HOME
DETAILS

യു.എ.ഇയുടെ പ്രിയ മലയാളി ഡോക്ടര്‍ക്ക് രാജ്യത്തിന്റെ ആദരം; അബൂദബിയിലെ റോഡിന് ഡോ. ജോര്‍ജ് മാത്യുവിന്റെ പേര് നല്‍കി യു.എ.ഇ സര്‍ക്കാര്‍

  
July 11, 2024 | 6:52 PM

Nation's respect for UAE's favorite Malayali doctor; Dr. Road in Abu Dhabi. Named after George Mathew by the UAE government

അബൂദബി: യു.എ.ഇയുടെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ അല്‍ ഐനിന്റെ പ്രിയ മലയാളി ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്റെ പേരില്‍ അബൂദബിയിലെ റോഡ് നാമകരണം ചെയ്ത് യു.എ.ഇ ഭരണകൂടം. 57 വര്‍ഷമായി യു.എ.ഇക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കുമുള്ള ആദരമായാണ് പത്തനംതിട്ട തുമ്പമണ്ണില്‍ വേരുകളുള്ള ഡോ. ജോര്‍ജ് മാത്യുവിനുള്ള ഈ അപൂര്‍വാംഗീകാരം. അബൂദബി അല്‍ മഫ്‌റഖിലെ ശൈഖ് ഷഖ്ബൂത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തെ റോഡാണ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. ദീഘ വീക്ഷണത്തോടെ യു.എ.ഇയ്ക്കായി പ്രവര്‍ത്തിച്ചവരെ അനുസ്മരിക്കാനായി പാതകള്‍ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് വകുപ്പാണ് റോഡിന് ഈ പേര് നല്‍കിയത്.

രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാര്‍ഥമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോര്‍ജ് മാത്യു പറഞ്ഞു. ''ഭാവി എന്താകുമെന്ന് നോക്കാതെ കഷ്ടതകള്‍ അവഗണിച്ചാണ് യു.എ.ഇയിലെത്തിയ ആദ്യ കാലങ്ങളില്‍ പ്രവര്‍ത്തിച്ചത്. റോഡ്, വൈദ്യുതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് സഹായിക്കാനായിരുന്നു ശ്രമം. ബുദ്ധിമുട്ടുകള്‍ മറന്ന് രാജ്യത്തിനു വേണ്ടി നടത്തിയ സേവനങ്ങള്‍ തിരിച്ചറിയപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ട്'' -അദ്ദേഹം പറഞ്ഞു.

IMG_4448 (1)FVGDF.JPG

1967ല്‍ 26ാം വയസില്‍ യു.എ.ഇയിലെത്തിയത് മുതല്‍ തുടങ്ങിയതാണ് രാജ്യത്തിനായുള്ള ഡോ. ജോര്‍ജ് മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍. അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പുകള്‍ക്കിടയില്‍ മിഷനറിയായ ഒരു സുഹൃത്തില്‍ നിന്ന് അല്‍ ഐന്റെ നന്മകളെയും പ്രകൃതി ഭംഗിയെയും പറ്റി പറഞ്ഞു കേട്ടപ്പോഴേ അദ്ദേഹം ഉറപ്പിച്ചു, ഇത് തന്നെ തട്ടകമെന്ന്. അല്‍ ഐനിലെ ആദ്യ സര്‍ക്കാര്‍ ഡോക്ടര്‍ക്കായുള്ള ഭരണകൂടത്തിന്റെ തിരച്ചിലിനിടെ ജോര്‍ജ് മാത്യുവിന്റെ അപേക്ഷയെത്തി. പിന്നാലെ നിയമന അറിയിപ്പും. ഭരണാധികാരിയായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ആശീര്‍വാദത്തോടെ ആദ്യ ക്‌ളിനിക് തുടങ്ങി. പിന്നീടെല്ലാം അതിവേഗം. തിരിഞ്ഞു നോക്കുമ്പോള്‍ അഞ്ചേ മുക്കാല്‍ പതിറ്റാണ്ട് ദൂരം! അല്‍ ഐനും യു.എ.ഇയ്ക്കുമൊപ്പം ഡോ. ജോര്‍ജും വളര്‍ന്നു.

''അന്ന് ജനറല്‍ പ്രാക്ടീഷണറായാണ് സേവനം തുടങ്ങിയത്. ആള്‍ക്കാര്‍ എന്നെ 'മത്യസ്' എന്നാണ് വിളിച്ചിരുന്നത്. ശൈഖ് സായിദിന്റെ വ്യക്തി പ്രഭാവം നേരിട്ട് കണ്ടറിയാനുള്ള അവസരം ജീവിതം തന്നെ മാറ്റി. രാഷ്ട്ര നിര്‍മാണത്തില്‍ അദ്ദേഹം ദീര്‍ഘ വീക്ഷണത്തോടെ സ്വീകരിച്ച പല ഉദ്യമങ്ങളിലും പങ്കാളിയാവാനായത് ഏറെ അഭിമാനകരമാണ്. കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തെ സഹായിക്കാനും നിരവധി അവസരങ്ങളാണ് തേടി വന്നത്'' -എന്ന്. ജോര്‍ജ് മാത്യു പറഞ്ഞു.

മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാന്‍ അദ്ദേഹത്തെ ശൈഖ് സായിദ് ഇംഗ്‌ളണ്ടില്‍ അയച്ചു പഠിപ്പിച്ചു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ചുമതലകള്‍ നല്‍കിയപ്പോള്‍ വിദഗ്ധ പഠനത്തിന് ഹാര്‍വാഡിലേക്ക് അയച്ചു. 1972ല്‍ അല്‍ ഐന്‍ റീജ്യന്റെ മെഡിക്കല്‍ ഡയരക്ടര്‍, 2001ല്‍ ഹെല്‍ത് അതോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. യു.എ.ഇയില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച അദ്ദേഹം എമിറേറ്റിലെ ആരോഗ്യ സേവനങ്ങളുടെ പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കി. രാജ്യത്ത് ആധുനിക മെഡിക്കല്‍ സംസ്‌കാരം പ്രോത്സാഹിപ്പിച്ചു. ആരോഗ്യ മേഖയിലെ ജീവനക്കാരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സുപ്രധാന പങ്ക് വഹിച്ചു. അടുത്ത് പ്രവര്‍ത്തിച്ചവരുടെ സ്‌നേഹവും വിശ്വാസവും ആര്‍ജിച്ച ഡോ. മാത്യു ഇപ്പോഴും അല്‍ ഐന്‍ സമൂഹത്തിന് മെഡിക്കല്‍ വിവരങ്ങളുടെ വിലപ്പെട്ട ഉറവിടമാണ്.

അല്‍ നഹ്‌യാന്‍ കുടുംബത്തെ ആകെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നു. അടുത്തിടെ അന്തരിച്ച ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്‌യാനു(അബൂദബി ഭരണാധികാരിയുടെ അല്‍ ഐന്‍ മേഖലാ പ്രതിനിധി)മായി ഡോ. ജോര്‍ജിനുണ്ടായിരുന്നത് മികച്ച അടുപ്പം. അദ്ദേഹത്തിന് കീഴില്‍ 57 വര്‍ഷം ജോലി ചെയ്യാനായത് വലിയ ഭാഗ്യം. അതിനുള്ള അംഗീകാരം കൂടിയാവാം ഇപ്പോഴത്തെ ഈ ബഹുമതിയെന്നും ഡോ. ജോര്‍ജ് വികാരാധീനനായി.

സമ്പൂര്‍ണ യുഎഇ പൗരത്വം, സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയന്‍ ബഹുമതിയായ അബൂദബി അവാര്‍ഡ് എന്നിവയിലൂടെ ഡോ. ജോര്‍ജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം നേരത്തെ തന്നെ ആദരിച്ചിട്ടുണ്ട്. 10 വര്‍ഷം മുന്‍പ് മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിച്ചതാണ്. അപ്പോഴാണ് യു.എ.ഇ ഭരണാധികാരികളുടെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും പൗരത്വം നല്‍കിയത്. എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സഹിതം പൗരത്വം നല്‍കുകയെന്ന അപൂര്‍വ നടപടിയിലൂടെ രാജ്യത്തിനായി ഡോ. ജോര്‍ജ് നല്‍കിയ സംഭാവനകള്‍ അടയാളപ്പെടുത്തുകയായിരുന്നു യു.എ.ഇ. സേവനങ്ങള്‍ അംഗീകരിക്കുന്നതില്‍ രാജ്യത്തിന്റെ ഭരണാധികാരികളോട് നന്ദി പറയുകയാണ് ഈ ഭിഷഗ്വര ശ്രേഷ്ഠന്‍. 84ാം വയസിലും സേവന നിരതനായ ഡോ. ജോര്‍ജ് പ്രസിഡന്‍ഷ്യല്‍ ഡിപാര്‍ടമെന്റിന് കീഴിലുള്ള പ്രൈവറ്റ് ഹെല്‍ത്തിന്റെ തലവന്‍ ഡോ. അബ്ദുല്‍ റഹീം ജാഫറിനൊപ്പമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ഈ രാജ്യം നന്നാവട്ടെ. ഇവിടെയായതു കൊണ്ട് ജാതി ഭേദങ്ങള്‍ ഇല്ലാതെ എല്ലാവരെയും സേവിക്കാന്‍ സാധിച്ചു. ഈ രാജ്യത്തിനും ഇവിടത്തെ പൗരന്മാര്‍ക്കും വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം തയാറാണെന്നും, അതിന് സമയം ദൈവം തുമണക്കട്ടെയെന്നുമാണ് പ്രാര്‍ഥന.


വെല്ലുവളികളെ മറികടന്ന് യു.എ.ഇയുടെ ആരോഗ്യ മേഖലക്ക് അടിത്തറ പാകാനുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ നിന്ന ഡോ. ജോര്‍ജ് മാത്യുവിന്റെ ഓര്‍മകള്‍ യു.എ.ഇയുടെ ചരിത്രത്തിന് സമാ ന്തരമായാണ് സഞ്ചരിക്കുന്നത്. ശൈഖ് സായിദിനൊപ്പമുള്ള ഏറ്റവും ആദ്യം നിമിഷം വരെ ഫോട്ടോഗ്രാഫിനെക്കാള്‍ തെളിമയോടെ ഇന്നും മനസില്‍ സൂക്ഷിക്കുന്നു. അതില്‍ ഏറെ പ്രിയപ്പെട്ട ഒന്ന് താന്‍ നല്ല ഡോക്ടറാണെന്ന് മറ്റൊരാളോട് ശൈഖ് സായിദ് പറയുന്നതിന് സാക്ഷിയായ മുഹൂര്‍ത്തമാണ്. 1969ലെ ആ അനുഭവം ഇങ്ങനെ: ഒരു ദിവസം രാത്രി അല്‍ ഐനിലെ മജ്‌ലിസില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രദേശവാസിയായ ഒരാള്‍. വീട്ടിലേക്ക് നടന്നു കയറുമ്പോള്‍ മേല്‍ക്കൂരയിലെ പലക പൊടുന്നനെ പൊട്ടി താണു. ഇത് സന്ദര്‍ശകന്റെ നെറ്റിയിലാണ് ഇടിച്ചത്. ഒരു ലാന്‍ഡ് റോവറിന്റെ പിറകിലിരുത്തി ആളെ അവിടെയുണ്ടായിരുന്നവര്‍ ക്‌ളിനിക്കില്‍ എത്തിച്ചു. വിവരം അറിഞ്ഞതോടെ സര്‍ജറി സാമഗ്രികളടങ്ങിയ ബാഗെടുത്ത് ഞാന്‍ വീടിന് പുറത്തിറങ്ങി. വൈദ്യുതിയില്ലാത്തതിനാല്‍ ഇരുട്ടത്ത് എന്താണെന്ന് മനസ്സിലാക്കാന്‍ ആദ്യം ബുദ്ധിമുട്ടി. പരിക്കേറ്റയാളെ ഇരുത്തിയ വണ്ടിയുടെ പിറകില്‍ മറ്റൊരു ലാന്‍ഡ് റോവര്‍ കൂടി ഉണ്ടായിരുന്നു. അതിന്റെ ഹെഡ് ലൈറ്റ് തെളിക്കാന്‍ പറഞ്ഞു. ആ വെളിച്ചത്തില്‍ ആളെ മുന്നിലെ വണ്ടിയുടെ പിറകില്‍ കിടത്തി ഞാന്‍ മുറിവ് തുന്നിക്കെട്ടി. 21 സ്റ്റിച്ചുകള്‍. 15 ദിവസം കഴിഞ്ഞു വീണ്ടും കാണിക്കാന്‍ വന്നപ്പോള്‍ പരിക്കേറ്റയാളുടെ മുറിവുകള്‍ എല്ലാം ഉണങ്ങി സുഖം പ്രാപിച്ചിരിക്കുന്നു. അടുത്ത ദിവസം മജ്‌ലിസില്‍ ഇരിക്കുമ്പോള്‍ മത്യസിന്റെ ചികിത്സ കാരണം എന്റെ പരുക്ക് മാറിയെന്ന് അയാള്‍ ശൈഖ് സായിദിനോട് പറഞ്ഞു. അദ്ദേഹം തല പരിശോധിച്ച് ഭേദമായെന്ന് ഉറപ്പാക്കിയ ശേഷം പറഞ്ഞു, ''അവന്‍ നല്ല ഡോക്ടറാ..! ഞാന്‍ കൂടി കേള്‍ക്കെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ പ്രചോദനമാണ് പകര്‍ന്നത്.


പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 1965ല്‍ എം.ബി.ബി.എസ് പാസായി. പഠനം പൂര്‍ത്തിയായ ഉടന്‍ വിവാഹം. തിരുവല്ല സ്വദേശിനി വത്സയാണ് ഡോക്ടറുടെ പ്രിയതമ. കുവൈത്തില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് യു.എ.ഇയിലേക്ക് എത്തിയത്. അല്‍ ഐനില്‍ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ ലേഡീസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനം സജീവമാക്കിയത് വല്‍സയാണ്. മകള്‍ മറിയം (പ്രിയ) അല്‍ ഐന്‍ ഗവര്‍ണറുടെ ഓഫീസില്‍ ജോലി ചെയ്യുന്നു. മാതാപിതാക്കളുടെ മരണ ശേഷം നാട് സന്ദര്‍ശിക്കാനായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  a day ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  a day ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  2 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  2 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  2 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  2 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  2 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  2 days ago