അതിവേഗം ഹിറ്റ്മാൻ; 11,000 കടന്ന് പുതിയ നാഴികക്കല്ല് പിന്നിട്ട് രോഹിത്
ദുബായ്: 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശ് ഉയർത്തിയ 228 പിന്തുടർന്നിറങ്ങിയ ഇന്ത്യ ബാറ്റിംഗ് തുടരുകയാണ്. ഇന്ത്യക്കായി ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. മത്സരത്തിൽ രോഹിത് 31 പന്തിൽ 41 റൺസ് നേടിയാണ് പുറത്തായത്. ഏഴ് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.
പത്താം ഓവറിലെ അഞ്ചാം പന്തിൽ ടീം സ്കോർ 69ൽ നിൽക്കെയാണ് രോഹിത് പുറത്തായത്. ഇതോടെ ഏകദിനത്തിൽ പുതിയൊരു നാഴികക്കല്ലിലേക്ക് നടന്നു കയറാനും രോഹിത്തിന് സാധിച്ചു. ഏകദിനത്തിൽ 11,000 റൺസ് പൂർത്തിയാക്കാനാണ് ഇന്ത്യൻ നായകന് സാധിച്ചത്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് നേടുന്ന രണ്ടാമത്തെ താരമായും രോഹിത് മാറി. 261 ഇന്നിംഗ്‌സിൽ നിന്നുമാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.
ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 222 ഇന്നിംഗ്‌സിൽ നിന്നുമാണ് കോഹ്‌ലി 11,000 റൺസ് സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിനു മുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. സച്ചിൻ 276 ഇന്നിംഗ്‌സിൽ നിന്നും ഗാംഗുലി 288 ഇന്നിംഗ്‌സിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി മുഹമ്മദ് ഷമി മിന്നും പ്രകടനമാണ് നടത്തിയത്. ഷമിക്ക് പുറമെ ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും നേടി നിർണായകമായി. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയുടെ കരുത്തിലാണ് ബംഗ്ലാദേശ് മാന്യമായ സ്കോറിലേക്ക് നീങ്ങിയത്. ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 118 പന്തിൽ 100 റൺസാണ് താരം നേടിയത്. ജാക്കർ അലി അർദ്ധ സെഞ്ച്വറിയും നേടി. 114 പന്തിൽ 64 റൺസാണ് താരം നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."