കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം
കൊച്ചി: ഡോക്ടർമാർ രോഗികൾക്ക് നൽകുന്ന മരുന്ന് പ്രിസ്‌ക്രിപ്ഷനുകൾ വ്യക്തമായും വായിക്കാൻ കഴിയുന്ന രീതിയിലും തയാറാക്കണമെന്ന ആവശ്യം ശക്തം. അവ്യക്തമായ കൈയക്ഷരത്തിൽ എഴുതുന്ന പ്രിസ്‌ക്രിപ്ഷനുകൾ രോഗികളുടെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പും മന്ത്രിയും ഉൾപ്പെടെയുള്ളവർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഒരു രോഗി ഡോക്ടറെ സമീപിക്കുമ്പോൾ പരിശോധനകൾക്കുശേഷം രോഗനിർണയം നടത്തി നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് മരുന്ന് പ്രിസ്‌ക്രിപ്ഷൻ അഥവാ കുറിപ്പടി. രോഗി കഴിക്കേണ്ട മരുന്ന്, അളവ്, സമയക്രമം, ചികിത്സാ നിർദേശങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ട രേഖയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. എന്നാൽ പ്രായോഗികമായി പല ഡോക്ടർമാരും വ്യക്തമായി വായിച്ചറിയാൻ കഴിയാത്ത കൈയക്ഷരത്തിലാണ് മരുന്നുകൾ രേഖപ്പെടുത്തുന്നത്. പലപ്പോഴും അക്ഷരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം എഴുതുന്ന പ്രിസ്‌ക്രിപ്ഷനുകൾ ഫാർമസിസ്റ്റുകൾക്ക് പോലും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ടെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
ഡോക്ടറുടെ കൈയക്ഷരം പരിചയമുള്ളതിന്റെ അടിസ്ഥാനത്തിലോ മുൻപരിചയത്തിന്റെ അടിസ്ഥാനത്തിലോ ഏത് മരുന്നാണ് ഉദ്ദേശിച്ചതെന്ന് ഊഹിച്ചാണ് പലപ്പോഴും മരുന്ന് വിതരണം നടക്കുന്നത്. ചില സന്ദർഭങ്ങളിൽ മരുന്ന് വിതരണം ചെയ്യുന്നവർക്കുപോലും പ്രിസ്‌ക്രിപ്ഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസിലാകാതെ വീണ്ടും ഡോക്ടറുമായി ബന്ധപ്പെടേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുണ്ട്. രോഗികളുടെ ചികിത്സയിൽ ഇത്തരമൊരു അനിശ്ചിതത്വം ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നാണ് സംസ്ഥാനത്തെ റീട്ടെയിൽ മെഡിക്കൽ വ്യാപാരികളും ആരോഗഫാർമസിസ്റ്റ് സംഘടനകളുടെയും ആവശ്യം.
ഡോക്ടർമാർ പ്രിസ്‌ക്രിപ്ഷൻ എഴുതുന്ന രീതിയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (നിലവിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശങ്ങൾ) അനുസരിച്ച് പ്രിസ്‌ക്രിപ്ഷനുകൾ വ്യക്തമായി വായിക്കാൻ കഴിയുന്ന രീതിയിലും ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്റേഴ്‌സിൽ അഥവാ വലിയ അക്ഷരത്തിലുമാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഈ നിർദേശങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ചില ആശുപത്രികൾ മരുന്നിന്റെ പേര് കൃത്യമായി പ്രിന്റ് ചെയ്ത് നൽകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
നിലവിലുള്ള മാർഗനിർദേശങ്ങൾ പ്രകാരം മരുന്നുകൾ ജനറിക് പേരിൽ രേഖപ്പെടുത്തണമെന്നാണ് നിർദേശം. എന്നാൽ ഭൂരിഭാഗം ഡോക്ടർമാരും വിവിധ മരുന്ന് കമ്പനികളുടെ ബ്രാൻഡ് പേരുകളാണ് പ്രിസ്‌ക്രിപ്ഷനിൽ രേഖപ്പെടുത്തുന്നത്. ഒരു പ്രത്യേക കമ്പനിയുടെ മരുന്നിലുള്ള വിശ്വാസമോ ചികിത്സാ അനുഭവമോ ഉൾപ്പെടെയുള്ള കാരണങ്ങളാകാം ഇതിന് പിന്നിലെന്ന് ആരോഗ്യരംഗത്തുള്ളവർ വിലയിരുത്തുന്നു. എന്നാൽ ഡോക്ടർമാർ ജനറിക് പേരാണോ ബ്രാൻഡ് പേരാണോ എഴുതേണ്ടതെന്ന വിഷയത്തിലല്ല തങ്ങളുടെ പ്രധാന ആശങ്കയെന്ന് റീട്ടെയിൽ മെഡിക്കൽ വ്യാപാരികൾ വ്യക്തമാക്കുന്നു. ഏത് പേരിൽ മരുന്ന് രേഖപ്പെടുത്തിയാലും അത് വ്യക്തമായും വായിച്ചറിയാൻ കഴിയുന്ന രീതിയിലായിരിക്കണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
അവ്യക്തമായ പ്രിസ്‌ക്രിപ്ഷനുകളുടെ അടിസ്ഥാനത്തിൽ, പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ വിതരണം ചെയ്യരുതെന്ന നിലപാടിലേക്കാണ് റീട്ടെയിൽ മെഡിക്കൽ വ്യാപാരികളും ഫാർമസിസ്റ്റ് സംഘടനകളും നീങ്ങുന്നത്. രോഗികളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം. ഇക്കാര്യം പൊതുജനങ്ങളുടെയും ഡോക്ടർമാരുടെയും ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകളിൽ ബോധവത്കരണ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) വിഷയത്തിൽ ശക്തമായി രംഗത്തുണ്ട്. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഡോക്ടർമാർ വ്യക്തവും വായിക്കാൻ എളുപ്പമുള്ളതുമായ പ്രിസ്‌ക്രിപ്ഷനുകൾ നൽകുന്നത് നിർബന്ധമാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹനൻ സുപ്രഭാതത്തോട് പറഞ്ഞു.
നിലവിലുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും, അവ്യക്തമായ കൈയക്ഷരത്തിലുള്ള പ്രിസ്‌ക്രിപ്ഷനുകൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകുമെന്നും, സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകളിൽ ബോധവത്കരണ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
medical prescriptions should be clear and legible, not messy scribbles that are hard to read. it is essential for patient safety that every detail, from drug names to dosages, is perfectly understandable for pharmacists and patients alike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."