രണ്ടാം വരവിൽ ട്രംപിന് അഭിമാനമായി ഗസ്സ; അതേസമയം ഇലോൺ മസ്ക് അടക്കം നിരവധി വെല്ലുവിളികളും
വാഷിങ്ടൺ: പശ്ചിമേഷ്യൻ സമാധാനം യാഥാർഥ്യമാക്കാൻ ഇതുവരെ ഒരു അമേരിക്കൻ പ്രസിഡന്റിനും കഴിഞ്ഞിട്ടില്ല. പക്ഷെ അതിലേക്കു വലിയൊരു ചുവടുവച്ചതിന്റെ അഭിമാനവുമായാണ് ഡോണൾഡ് ട്രംപ് തന്റെ രണ്ടാം വരവ് ആരംഭിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന് മുമ്പിലുള്ള കടമ്പകള്‍ വേറെയുമുണ്ട്. യുദ്ധങ്ങൾ ഇഷ്ടമല്ലാത്ത പ്രസിഡന്റ്. താൻ ഭരണത്തിൽ കയറിയാൽ രണ്ടു യുദ്ധങ്ങളും അവസാനിപ്പിക്കും എന്നു പല തവണ ട്രംപ് പറഞ്ഞിട്ടുണ്ട്.
ഗസ്സ വെടിനിർത്തലിൽ നിന്ന് വഴുതിമാറിക്കൊണ്ടിരുന്ന നെതന്യാഹുവിനെ ഒടുവിൽ പിടികൂടിയത് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫാണ്. ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പ് വെടിനിർത്തൽ നിലവിൽ വരണം എന്ന് വിറ്റ് കോഫ് ആവശ്യപ്പെട്ടു. നെതന്യാഹുവിന് അതിന് വഴങ്ങേണ്ടിവന്നു. ട്രംപിന്റെ അടുത്ത ലക്ഷ്യം സഊദി അറേബ്യയെ കൂടി അബ്രഹാം എക്കോര്‍ഡ്സിൽ എത്തിക്കുക എന്നതാണ്.
പലസ്തീൻ സ്വതന്ത്രമായാൽ സഊദി ഒപ്പിടും. അതുവരെ എത്തിയാൽ പശ്ചിമേഷ്യൻ സമാധാനം യാഥാർഥ്യമാകും. കൂടാതെ, ഇസ്റാഈൽ സഊദി സഖ്യത്തോടെ ഇറാന്റെ ചിറകൊടിയും. ട്രംപിന്റെ അടുത്ത കടമ്പ യുക്രൈൻ യുദ്ധമാണ്. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുടിനെ പേടിപ്പിക്കാൻ ട്രംപിന് അത്ര എളുപ്പമാവില്ല.
നഷ്ടപ്പെടാൻ പോകുന്നത് യുക്രൈനാണ്. എന്നാൽ തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ അത് ട്രംപിന്റെ കിരീടത്തിലെ ഒരു പൊൻതൂവൽ കൂടിയാകും. പക്ഷെ യൂറോപ്പിന് ആശങ്കകൾ തുടങ്ങുന്നതേയുള്ളു. ട്രംപ് എന്ന പ്രസിഡന്റിനെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ വലിയ കൂടിയാലോചനകൾ ആണ് നടക്കുന്നത്. പഴയതുപോലെ കരാറുകളിൽ നിന്ന് പിന്മാറിയാലും പ്രതിസന്ധികൾ പലതാണ്.
ചൈനീസ് ഡ്രാഗണും അമ്പരന്നിരിപ്പാണ്. ട്രംപ് നികുതികൾ ഇപ്പോഴേ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തവണ ഇലൺ മസ്‌ക് ട്രംപിന് തലവേദനയാവും എന്ന് ഉറപ്പാണ്. ജർമനിയിലെ തീവ്ര വലതിന് മസ്‌ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ, ഇപ്പോഴത്തെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ പണ്ട് ചില പിഴവുകൾ വരുത്തി എന്ന് ആരോപിച്ച് ബ്രിട്ടീഷ് രാഷ്ട്രീയത്തിലും മസ്‌ക് തലയിട്ടുതുടങ്ങി.
ബ്രിട്ടീഷ് ജനത തങ്ങളുടെ രാജ്യത്ത് മസ്‌ക് ഇടപെടേണ്ട എന്ന് പറയുന്നത് വരെയെത്തി കാര്യങ്ങൾ. പക്ഷെ മസ്‌ക് പിന്നോട്ടില്ല. പലർക്കും ഈ കൂട്ടുകെട്ട് ആശങ്ക സൃഷ്ടിക്കുന്നു. എന്നിരുന്നാലും, തുടക്കം ഗംഭീരമാണ്. ഗസ്സയിലെ ജനങ്ങൾ മാത്രമല്ല, മിഷിഗണിലെ അറബ് അമേരിക്കൻ വംശജരും ട്രംപിന് നന്ദി പറയുകയാണ്. കമല ഹാരിസിനു വോട്ട് ചെയ്യാതിരുന്ന തീരുമാനം ശരിയായി എന്നും അവർ പറയുന്നു.
Donald Trump expresses pride in his potential second term, meanwhile Elon Musk confronts numerous challenges, including Twitter and Tesla controversies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."