മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാൻ അത്യാധുനിക എ.ഐ. (AI) സംവിധാനങ്ങളുമായി ഡൽഹി പൊലിസ്.
'ഇക്ഷണ' ഉൾപ്പെടെയുള്ള നിർണ്ണായക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിഷേധക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പേരും മേൽവിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലിസ് തത്സമയം ശേഖരിക്കുകയാണ്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ തന്റെ ദൃശ്യങ്ങളും വ്യക്തിവിവരങ്ങളും പൊലിസ് കൺട്രോൾ വാഹനത്തിനുള്ളിലെ മോണിറ്ററിൽ തെളിയുന്നതിന്റെ വീഡിയോ മാധ്യമപ്രവർത്തകയായ സൃഷ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സമരങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിൽ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെയും ഔദ്യോഗിക ഉപകരണങ്ങൾ കവർന്നവരെയും കണ്ടെത്താനാണ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും എ.ഐ. ടൂളുകളും പൊലിസ് വ്യാപകമായി ഉപയോഗിക്കുന്നത്.
സി.സി.ടി.വി. ക്യാമറകൾ, പൊലിസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകൾ, വീഡിയോ ഗ്രാഫർമാർ പകർത്തിയ ദൃശ്യങ്ങൾ, സോഷ്യൽ മീഡിയ വീഡിയോകൾ, മൊബൈൽ റെക്കോർഡിംഗുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. ഈ ദൃശ്യങ്ങൾ ഒത്തുനോക്കി പ്രതികളെ കണ്ടെത്താനായി ഡൽഹി പൊലിസ് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
എന്താണ് 'ഇക്ഷണ' (Ikshana)?
ഡൽഹി പൊലിസും സുരക്ഷാ ഉപകരണ നിർമ്മാതാക്കളായ സി.പി. പ്ലസും (CP PLUS) ചേർന്ന് വികസിപ്പിച്ചെടുത്ത അത്യാധുനിക എ.ഐ. അധിഷ്ഠിത മൊബൈൽ സി.സി.ടി.വി. നിരീക്ഷണ വാഹനമാണ് 'ഇക്ഷണ'. ജി20 ഉച്ചകോടി, പുതുവത്സരാഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ മുൻപും ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്.
പ്രധാന സവിശേഷതകൾ
എ.ഐ. എ.എൻ.പി.ആർ. (AI-ANPR), മൊബൈൽ PTZ, വേരിഫോക്കൽ ബുള്ളറ്റ് ക്യാമറകൾ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
ജനക്കൂട്ടത്തിൽപ്പെടുന്ന ആളുകളുടെ മുഖവും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും തത്സമയം കണ്ടെത്താൻ സാധിക്കും. ജനക്കൂട്ടത്തിന്റെ പെരുമാറ്റം വിലയിരുത്താനും അസ്വാഭാവിക ചലനങ്ങൾ ഉണ്ടായാൽ ഉടനടി പൊലിസിന് മുന്നറിയിപ്പ് നൽകാനും സോഫ്റ്റ്‌വെയറിന് ശേഷിയുണ്ട്. തത്സമയ ഏകോപനത്തിനായി പൂർണ സജ്ജമായ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും സി.പി. പ്ലസിന്റെ ഹെൽത്ത് മോണിറ്ററിംഗ് സോഫ്റ്റ്‌വെയറും വാഹനത്തിൽ ലഭ്യമാണ്.
പൊലിസ് വിവരങ്ങൾ ശേഖരിക്കുന്നത് എവിടെനിന്ന്?
സുരക്ഷാ ക്യാമറകളിൽ തെളിയുന്ന വ്യക്തികളുടെ വിവരങ്ങൾ പൊലിസിന്റെയും ഗതാഗത വകുപ്പിന്റെയും ഔദ്യോഗിക ഡാറ്റാബേസുകളിൽ നിന്നാണ് ഇക്ഷണ കണ്ടെത്തുന്നത്. കുറ്റവാളികൾ, കാണാതായവർ, പ്രതികൾ എന്നിവരുടെ കേന്ദ്രീകൃത ഡാറ്റാബേസ്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ വിവരങ്ങൾ. പഴയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളും വിരലടയാളങ്ങളും എന്നിവയും ഇക്ഷണയിൽ നിന്നാണ് പൊലിസ് കണ്ടെത്തുന്നത്.
ഇത്തരം നിരീക്ഷണങ്ങൾക്ക് ആധാർ ഡാറ്റാബേസ് ഉപയോഗിക്കുന്നുണ്ടെന്ന പ്രചരണം തെറ്റാണ്. യു.ഐ.ഡി.എ.ഐ. (UIDAI) ചട്ടങ്ങളും സുപ്രിം കോടതി വിധികളും അനുസരിച്ച് പൗരന്മാരുടെ ആധാർ ബയോമെട്രിക് വിവരങ്ങളോ ചിത്രങ്ങളോ പൊതുജന നിരീക്ഷണത്തിനായോ ക്രമസമാധാന പരിപാലനത്തിനായോ കൈമാറാൻ നിയമപരമായി അനുവാദമില്ല.
The Delhi Police are facing heavy criticism for deploying AI-driven facial recognition vans (such as the Ikshana mobile surveillance units) at protest sites like Jantar Mantar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."