അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ
ദുബൈ: ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ആറാമത് വാർഷിക ദുബൈ റൺ അറബ് മണ്ണിൽ ചരിത്രമെഴുതി. ആരോഗ്യകരമായ ഒരു ഭാവി എന്ന ലക്ഷ്യം മുൻനിർത്തി ശൈഖ് സായിദ് റോഡിൽ ഞായറാഴ്ച രാവിലെ നടന്ന സാമൂഹിക ഓട്ടത്തിൽ 278,000 പേർ അണിചേർന്നു.
ദുബൈയുടെ ഐകണിക് സ്കൈലൈനിൻ്റെ പശ്ചാത്തലത്തിൽ 14 വരി മോട്ടോർവേയിൽ പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് വാഹന ഗതാഗതം താൽക്കാലികമായി തടഞ്ഞു ഓട്ടത്തിന് സമയമനുവദിച്ചിരുന്നത്. ശൈഖ് സായിദ് റോഡിന് മുകളിൽ പാരാ ഗ്ലൈഡറുകൾ കുതിച്ചുയർന്നത് ഓട്ടക്കാരുടെ ആവേശത്തെ ഇരട്ടിപ്പിച്ചു. ഹൈവേയിൽ ഓടുന്നവർക്ക് ഇത് മനോഹര കാഴ്ച പകർന്നു.പങ്കെടുക്കുന്നവർക്ക് 5 കി.മീ, അല്ലെങ്കിൽ 10 കി.മീ റൂട്ട് ഓടാനുള്ള സൗകര്യം ഒരുക്കിയിരുന്നു.ഹ്രസ്വമായ ട്രയൽ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച് ബുർജ് ഖലീഫയും ദുബൈ ഓപ്പറയും കടന്ന് ദുബൈ മാളിനടുത്ത് സമാപിക്കുന്നതായിരുന്നു.10 കിലോമീറ്റർ ഓട്ടം മ്യൂസിയത്തിന് സമീപം നിന്നാരംഭിച്ച് ദുബൈ കനാൽ പാലം കടന്ന് ശൈഖ് സായിദ് റോഡിലൂടെ ലൂപ് ചെയ്ത് ഡി.ഐ.എഫ്.സി ഗേറ്റിന് സമീപം അവസാനിച്ചു.
ലോകത്തെ ഏറ്റവും വലിയ ഫൺ റണ്ണുകളിലൊന്നായ ദുബൈ റണ്ണിൽ സ്ഥിരമായി പങ്കെടുക്കുന്ന ശൈഖ് ഹംദാൻ, ആരോഗ്യകരമായ ഭാവിക്കായി 278,000 പേർ പങ്കെടുത്തതിൽ ആഹ്ലാദവും നന്ദിയും അറിയിച്ചു.
"ദുബൈ റൺ സമൂഹത്തിൻ്റെ ശക്തിയുടെയും ആരോഗ്യകരവും കൂടുതൽ സജീവവുമായ ജീവിതം നയിക്കാനുള്ള നഗരത്തിലെ ജനങ്ങളുടെ ദൃഢനിശ്ചയത്തിൻ്റെയും തെളിവാണ്'' -ശൈഖ് ഹംദാൻ അഭിപ്രായപ്പെട്ടതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. ഈ ആരോഗ്യ കായിക സംരംഭം നഗരത്തിൻ്റെ ഊർജം, മികവിനുള്ള നിരന്തര പരിശ്രമം, സ്പോർട്സ്, ഫിറ്റ്നസ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സമൂഹത്തിൻ്റെ അവബോധം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നും ക്ഷേമത്തിൽ കേന്ദ്രീകൃതമായ ഒരു ജീവിതശൈലി പരിപോഷിപ്പിക്കുന്നതിൽ ആഗോള നേതാവുമായ ദുബൈയുടെ സ്ഥാനം ശക്തമായി അടയാളപ്പെടുത്തുന്നു ഇതെന്നും മീഡിയ ഓഫിസ് വ്യക്തമാക്കി. ഈ ചലഞ്ചിൽ പങ്കെടുക്കുകയും അതിൻ്റെ ശ്രദ്ധേയ വിജയത്തിന് സംഭാവന നൽകുകയും ചെയ്ത എല്ലാവരോടും തങ്ങൾ നന്ദി പറയുന്നുവെന്നും, നാം ഒരുമിച്ച് ആരോഗ്യകരവും സന്തോഷകരവും കൂടുതൽ ബന്ധമുള്ളതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയും, അതേസമയം ഭാവി തലമുറകൾക്ക് ഒരു മാതൃക സൃഷ്ടിക്കുകയുമാണ് ഇതിലൂടെയെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഓട്ടത്തിനുണ്ടായിരുന്നത് 226,000 പേരായിരുന്നു. 23 ശതമാനം വർധനയാണ് ഈ വർഷത്തെ വൻ ജനപങ്കാളിത്തം സൂചിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈ ഫിറ്റ്‌നസ് ചലഞ്ചിൻ്റെ (30x30 ചലഞ്ച്) ഭാഗമായി 2017ലാണ് ദുബൈ റൺ ആദ്യമായി ആരംഭിച്ചത്.
30 ദിവസം തുടർച്ചയായി 30 മിനിറ്റ് വ്യായാമം ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ കാംപയിൻ വഴി ലക്ഷ്യമിട്ടത്. ഇതിനെ പിന്തുണക്കുന്നതിന് കമ്മ്യൂണിറ്റി ഫിറ്റ്‌നസ് പ്രവർത്തനങ്ങളുടെ പായ്ക്ക് ചെയ്ത കലണ്ടറുണ്ടായിരുന്നു. പല വേദികളും സൗജന്യമായോ, അല്ലെങ്കിൽ സബ്‌സിഡിയോടെയോ ക്ലാസുകളും സ്‌പോർട്‌സ് സെഷനുകളും വാഗ്ദാനം ചെയ്തു. അറബ് ഫിറ്റ്നസ് മേഖലയുടെ ചരിത്രത്തിനൊരു മുതൽക്കൂട്ടായിരുന്നു ശ്രദ്ധേയമായ ദുബൈ റൺ.
The Dubai Run witnessed an overwhelming response, with thousands of participants taking to the streets to promote a culture of fitness and well-being.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."