 days ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  13 days ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  13 days ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  13 days ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  14 days ago