ഇസ്‌റാഈലിന്റെ വംശീയ അടയാളത്തെ കൂട്ടിയിട്ട് കത്തിച്ച് ഫലസ്തീന്‍ തടവുകാര്‍; ആളിക്കത്തി ആത്മവീര്യത്തിന്റെ തീക്കനല്‍
റാമല്ല: വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ കാലു കുത്തിയ അവര്‍ ആദ്യം ചെയ്തത് തങ്ങളുടെ ശരീരത്തില്‍ സയണിസ്റ്റ് ഭീകരര്‍ പതിച്ചു നല്‍കിയ വംശീയതയുടെ ചിഹ്നത്തെ പറിച്ചെറിയുകയായിരുന്നു. 'വംശീയ' അടയാളമായി കണക്കാക്കുന്ന ഇസ്‌റാഈല്‍ ദേശീയ പതാകയിലെ ആറു കോണുകളുള്ള നീല നക്ഷത്രം (സ്റ്റാര്‍ ഓഫ് ഡേവിഡ്) പതിച്ച ട്രാക്ക് സ്യൂട്ട് അവര്‍ പറച്ചെറിഞ്ഞു. പ്രിസണ്‍ സര്‍വീസ് (ഐ.പി.എസ്) തങ്ങളെ ധരിപ്പിച്ച ആ ട്രാക്ക് സ്യൂട്ട് കൂട്ടിയിട്ട് അജയ്യരെന്ന സയണിസ്ര്‌റ് അഹങ്കാരത്തിന് മേല്‍ അവര്‍ തീ കൊളുത്തി. ഒരു ശിക്ഷക്കും ഒരു പീഡനത്തിനും തകര്‍ക്കാനാവാത്ത ആത്മവീര്യത്തോടെ. നെതന്യാഹുവിനും കൂട്ടാളികള്‍ക്കും ഗസ്സയുടെ വരാനിരിക്കുന്ന വിജയത്തിന്റെ, വീണ്ടെടുപ്പിന്റെ മുന്നറിയിപ്പായി ആ തീ ആളിക്കത്തി.
ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ആറാംഘട്ട കൈമാറ്റത്തില്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചപ്പോള്‍ സ്റ്റാര്‍ ഓഫ് ഡേവിഡ് പതിച്ച ട്രാക്ക് സ്യൂട്ടുകള്‍ അവരെ ധരിപ്പിച്ചിരുന്നു ഇസ്‌റാഈല്‍.
Gaza | Palestinian detainees, released today as part of the prisoner exchange deal, and their families burn the uniforms that Israeli prison guards forced to wear, emblazoned with the Star of David and the phrase “We will not forgive, we will not forget.” pic.twitter.com/DzSpKSACNm
— Quds News Network (@QudsNen) February 15, 2025
കഴിഞ്ഞ അഞ്ച് കൈമാറ്റത്തിലും ഫലസ്തീന്‍ തടവുകാരെ ധരിപ്പിച്ചിരുന്നത് ഇസ്‌റാഈല്‍ പ്രിസണ്‍ സര്‍വീസിന്റെ കറുത്ത ലോഗോ മാത്രം പതിച്ച ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ആയിരുന്നു. എന്നാല്‍, ഇത്തവണ വെള്ള നിറത്തിലുള്ളതായിരുന്നു ട്രാക്ക് സ്യൂട്ട്. ഇസ്‌റാഈല്‍ പ്രിസണ്‍ സര്‍വീസിന്റെ കറുത്ത ലോഗോക്കൊപ്പം ട്രാക്ക് സ്യൂട്ടില്‍ നീല നക്ഷത്രവും 'ഞങ്ങള്‍ മറക്കില്ല, പൊറുക്കില്ല' എന്ന് കറുത്ത നിറത്തില്‍ മുന്നറിയിപ്പ് വാചകവും പ്രിന്റ് ചെയ്തിരുന്നു.
ജൂത സ്വത്വത്തെയും ജൂത മതത്തെയും പ്രതിനിധീകരിക്കുന്നതാണ് ഇസ്‌റാഈല്‍ ദേശീയ പതാകയുടെ മധ്യത്തിലെ ആറ് കോണുകളുള്ള നീല നക്ഷത്രം (ഡേവിഡ് നക്ഷത്രം). മധ്യകാലഘട്ടത്തിലെ പ്രാഗില്‍ നിന്നുള്ള ഈ ജൂത ചിഹ്നത്തെ ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കുന്നത് 1897ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടന്ന ആദ്യത്തെ സയണിസ്റ്റ് കോണ്‍ഗ്രസിലാണ്.
അനിശ്ചിതത്വത്തിനിടെ മൂന്നു ബന്ധികളെ കൂടി മോചിപ്പിച്ച് ഹമാസ്
ഇസ്‌റാഈല്‍ നടപടിക്കെതിരെ ലോകമെങ്ങും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഹമാസും രൂക്ഷപ്രതികരണമാണ് നടപടിക്കെതിരെ നടത്തിയത്.
'ഞങ്ങളുടെ ധീരന്‍മാരായ തടവുകാരുടെ മുതുകില്‍ വംശീയ മുദ്രാവാക്യങ്ങള്‍ പതിക്കുകയും അവരോട് ക്രൂരതയോടെ പെരുമാറുകയും മാനുഷിക നിയമങ്ങളും മാനദണ്ഡങ്ങളും നഗ്‌നമായി ലംഘിക്കുകയും ചെയ്തതിനെ അപലപിക്കുന്നു' ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
രണ്ട് തരത്തിലുള്ള വേഷത്തിലാണ് ഇസ്‌റാഈലി ബന്ദികളെ ഹമാസ് കൈമാറിയത്. ബന്ദികളാക്കപ്പെട്ട സൈനികരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ യൂനിഫോമിന് സമാനമായ പച്ച നിറത്തിലുള്ള വേഷത്തിലും മറ്റുള്ളവരെ വ്യത്യസ്ത നിറത്തിലുള്ള ട്രാക്ക് സ്യൂട്ടിലും. മാത്രമല്ല, സമ്മാനങ്ങളും ഫോട്ടോ ആല്‍ബങ്ങളും മോചന സര്‍ട്ടിഫിക്കറ്റുകളും നല്‍കിയാണ് ബന്ദികളെ ഹമാസ് യാത്രയാക്കിയത്.
ഗസ്സ വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള ആറാംഘട്ട കൈമാറ്റത്തില്‍ മൂന്ന് ബന്ദികളെയാണ് ഹമാസ് കൈമാറിയത്. 333 ഫലസ്തീനികളെ ഇസ്‌റാഈല്‍ വിട്ടയച്ചു. അമേരിക്കന്‍ ഇസ്‌റാഈല്‍ വംശജന്‍ സാഗുയി ഡെക്കല്‍ചെന്‍, റഷ്യന്‍ ഇസ്‌റാഈല്‍ വംശജന്‍ അലക്‌സാണ്ടര്‍ ട്രൂഫനോവ്, യെയര്‍ ഹോണ്‍ എന്നിവരാണ് ഹമാസ് കൈമാറിയ ബന്ദികള്‍.
ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ
അതിനിടെ, ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 25 പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഗസ്സയിലെ ആശുപത്രികളിലെ റിപ്പോര്‍ട്ട് പ്രകാരം ഗസ്സ ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിക്കുന്നു.
ഒക്‌ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 48,264 ആയി ഉയര്‍ന്നു. 1,11,688 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ മരണസംഖ്യ 61,000 കവിയുമെന്നാണ് ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."