മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്
പാലക്കാട്: വയനാടിനും ചേലക്കരക്കും പിന്നാലെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. 70.51 ശതമാനമാണ് ആകെ പോൾ ചെയ്ത വോട്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾചെയ്ത വോട്ടിനെക്കാളും 4.93 ശതമാനം കുറവ്. 2021ൽ 75.44 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.
ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകീട്ടോടെ പോളിങ് നില മെച്ചപ്പെട്ടു. അവസാന ലാപ്പിൽ പലയിടത്തും വോട്ടു ചെയ്യാനെത്തുന്നവരുടെ നീണ്ട നിര കാണാമായിരുന്നു. ശക്തമായ ത്രികോണ മത്സരത്തിൽ മുന്നണികൾ നടത്തിയ നാടിളക്കി മറിച്ചുള്ള പ്രചാരണത്തിൻ്റെ ആവേശം രാവിലെ വോട്ടിങ്ങിൽ കാര്യമായി പ്രതിഫലിച്ചിരുന്നില്ല.
എന്നാൽ വൈകീട്ടോടെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ ഒഴുക്കായിരുന്നു. തുടർന്ന് പോളിങ് ശതമാനം പതുക്കെ ഉയർന്നു. പോളിങ് ഉയരാൻ തുടങ്ങിയതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ ആത്മവിശ്വാസത്തിലായി. പാലക്കാട് മണ്ഡലം രൂപീകരണത്തിനു ശേഷം 70 ശതമാനത്തിന് മുകളിൽ വോട്ട് പോൾ ചെയ്തപ്പോൾ നാലു പ്രാവശ്യവും കോൺഗ്രസും (യു.ഡി.എഫ്) ഒരു തവണ എൽ.ഡി.എഫുമാണ് വിജയിച്ചത്. രണ്ടുതവണ സ്വതന്ത്രനും വിജയിച്ചു.
75.44 ശതമാനം വോട്ട് പോൾചെയ്ത 2021ൽ യു.ഡി.എഫിലെ ഷാഫി പറമ്പിലിനായിരുന്നു വിജയം. മണ്ഡലത്തിൽ മൂന്നാമൂഴത്തിനിറങ്ങിയ ഷാഫി 3,859 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ ഇ. ശ്രീധരനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 1,88,534 വോട്ടർമാരിൽ 1,42,104 പേരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 54,079 വോട്ടുകളാണ് ഷാഫി പറമ്പിൽ നേടിയത്. പോൾ ചെയ്ത വോട്ടിൻ്റെ 38.06 ശതമാനം. രണ്ടാമതെത്തിയ ഇ. ശ്രീധരൻ 50,220 (35.34ശതമാനം) വോട്ടും എൽ.ഡി.എഫിലെ സി.പി പ്രമോദ് 36,433 (25.64 ശതമാനം) വോട്ടുകളുമാണ് നേടിയത്.
2016ൽ 77.25 ശതമാനം വോട്ട് പോൾ ചെയ്തപ്പോഴും യു.ഡി.എഫിനു തന്നെയായിരുന്നു വിജയം. അന്ന് ഷാഫി പറമ്പിൽ 57,559 (41.77) വോട്ടുകൾ നേടി. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രനെക്കാൾ 17,483 വോട്ടുകളുടെ ഭൂരിപക്ഷം. 2011ൽ ഷാഫി പറമ്പിൽ ആദ്യമായി പാലക്കാട്ട് അങ്കത്തിനെത്തിയപ്പോൾ 72.78 ശതമാനമായിരുന്നു പോൾ ചെയ്ത വോട്ട്.
അന്ന് 7,403 വോട്ടിന് വിജയിച്ച ഷാഫി പോൾ ചെയ്ത വോട്ടിൻ്റെ 42.41ശതമാനവും നേടിയിരുന്നു. എന്നാൽ 70 ശതമാനത്തിന് മുകളിൽ പോളിങ് കടന്ന 2006ൽ എൽ.ഡി.എഫിനായിരുന്നു വിജയം. 71.58 ശതമാനം വോട്ട് പോൾ ചെയ്തപ്പോൾ യു.ഡി.എഫിന് വേണ്ടി മത്സരിച്ച എ.വി ഗോപിനാഥിനേക്കാൾ 1,344 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിൻ്റെ കെ.കെ ദിവാകരൻ വിജയിച്ചുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."